ദീർഘദൂര സർവീസുകൾക്ക് ഉപയോഗിക്കാനുള്ള 200 അലുമിനിയം നിർമിത സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കാനാണ് റെയിൽവേയുടെ പദ്ധതി. ഇതിനുള്ള ടെൻഡർ നടപടികൾ ഏകദേശം പൂർത്തിയായി

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ സെമി ഹൈസ്പീഡ് ട്രെയിനിന് വിവിധ റൂട്ടുകളിൽ വൻ വരവേൽപ്പ് ലഭിച്ചതിനു പിന്നാലെ 120 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി നിർമിക്കാനുള്ള ഒരുക്കത്തിൽ ഇന്ത്യൻ റെയിൽവേ. മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള മറാഠ്വാഡാ റെയിൽ കോച്ച് ഫാക്ടറിയിലാണ് പുതിയ ട്രെയിനുകൾ നിർമിക്കുക. ലാത്തൂർ മണ്ഡലത്തിൽ നിന്നുള്ള എംപിയായ സുധാകർ ശ്രാംഗരെയുടെ ഇടപെടലിനു പിന്നാലെയാണ് ട്രെയിനുകളുടെ നിർമാണം വേഗത്തിലാകുന്നത് എന്നാണ് റിപ്പോർട്ടുകൾ. 

റെയിൽവേയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന മിനിരത്ന കമ്പനിയായ റെയിൽ വികാസ് നിഗം ലിമിറ്റഡും റഷ്യയിലെ സിജെഎസ് സി ട്രാൻസ്മാൻസ് ഹോൾഡിങും ചേർന്ന കൺസോർഷ്യത്തിനാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാനുള്ള ടെൻഡർ ലഭിച്ചിട്ടുള്ളത്. 120 കോടി രൂപയ്ക്ക് ഒരു ട്രെയിൻസെറ്റ് നിർമിച്ചു നൽകാമെന്നാണ് കൺസോർഷ്യത്തിൻ്റെ വാഗ്ദാനം. നിലവിൽ വന്ദേ ഭാരത് ട്രെയിനുകൾ നിർമിക്കുന്ന ചെന്നൈയിലെ ഐസിഎഫിനെ അപേക്ഷിച്ച് 8 കോടി രൂപ കുറവാണ് ഈ തുക. ലേലത്തിൽ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ തുക ക്വോട്ട് ചെയ്ത ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡും ടിറ്റാഗഡ് വാഗൺസും ചേർന്ന കൺസോർഷ്യം 80 ട്രെയിൻസെറ്റുകളായിരിക്കും നിർമിക്കുക. ഐസിഎഫിലായിരിക്കും 80 ട്രെയിനുകളുടെ നിർമാണം നടത്തുക. ഫ്രഞ്ച് കമ്പനിയായ അൽസ്റ്റോം അടങ്ങുന്ന കൺസോർഷ്യം 100 അലുമിനിയം ട്രെയിനുകൾ നിർമിച്ചു നൽകാമെന്നു കാണിച്ചും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. കേരളത്തിലേയ്ക്ക് വന്ദേ ഭാരത് ഉടൻ. സമീപ നഗരങ്ങളെ ബന്ധിപ്പിച്ച് വന്ദേ മെട്രോ.  കേരളത്തിന് 2033 കോടി അനുവദിച്ചെന്ന് റെയിൽവേ മന്ത്രി. നിലവിൽ ശതാബ്ദി ട്രെയിനുകൾ ഓടിക്കുന്ന റൂട്ടുകളിലാണ് റെയിൽവേ വന്ദേ ഭാരത് ട്രെയിനുകൾ വിന്യസിക്കുന്നത്. പൂർണമായും ചെയർകാറുകളുള്ള ഈ ട്രെയിനുകൾ ദീർഘദൂര യാത്രകൾക്ക് അനുയോജ്യമല്ല. ഈ സാഹചര്യത്തിലാണ് 200 കിലോമീറ്റർ വരെ വേഗം ആർജിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കുന്നത്. നിലവിലുള്ള വന്ദേ ഭാരത് ട്രെയിനുകൾ സ്റ്റീൽ നിർമിതമാണെങ്കിൽ സ്ലീപ്പർ ട്രെയിനുകൾ അലുമിനിയം നിർമിതമായിരിക്കും. 35 വർഷത്തോളം ആയുസ്സ് കണക്കാക്കുന്ന ഈ ട്രെയിനുകളുടെ പരിപാലനവും നിർമാണച്ചുമതലയുള്ള കമ്പനിയ്ക്കായിരിക്കും. രാജധാനി ട്രെയിനുകൾ ഓടുന്ന റൂട്ടുകളിലായിരിക്കും ഈ ട്രെയിനുകൾ വിന്യസിക്കുക. മുൻപ് ട്രെയിൻ 20 എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന ഈ ട്രെയിനുകൾ പാളത്തിലെത്തുമ്പോൾ പുതിയ പേര് സ്വീകരിക്കുമോ എന്ന് വ്യക്തമല്ല.

