എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണ്; സുപ്രധാന തീരുമാനങ്ങളുമായി സർക്കാർ
- Posted on May 21, 2021
- News
- By Sabira Muhammed
- 290 Views
ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കലെത്തുന്ന പദ്ധതിക്ക് തുടക്കം കുറിക്കും.
ഗാര്‍ഹികജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് സഹായപദ്ധതി, സമൂഹത്തിലെ അതിദാരിദ്ര്യലഘൂകരണം, ജപ്തികളിലൂടെ കിടപ്പാടം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ നിയമനിര്‍മാണം, സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍, അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ തുടങ്ങിയ സുപ്രധാന തീരുമാനങ്ങളുമായി രണ്ടാം പിണറായി സർക്കാരിന്റെ ആദ്യമന്ത്രിസഭായോഗം. സംസ്ഥാനത്തെ ദാരിദ്ര്യ മുക്തമാക്കാൻ നടപടി. ഇതിനായി വിശദ സര്‍വേ നടത്താനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും തദ്ദേശഭരണ വകുപ്പിനെ (സെക്രട്ടറിമാരെ) ചുമതലപ്പെടുത്തി. കിടപ്പാടം ജപ്തി നടപടികളിലൂടെ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ ശക്തമായ നിയമനിര്‍മാണം നടത്തും. ജൂലൈ 15നകം ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി, ആസൂത്രണകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറി, വിദഗ്ധ അഭിഭാഷകന്‍ എന്നിവരടങ്ങുന്ന സമിതി കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണം. ഇതിന്റെ അടിസ്ഥാനത്തിലാവും തുടർ നടപടികൾ. സര്‍ക്കാര്‍ പാര്‍പ്പിടം മനുഷ്യന്റെ അവകാശമായി അംഗീകരിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ഭവനമെന്ന ലക്ഷ്യം കൈവരിക്കാന്‍ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
ചീഫ് സെക്രട്ടറി, തദ്ദേശ സെക്രട്ടറി, വനിതാ ശിശുക്ഷേമ സെക്രട്ടറി എന്നിവരെ ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് സഹായമെത്തിക്കാനും ജോലികളിലെ കാഠിന്യം കുറക്കാനും സ്മാര്‍ട്ട് കിച്ചന്‍ പദ്ധതിക്ക് രൂപം നല്‍കാന്‍ ചുമതലപ്പെടുത്തി. കെ-ഡിസ്ക് 20 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കാനുള്ള മാര്‍ഗരേഖ തയാറാക്കി. ജൂലൈ 15നകം ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെ-ഡിസ്കിനെ ചുമതലപ്പെടുത്തി. ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനായി വീട്ടുപടിക്കലെത്തുന്ന പദ്ധതിക്ക് തുടക്കം കുറിക്കും. ഐ.ടി സെക്രട്ടറി, ഐ.ടി വിദഗ്ധര്‍ എന്നിവരടങ്ങിയ സമിതി പദ്ധതിക്ക് അന്തിമരൂപം നൽകും. ഇ-ഓഫിസ്, ഇ-ഫയല്‍ സംവിധാനങ്ങള്‍ വിപുലമായി നടപ്പാക്കാനാണ് തീരുമാനം. ഇതുസംബന്ധിച്ച് പദ്ധതി നടപ്പാക്കുന്നതിന് സമിതിയെ നിയോഗിച്ചു.വ്യവസായം തുടങ്ങുന്നതുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കാന്‍ വ്യത്യസ്ത ഓഫിസുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാന്‍ പരാതി പരിഹാരത്തിനുള്ള ഏകജാലകസംവിധാനം കൊണ്ടുവരാന്‍ തീരുമാനിച്ചു. ഗ്രീവന്‍സ് റിഡ്രസല്‍ കമ്മിറ്റി നിയമപരമായി പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഉന്നത ഐ.എ.എസ് ഉദ്യോഗസ്ഥനായിരിക്കും കമ്മിറ്റിയുടെ ചുമതല. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും. ഈ നിയമത്തിെന്‍റ കരട് പരിശോധിക്കാന്‍ ഉദ്യോഗസ്ഥതല സമിതിയെ ചുമതലപ്പെടുത്തി.