ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കഷ്ട്ടപ്പെടുന്ന രത്നങ്ങളുടെ നാട്

ഭാഗ്യമുണ്ടെങ്കിൽ ഒറ്റത്തവണ തൂമ്പ മണ്ണിൽത്താഴ്ത്തി ഉയർത്തി എടുക്കുമ്പോഴേക്ക് ലക്ഷാധിപതിയാവാം

1998നു മുൻപ് വെറും 40 പേർ മാത്രമുണ്ടായിരുന്ന ഒരു ഗ്രാമമായിരുന്നു മഡഗാസ്കറിലെ ഇലക്കാക്ക. പത്തിൽ ഏഴുവീട്ടിലും ആവശ്യത്തിനു ഭക്ഷണം പോലുമില്ലാത്തവിധം ദാരിദ്ര്യം നിറഞ്ഞതാണ് മഡഗാസ്കറിന്റെ തെക്കൻ പ്രദേശങ്ങൾ. അപ്പോഴാണ് അടുത്തുള്ള നദീതീരത്തെല്ലാം ഇന്ദ്രനീലത്തിന്റെ ശേഖരം തായ്‌ലൻഡുകാരായ കച്ചവടക്കാർ കണ്ടെത്തിയത്. 

തീപോലെ വാർത്ത പരന്നു. ലോകത്തെങ്ങുനിന്നും രത്നവ്യാപാരികൾ ഇലക്കാക്കയിലേക്കെത്തി. ആദ്യമെത്തിയ വ്യാപാരികൾ ഇന്ദ്രനീലം വാങ്ങിക്കൂട്ടി. 1999 അവസാനമായപ്പോഴേക്ക് ഇലക്കാക്കയിലെ ജനങ്ങളുടെ എണ്ണം ലക്ഷം കടന്നു. രാജ്യാന്തര വിപണിയിൽ വലിയ ഡിമാൻഡുള്ള ഇന്ദ്രനീലത്തിന്റെ പലനിറത്തിലുള്ള ശേഖരമാണ് അവിടെ നിന്നും ലഭിച്ചുകൊണ്ടിരുന്നത്.

തായ്‌ലൻഡുകാർക്കു പിന്നാലെ ഇന്ദ്രനീലത്തിന്റെ വ്യാപാരത്തിൽ ലോകത്തെ പ്രമുഖരായ ശ്രീലങ്കക്കാർ കൂടി എത്തിയതോടെ ദിവസം രണ്ടു ഡോളർ പോലും വരുമാനമില്ലാത്ത ആ നാട്ടിൽ ആഴ്ചതോറും 20 ലക്ഷം ഡോളറിന്റെ വരെ രത്നക്കച്ചവടമാണ് നടന്നത്. ഭാഗ്യമുണ്ടെങ്കിൽ ഒറ്റത്തവണ തൂമ്പ മണ്ണിൽത്താഴ്ത്തി ഉയർത്തി എടുക്കുമ്പോഴേക്ക് ലക്ഷാധിപതിയാവുന്ന അവസ്ഥവരെയെത്തി കാര്യങ്ങൾ. 

ഒരൊറ്റക്കല്ലുപോലും ചിലപ്പോൾ ലക്ഷങ്ങൾ വിലമതിക്കുന്നതായിരുന്നു. ഒടുവിൽ ലോകത്തെ ഇന്ദ്രനീലത്തിന്റെ പകുതിയോളം ലഭിക്കുന്ന സ്ഥലമായി ഇലക്കാക്ക മാറി. അധ്യാപകരും കൃഷിക്കാരുമെല്ലാം തങ്ങളുടെ തൊഴിൽ ഉപേക്ഷിച്ച് മണ്ണു മാന്താൻ ഇറങ്ങി. 

2015 ആയപ്പോഴേക്കും ഇലക്കാക്കയ്ക്കു സമീപത്തും അകലെയും പലസ്ഥലങ്ങളിൽ നിന്നും ഇന്ദ്രനീലം കൂടാതെ മരതകവും മാണിക്യവും ലഭിച്ചുതുടങ്ങി. 2016 ഒക്ടോബറിനുശേഷം അരലക്ഷത്തിലേറെ ഭാഗ്യാന്വേഷികളാണ് ഇവ മാത്രം തേടി നിയമവിരുദ്ധമായി ഇങ്ങോട്ടെത്തിയത്. ഇപ്പോൾ ലഭിക്കുന്ന ഇന്ദ്രനീലങ്ങളാവട്ടെ മുൻപു കിട്ടിയതിനേക്കാൾ നിലവാരമുള്ളവയുമാണ്. 

