നെയ്യാറിന്‍റെ തീരത്തുള്ളവര്‍ക്ക് ദുരിതം; പത്തിലധികം വീടുകള്‍ ഇടിഞ്ഞു
- Posted on October 21, 2021
- News
- By Sabira Muhammed
- 222 Views
മൂന്ന് ദിവസത്തോളം ചില വീടുകളുടെ മേല്‍ക്കൂര വരെ വെള്ളം നിന്നു
ഡാം തുറന്നതും കനത്ത മഴയും കാരണം ഉണ്ടായ വെള്ളപ്പൊക്കത്തിൽ നെയ്യാറിന്‍റെ തീരത്തുള്ളവരുടെ വീടുകളിടിയുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീട്ടിലേക്കും നിരവധി കുടുംബങ്ങള്‍ മാറി താമസിച്ചു. ചുമരുകള്‍ വിണ്ടുകീറുകയും പത്തിലധികം വീടുകള്‍ ഇടിയുകയും ചെയ്തു. നെയ്യാറിനോട് ചേര്‍ന്ന ഇടറോഡുകളും വ്യാപകമായി വിണ്ട് കീറിയിട്ടുണ്ട്. ചിലയിടങ്ങളില്‍ മണ്ണിടിഞ്ഞു.
ഇത്തവണത്തെ മഴയിലും നെയ്യാര്‍ ഡാം തുറന്നതിനെ തുടര്‍ന്ന് 200 ലധികം വീടുകളാണ് 2018 ലെ പ്രളയത്തിന് സമാനമായി വെള്ളത്തിലായത്. മൂന്ന് ദിവസത്തോളം ചില വീടുകളുടെ മേല്‍ക്കൂര വരെ വെള്ളം നിന്നു. മഴ കുറഞ്ഞ് ഡാം അടച്ച് വെള്ളമിറങ്ങിയതോടെ ഇളകിയ മണ്ണ് ഇടിഞ്ഞ് തുടങ്ങിയതാണ് പരിഭ്രാന്തിക്ക് കാരണമായത്.
തെക്കൻ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതും തുലാവർഷം എത്തുന്നതിന് മുന്നോടിയായി കിഴക്കൻ കാറ്റ് സജീവമായതുമാണ് ശക്തമായ മഴക്ക് കാരണമായത്. ചക്രവാതച്ചുഴി മൂന്ന് ദിവസത്തോളം നിലനിന്നേക്കാം. പുലർച്ചയോടെ സംസ്ഥാനത്ത് മഴക്ക് ശമനമുണ്ടെങ്കിലും ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും മഴ കനക്കും എന്നാണ് മുന്നറിയിപ്പ്.
സംസ്ഥാനമൊട്ടാകെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും 40 കി.മീ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. മഴ ഞായറാഴ്ച വരെ തുടർന്നേക്കാമെന്നാണ് മുന്നറിയിപ്പ്.