സമ്മര്‍ദ്ദം ഒഴിവാക്കാൻ കോവിഡ് പരിശോധന മാനദണ്ഡം വീണ്ടും പുതുക്കി; കേന്ദ്രസര്‍ക്കാര്‍
- Posted on May 05, 2021
- News
- By Sabira Muhammed
- 191 Views
നേരത്തെ ആകെ ടെസ്റ്റുകളില്‍ 70 ശതമാനമെങ്കിലും ആര്‍.ടി.പി.സി.ആര്‍ പരിശോധനകളാവണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.
രാജ്യത്ത് കോവിഡ് അതിവേഗം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കോവിഡ് പരിശോധന മാനദണ്ഡം പുതുക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാധീതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ സാമ്പിളുകൾ പരിശോധിക്കുന്ന ലബോറട്ടറികളുടെ സമ്മര്‍ദ്ദം ഒഴിവാക്കാനാണ് സർക്കാരിന്റെ പുതിയ നീക്കം. നേരത്തെ ആകെ ടെസ്റ്റുകളില്‍ 70 ശതമാനമെങ്കിലും ആര്‍.ടി.പി.സി.ആര്‍ പരിശോധനകളാവണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കിയാണ് പുതിയ ഉത്തരവ്.
ആര്‍.ടി.പി.സി.ആര്‍ അല്ലെങ്കില്‍ ആന്‍റിജന്‍ പരിശോധനകളില്‍ പോസിറ്റീവായ വ്യക്തിക്ക് വീണ്ടും ആര്‍.ടി.പി.സി.ആര്‍ പരിശോധന ആവശ്യമില്ലെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന യാത്രികര്‍ക്ക് കോവിഡ് ലക്ഷണങ്ങളില്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന വേണ്ടെന്നും 10 ദിവസം വീട്ടു നിരീക്ഷണത്തില്‍ തുടര്‍ന്ന വ്യക്തിക്ക് അവസാന മൂന്ന് ദിവസവും പനിയില്ലെങ്കില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന ആവശ്യമില്ല എന്നും ഐ.സി.എം.ആര്‍ വ്യക്തമാക്കി.
15 ലക്ഷത്തോളം ടെസ്റ്റുകള്‍ പ്രതിദിനം നടത്താനുള്ള ശേഷിയാണ് ഇന്ത്യയിലെ ലബോറട്ടറികള്‍ക്ക് നിലവിലുള്ളത്. 72 മണിക്കൂറെങ്കിലും നിലവില്‍ പല ലബോറട്ടറികളിലും ആര്‍.ടി.പി.സി.ആര്‍ ഫലം ലഭിക്കാന്‍ എടുക്കും. അതേസമയം, ആന്‍റിജന്‍ പരിശോധന വ്യാപകമായി നടത്തി രോഗവ്യാപനത്തിന് തോത് കണ്ടെത്തുകയും ഐ.സി.എം.ആറിന്റെ ലക്ഷ്യമാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും എന്നാല്‍, ആന്‍റിജന്‍ ടെസ്റ്റ് നെഗറ്റീവാവുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന രോഗികള്‍ക്ക് നിര്‍ബന്ധമായും ആര്‍.ടി.പി.സി.ആര്‍ ചെയ്യണം.