രണ്ട് വസ്ത്രം മാത്രമെടുത്ത് ഇറങ്ങിയോടുകയായിരുന്നു; താലിബാന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട മലയാളി പറയുന്നു...
- Posted on August 23, 2021
- News
- By Sabira Muhammed
- 238 Views
എയർപോർട്ടിലേക്ക് എത്തുന്നതിന് മുമ്പ് രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണിവരെ താലിബാന്റെ പിടിയിലായിരുന്നു.അവർ വഴി കാണിച്ച് തരാമെന്ന് പറഞ്ഞാണ് ബസിൽ കയറിയത്. ദൂരെ ആളൊഴിഞ്ഞ ഒരു ഇടത്താണ് എത്തിച്ചത്.
അഫ്ഗാനിസ്ഥാനിൽ സ്ഥിതിഗതികൾ ദിവസങ്ങൾ കഴിയും തോറും കൂടുതൽ ഗുരുതരമാകുന്ന സാഹചര്യത്തിൽ സ്വന്തം പൗരന്മാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ തുടരുകയാണ്.
അഫ്ഗാനിസ്ഥാനിൽ നിന്നും രക്ഷപെട്ട് ഇന്ത്യയിലെത്തിയതാണ് കണ്ണൂർ സ്വദേശി ദീദിൽ രാജീവൻ. എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് മണിക്കൂറുകളോളം താലിബാന്റെ പിടിയിൽ ആയിരുന്നുവെന്നും ജീവിതം അവിടെ അവസാനിച്ചുവെന്നാണ് ആ നിമിഷം കരുതിയിരുന്നതെന്നും ദീദിൽ പറഞ്ഞു.
'സ്ഥിതിഗതികൾ മാറിയെന്ന് മനസിലായപ്പോൾ ജീവൻ കൈയ്യിൽപിടിച്ച് രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു. രണ്ട് വസ്ത്രം മാത്രമെടുത്ത് ഇറങ്ങിയോടുകയായിരുന്നു. എന്റെ മാത്രമല്ല, എല്ലാവരുടേയും അവസ്ഥ അതായിരുന്നു. ആറ് ബസുകളിലായി 150 പേരാണ് എയർ പോർട്ടിലേക്ക് പോയത്. മൂന്ന് തവണ എയർപോർട്ടിന് അടുത്തെത്താൻ ശ്രമം നടത്തി. മൂന്ന് തവണയും പരാജയപ്പെട്ടു. അവസാനം താലിബാൻ പിടിച്ച് കൊണ്ടുപോയി.
എയർപോർട്ടിലേക്ക് എത്തുന്നതിന് മുമ്പ് രാവിലെ 9 മണി മുതൽ വൈകിട്ട് 3 മണിവരെ താലിബാന്റെ പിടിയിലായിരുന്നു.അവർ വഴി കാണിച്ച് തരാമെന്ന് പറഞ്ഞാണ് ബസിൽ കയറിയത്. ദൂരെ ആളൊഴിഞ്ഞ ഒരു ഇടത്താണ് എത്തിച്ചത്. ജീവിതം അവസാനിച്ചെന്നും എല്ലാം കഴിഞ്ഞെന്നും കരുതിയ നിമിഷങ്ങളായിരുന്നു അത്. തിരികെ എത്താൻ കഴിയുമെന്ന പ്രതീക്ഷ ആ ബസിൽ തനിക്കൊപ്പമുണ്ടായിരുന്ന ആർക്കുമുണ്ടായിരുന്നില്ലെന്നും ദീദിൽ ഓർമ്മിക്കുന്നു.
തിരികെ നാട്ടിലെത്താൻ കഴിഞ്ഞതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത വലിയ ആശ്വാസമുണ്ടെന്ന് പറഞ്ഞ ദീദിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും നന്ദി അറിയിച്ചു. ഭയപ്പെടുത്തേണ്ടെന്ന് കരുതി പല കാര്യങ്ങളും വീട്ടുകാരോട് പറഞ്ഞിരുന്നില്ലെന്നും ദില്ലിയിൽ തിരികെയെത്തിച്ച ശേഷമാണ് വീട്ടുകാരെ കാര്യങ്ങൾ അറിയിച്ചതെന്നും ദീദിൽ കൂട്ടിച്ചേർത്തു.