വീട്ടിൽ കുറച്ച് സാധനങ്ങൾ ഉണ്ടാക്കിവച്ചെന്നല്ലാതെ വിൽപ്പനയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് മോന്‍സന്‍; വിശ്വസിക്കാതെ അന്വേഷണ സംഘം
- Posted on October 01, 2021
- News
- By Sabira Muhammed
- 331 Views
ഇതിനിടെ ഫോണിൽ സംസാരിക്കുന്ന മോൻസൻ മാവുങ്കലിന്റെ വീഡിയോ പുറത്ത് വന്നിരുന്നു
ഇന്നും മോൻസൻ മാവുങ്കൽ പുരാവസ്തുക്കളുടെ മറവിൽ നടത്തിയ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള ചോദ്യം ചെയ്യൽ തുടരും. ആരൊക്കെയാണ് എച്ച്എസ്ബിസി ബാങ്കിന്‍റേതടക്കം വ്യാജ രേഖകളുണ്ടാക്കിയതിന് സഹായിച്ചെതെന്നാണ് പരിശോധിക്കുന്നത്.
ആർക്കിയോളജി ഉദ്യോഗസ്ഥർ മോൻസന്‍റെ വീട്ടിലെ പുരാവസ്തുക്കളുടെ ശാസ്ത്രീയ പരിശോധന ഇന്നും തുടരും. ആർക്കും ഇതേവരെ പുരാവസ്തുക്കൾ വിറ്റിട്ടില്ലെന്ന മോൻസന്റെ മൊഴി അന്വേഷണ സംഘം അംഗീകരിച്ചിട്ടില്ല.
ഇതിനിടെ ഫോണിൽ സംസാരിക്കുന്ന മോൻസൻ മാവുങ്കലിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ഐജി ലക്ഷ്മണയോട് എന്നവകാശപ്പെട്ടാണ് മോൻസന്റെ ഫോൺ വിളി. നാല് കോടി രൂപ ഹൈദരാബാദിൽ എത്തിക്കാൻ സഹായിക്കണമെന്നാണ് മോൻസൻ ആവശ്യപ്പെടുന്നത്.
ചിലർക്ക് സംശയമുണ്ടെന്നും സംശയമുള്ളവരെ സീക്ഷിക്കണമെന്നും ഫോണിൽ മറുവശത്തുള്ളയാൾ മോൻസനോട് പറയുമ്പോൾ തനിക്കെതിരെ കേസ് കൊടുത്തയാളെ വിരട്ടണമെന്ന് മോൻസൻ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം, എറണാകുളം എസിജെഎം കോടതി മോൻസൻ മാവുങ്കലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ഒക്ടോബര്‍ രണ്ട് വരെയാണ് വിട്ടിരിക്കുന്നത്. കസ്റ്റഡി നീട്ടണം എന്ന ക്രൈംബ്രാഞ്ച് ആവശ്യത്തെ പ്രതിഭാഗം എതിർത്തിരുന്നു.
മോൻസന്‍റെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടില്ല. ഇല്ലാത്ത പണം കണ്ടെത്താൻ കസ്റ്റഡി നീട്ടരുത്. മോൻസനെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്. വീട്ടിൽ കുറച്ച് സാധനങ്ങൾ ഉണ്ടാക്കിവച്ചെന്നല്ലാതെ വിൽപ്പനയ്ക്ക് ശ്രമിച്ചിട്ടില്ല. ഈ ആരോപണത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ കോടതി ക്രൈംബ്രാഞ്ചിന്റെ വാദങ്ങൾ അംഗീകരിച്ചാണ് കസ്റ്റഡി നീട്ടി നല്‍കിയത്.
കോവിഡ് മരണം; നഷ്ടപരിഹാരത്തിനായി ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം