'തെങ്ങിന് തടം മണ്ണിന് ജലം' പദ്ധതിയുമായി ഹരിതകേരളം മിഷൻ
- Posted on August 07, 2024
- News
- By Varsha Giri
- 295 Views
അതിതീവ്ര മഴകൾ മണ്ണിൽ ആഴ്ന്നിറങ്ങാതെ കുത്തിയൊലിച്ച് പോകുന്നത് ഒഴിവാക്കാനും ജലസംരക്ഷണം ഉറപ്പ് വരുത്താനും പരമ്പരാഗത കൃഷി രീതി പുനരാവിഷ്‌കരിച്ച് ഹരിതകേരളം മിഷൻ. വാർഷിക വർഷപാതങ്ങളെ മണ്ണിൽ ഏറ്റുവാങ്ങി ഭൂഗർഭ ജലം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് തെങ്ങിന് തടം മണ്ണിന് ജലം എന്ന ക്യാമ്പയിൻ മിഷൻ ഏറ്റെടുത്തിട്ടുള്ളത്. കേരളത്തിൽ ലഭിക്കുന്ന തെക്ക് പടിഞ്ഞാറൻ, വടക്ക് പടിഞ്ഞാറൻ മൺസൂൺ മഴകളെ കർഷകർ മഴക്ക് മുൻപും പിൻപും പുരയിടം കിളച്ചും തെങ്ങിന് തടം പിടിച്ചും പൂർണ്ണമായി ഒഴുകിപോകാതെ പിടിച്ചു നിറുത്തി ഭൂഗർഭ ജലമാക്കി മാറ്റിയിരുന്നു. നഷ്ടപ്പെട്ടുപോയ ഈ ശീലം മടക്കിക്കൊണ്ട് വരികയും മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയും ജലസുരക്ഷ ഉറപ്പാക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം.
ഭൂഗർഭജലം 70 ശതമാനത്തിനു മേൽ 90 ശതമാനം വരെ ചൂഷണം ചെയ്താണ് 6 സെമിക്രിട്ടിക്കൽ ബ്ലോക്കുകൾ ഇന്ന് ജില്ലയിൽ രൂപം കൊണ്ടിട്ടുള്ളത്. ഇത് 70 ശതമാനത്തിൽ താഴെ എത്തിച്ച് സേഫ് സോൺ ആക്കണമെങ്കിൽ കൂടുതൽ ജലം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ജില്ലയിലെ 78 തദ്ദേശഭരണ സ്ഥാപനങ്ങളിലും ജനകീയമായി കാമ്പയിൻ സംഘടിപ്പിച്ചുകൊണ്ട് ആദ്യ മാതൃകകൾ സൃഷ്ടിക്കുകയാണിപ്പോൾ. തുടർന്ന് തദ്ദേശഭരണ സ്ഥാപനങ്ങളിലെ എല്ലാ വാർഡുകളിലേക്കും ഇത് വ്യാപിപ്പിക്കുകയാണ് മിഷന്റെ ലക്ഷ്യം.
