ശവസംസ്കരണ ചടങ്ങുകളിൽ ശ്വാസം മുട്ടി ശ്മശാനങ്ങൾ!
- Posted on April 17, 2021
- News
- By Sabira Muhammed
- 319 Views
അഹമ്മദാബാദ്, ലഖ്നൗ, ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ദിവസവും നൂറിലധികം മൃതദേഹങ്ങളാണ് ശ്മശാനങ്ങളിൽ എത്തുന്നത്.
രാജ്യത്തെ കോവിഡ് മരണങ്ങൾ വർദ്ധിച്ചതോടെ മൃതദേഹങ്ങൾ കുന്നുകൂടി ശ്മശാനങ്ങൾ . അഹമ്മദാബാദ്, ലഖ്നൗ, ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ദിവസവും നൂറിലധികം മൃതദേഹങ്ങളാണ് ശ്മശാനങ്ങളിൽ എത്തുന്നത്. ഇതിനെ മറികടക്കാൻ ഗ്യാസ്, വൈദ്യുതി ശ്മശാനങ്ങൾക്കു പുറമേ വിറകുപയോഗിച്ചും ഇടവേളകളിലാതെയാണ് മിക്ക ശ്മശാനങ്ങളും മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്. മൃതദേഹങ്ങൾ വേഗം കത്തിക്കാനായി മണ്ണെണ്ണയും പെട്രോളുമൊക്കെ ഉപയോഗിക്കുന്നതായും റിപ്പോർട്ടുണ്ട്. ഇത് പരിസരവാസികൾക്ക് ആരോഗ്യപ്രശ്നങ്ങളും അസൗകര്യവും ഉണ്ടാക്കുന്നതായും പരാതികൾ ഉയരുന്നുണ്ട്.
നൂറിലേറെ മരണങ്ങളാണ് തുടർച്ചയായി കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. മരണനിരക്ക് പത്തിരട്ടികൂടിയപ്പോൾ തലസ്ഥാനത്തെ ഏറ്റവും വലിയ ശ്മശാനമായ നിഗം ബോധ് ഘാട്ടിൽ ദിവസവും നൂറിലേറെ മൃതദേഹങ്ങളാണ് സംസ്കരിക്കപ്പെടുന്നത്. ഇതിൽ കോവിഡ് മൃതദേഹങ്ങളാണ് മുപ്പതിലേറെയെന്നും ശ്മശാനം നടത്തിപ്പുകാരൻ പറഞ്ഞു. ഏപ്രിൽ ആറുമുതൽ പത്തുവരെ ഇത് പത്തോ പന്ത്രണ്ടോ ആയി വർധിച്ചു. ഏപ്രിൽ 12-ന് 24 കോവിഡ് മൃതദേഹങ്ങൾ സംസ്കരിച്ചു. ഏപ്രിൽ 13-ന് 36 മൃതദേഹങ്ങളും 14-ന് 37 എണ്ണവും. ഓരോ ദിവസവും ശ്മശാനത്തിലെത്തുന്ന മൃതദേഹങ്ങളുടെ എണ്ണം വർദ്ധിക്കുകയാണെന്നും അവർ പറഞ്ഞു. നഗരമധ്യത്തിലെ ഐ.ടി.ഒ.യിലുള്ള മുസ്‌ലിം കബറിസ്താനിലും മൃതദേഹങ്ങൾ കൂടിവരുന്നുവെന്നും ഏപ്രിൽ 12-ന് 25 മൃതദേഹങ്ങൾ സംസ്കരിക്കാൻ എത്തിയതായും നടത്തിപ്പുകാരനായ ജാവീദ് അഹ്ലായ് പറഞ്ഞു.
അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് എന്നിവിടങ്ങളിലും സ്ഥിതിരൂക്ഷമാണ്. ഗുജറാത്തിലെ ശ്മശാനങ്ങളിൽ ദിവസവും മൃതദേഹങ്ങളുമായി എത്തുന്നവരുടെ നീണ്ടനിരയാണ്. 37 മരണങ്ങളാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഭോപാലിൽമാത്രം റിപ്പോർട്ട് ചെയ്‌തത്. 1984-ലെ ഭോപാൽ വാതകദുരന്തത്തിനുശേഷം ശ്മശാനങ്ങൾ നിറയുന്നത് ആദ്യമായാണെന്നും ശ്മശാനം നടത്തിപ്പുകാരൻ പ്രദീപ് കനോജ പറഞ്ഞു. 7-8 മൃതദേഹങ്ങൾ വന്നിരുന്ന ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ കോവിഡ് ശ്മശാനത്തിൽ ഇപ്പോൾ 70-80 മൃതദേഹങ്ങളാണ് ദിവസവും എത്തുന്നത്. ഈ സാഹചര്യത്തിൽ പുതുതായി അഞ്ച് വൈദ്യുതിശ്മശാനങ്ങൾ ഉടൻ തുറക്കാനുള്ള ഒരുക്കത്തിലാണ് ലഖ്‌നൗ അധികൃതർ.