എട്ട്, ഒൻപത് കോടി വർഷങ്ങൾക്കു മുൻപ് ആഫ്രിക്കയിൽനിന്നു വിട്ട് ഇന്ത്യൻ മഹാസമുദ്രത്തിലേക്കെത്തിയ മഡഗാസ്കർ ദ്വീപ് അതിന്റെ ഒറ്റപ്പെടലിനാൽത്തന്നെ സവിശേഷമായ ജൈവവൈവിധ്യത്തിന്റെ കേന്ദ്രമാണ്. കാലം പോകെ ലഭിക്കുന്ന രത്നത്തിന്റെ അളവും വലുപ്പവും കുറഞ്ഞുകുറഞ്ഞു വന്നു. എത്രദിവസം എവിടമെല്ലാം കുഴിച്ചാലും ഒറ്റക്കല്ലുപോലും കിട്ടാതായി. നാടു മുഴുവൻ ആൾക്കാരെക്കാൾ കുഴികളായി. കുഴികളിലേക്ക് ഇറങ്ങിപ്പോകുന്നവർ മണിക്കൂറുകളോളം അപകടകരമായ രീതിയിൽ പണിയെടുക്കേണ്ടി വന്നു. ഈ മണ്ണ് അടുത്തുള്ള നദീതീരത്തെത്തിച്ചു കഴുകി അതിൽ ഇന്ദ്രനീലം ഉണ്ടോ എന്നു പരിശോധിക്കുന്നു. വിദ്യാലയങ്ങളിൽ പോകാതെ കുട്ടികൾ നദികളിലെ മണൽത്തിട്ടയിൽ ചെറിയ ഇന്ദ്രനീലങ്ങൾ അന്വേഷിച്ചു നടന്നു. 

ഒരുകാലത്തും കൃത്യമായ നിയമവാഴ്ച ഉണ്ടായിട്ടില്ലാത്ത ഇവിടെ പുത്തൻ സമ്പത്തിന്റെ വരവും താഴെത്തട്ടിലെത്താതെ ഇടനിലക്കാരും മറ്റുരാജ്യക്കാരും കൊണ്ടുപോയി. നാടു മുഴുവൻ കിളച്ചുമറിച്ച് കുഴിച്ചുതൂർത്ത് രത്നങ്ങളെല്ലാം അന്യായമായും നിയമവിരുദ്ധമായും കടത്തിത്തീർത്തു. രത്നങ്ങൾക്കു വലിയ വിലയായതിനാൽ സമീപത്തുള്ള ദേശീയോദ്യാനം സംരക്ഷിച്ചുനിർത്താൻ നിയമപാലകർ നന്നായി പാടുപെടുന്നു. 

അതിനിടയിൽ സർക്കാരുകളുടെ അസ്ഥിരതയും അഴിമതിയും കൂടിയായപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി. അക്രമങ്ങളും കൊലപാതകങ്ങളും വർധിച്ചുവന്നു. വലിയ വിലയുള്ള ഇന്ദ്രനീലക്കല്ലുകൾ കൊണ്ടു വിദേശവ്യാപാരികൾ നേട്ടങ്ങൾ ഉണ്ടാക്കിയപ്പോൾ അതു കുഴിച്ചെടുക്കുന്ന ആൾക്കാരുടെ ജീവിതം ദുരിതമായിത്തന്നെ തുടർന്നു.ഇനിയൊരിക്കൽ ഈ രത്നസമ്പത്തെല്ലാം തീരുമ്പോൾ, അതിനായി വന്നവർ നാടുവിടുമ്പോൾ ജീവിക്കാൻപോലും ഉതകാത്ത ഒരു ഭൂമണ്ഡലമാവും അവിടെ അവശേഷിക്കുക.

കടപ്പാട് 

സ്ത്രീകൾക്ക് സമ്പൂർണ ശക്തിയുള്ള ലോകത്തിലെ ഏക ദ്വീപ്

Author
Sub-Editor

Sabira Muhammed

No description...

You May Also Like