യൂറോപ്പിലടക്കം സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിനുകളിൽ പലതും അലുമിനിയം നിർമിതമാണ്. സ്റ്റീൽ ട്രെയിനുകളെ അപേക്ഷിച്ച് കൂടുതൽ ഈടു നിൽക്കുമെന്നതും ഭംഗിയുണ്ടാകുമെന്നതുമാണ് അലൂമിനിയം കോച്ചുകളുടെ മെച്ചം. 200 ട്രെയിനുകളുടെ നിർമാണത്തിനായി മൊത്തം 58,000 കോടി രൂപയുടെ ടെൻഡറായിരുന്നു റെയിൽവേ ക്ഷണിച്ചത്. ഇതിൽ പകുതി തുക ട്രെയിനുകൾ നിർമിച്ചു കൈമാറുമ്പോഴും ശേഷിക്കുന്ന തുക 35 വർഷത്തിനു ശേഷവുമായിരിക്കും കൈമാറുക. റെയിൽവേയ്ക്ക് നിലവിലുള്ള സാങ്കേതികവിദ്യയും ഫാക്ടറികളും ഉപയോഗിച്ച് റെയിൽവേ ജീവനക്കാരെ ഉപയോഗപ്പെടുത്തിയായിരിക്കും നിർമാണം. ഡൽഹി, മുംബൈ, ബെംഗലൂരു, ജോധ്പൂർ, കൊൽക്കത്ത, ഹൈദരാബാദ് നഗരങ്ങളിലുള്ള ഡിപ്പോകളിലായിരിക്കും അറ്റകുറ്റപ്പണികൾ നടത്തുക. ഇന്ത്യൻ റെയിൽവേയുടെ മുഖം മാറും.

ഇതാദ്യമായാണ് ഇന്ത്യൻ റെയിൽവേ അലുമിനിയം നിർമിത കോച്ചുകളുമായി സർവീസ് നടത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. 200 കിലോമീറ്റർ ഡിസൈൻ വേഗതയുള്ള അലുമിനിയം ട്രെയിനുകൾ ഇന്ത്യൻ റെയിൽവേയുടെ മുഖം മാറ്റുമെന്നാണ് വന്ദേ ഭാരത് പദ്ധതിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കാവുന്ന ചെന്നൈ ഐസിഎഫ് മുൻ മാനേജിങ് ഡയറക്ടർ സുധാംശു മണി പറയുന്നത്. വരുന്ന ഡിസംബറിൽ ആദ്യ സ്ലീപ്പർ ട്രെയിൻ പ്രോട്ടോ ടൈപ്പ് പുറത്തിറക്കാനാണ് നീക്കം. ഇനി രസകരമായ കളി കളുമായി വന്ദേഭാരത് എക്‌സ്പ്രസ് 2.0 അതേസമയം, റഷ്യൻ സ്ഥാപനത്തിന് ഭൂരിപക്ഷ ഓഹരികളുമുള്ള കൺസോർഷ്യം നിർമിക്കുന്ന ട്രെയിനുകളുടെ രൂപം ഐസിഎഫിൻ്റെ വന്ദേ ഭാരത് ട്രെയിനുകൾക്ക് സമാനമായിരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ നിർമാണച്ചെലവ് പിടിച്ചുനിർത്താനായി ഈ രൂപം തന്നെ പിന്തുടരാനാണ് സാധ്യത. ഇന്ത്യൻ റെയിൽ വിപണിയിൽ കടന്നുകയറാനുള്ള കമ്പനിയുടെ ശ്രമങ്ങൾക്കിടെ ലഭിച്ച മികച്ച അവസരമാണ് ഇതെന്നും ഇതാണ് ഇത്രയും കുറഞ്ഞ തുകയ്ക്ക് ഇവർ കരാർ ഏറ്റെടുക്കാനുള്ള കാരണമെന്നുമാണ് സുധാംശു മണി വിലയിരുത്തുന്നത്. പറഞ്ഞ സമയത്തിനുള്ളിൽ കമ്പനിയ്ക്ക് ട്രെയിൻസെറ്റുകൾ കൈമാറാൻ സാധിക്കുമോ എന്ന കാര്യത്തിലും ഇദ്ദേഹം ആശങ്ക പങ്കുവെച്ചിട്ടുണ്ട്.


 പ്രത്യേക ലേഖിക

Author
Citizen Journalist

Goutham prakash

No description...

You May Also Like