മെഡിക്കല്‍ കോളേജില്‍ ആദ്യമായി ലീനിയര്‍ ഇബസും റേഡിയല്‍ ഇബസും ശ്വാസകോശ കാന്‍സര്‍ കണ്ടെത്താനുള്ള നൂതന ഉപകരണങ്ങള്‍ക്ക് 1.10 കോടി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലീനിയര്‍ എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് (EBUS), റേഡിയല്‍ എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് മെഷീനുകള്‍ സ്ഥാപിക്കാന്‍ 1,09,92,658 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശ്വാസകോശ കാന്‍സര്‍ വളരെ നേരത്തെ കണ്ടുപിടിക്കാന്‍ കഴിയുന്ന ഈ നൂതന മെഷീനുകള്‍ പള്‍മണോളജി വിഭാഗത്തിലാണ് സ്ഥാപിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിന് പുറമേ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കൂടി ഈ സംവിധാനം യാഥാര്‍ത്ഥ്യമാകുകയാണ്. അതിനാല്‍ ആര്‍സിസിയിലെ രോഗികള്‍ക്കും ഇത് സഹായകരമാകും. പള്‍മണോളജി വിഭാഗത്തില്‍ ഡി.എം. കോഴ്‌സ് ആരംഭിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ശ്വാസനാള പരിധിയിലുള്ള കാന്‍സര്‍ കണ്ടെത്തുന്നതിന് ഏറെ സഹായിക്കുന്ന ഉപകരണങ്ങളാണ് ലീനിയര്‍ ഇബസും റേഡിയല്‍ ഇബസും. ശ്വാസകോശ കാന്‍സര്‍ വര്‍ധിച്ചു വരുന്നതിനാല്‍ വളരെപ്പെട്ടന്ന് കണ്ടെത്തി ചികിത്സിക്കാനാകും. ഈ മെഷീനുകളിലെ അള്‍ട്രാസൗണ്ട് സംവിധാനത്തിലൂടെ മറ്റ് പരിശോധനകളിലൂടെ കണ്ടെത്താന്‍ കഴിയാത്ത അതിസൂക്ഷ്മമായ കാന്‍സര്‍ പോലും കണ്ടെത്താന്‍ സാധിക്കും. റേഡിയല്‍ ഇബസ് മെഷീനിലൂടെ ഒരു സെന്റീമിറ്റര്‍ വലിപ്പമുള്ള ശ്വാസകോശ കാന്‍സര്‍ പോലും കണ്ടെത്താനാകും. തൊണ്ടയിലെ കാന്‍സര്‍ ശ്വാസനാളത്തില്‍ പടര്‍ന്നിട്ടുണ്ടോയെന്ന് കണ്ടെത്താനും സാധിക്കും. കാന്‍സറിന്റെ വ്യാപ്തി കൃത്യമായി കണക്കാക്കുന്നതിലൂടെ ഓപ്പറേഷന്‍ വേണോ കീമോതെറാപ്പി വേണോ എന്ന് തീരുമാനിക്കാനും സാധിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ 50,000ത്തോളം രൂപ ചെലവുവരുന്ന ഈ സംവിധാനം മെഡിക്കല്‍ കോളേജില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ പാവപ്പെട്ട രോഗികള്‍ക്ക് ഏറെ സഹായകരമാകും.


സ്വന്തം ലേഖകൻ 

Author
Citizen Journalist

Goutham prakash

No description...

You May Also Like