വയനാട് ജില്ലയിൽ ക്രാഷ് ഗാഡ് ഫെൻസിംങ്ങ് പ്രവർത്തികൾക്ക് 22.5 കോടി രൂപ

കൽപ്പറ്റ: ജില്ലയിലെ വന്യമൃഗാക്രമണവും ക്യഷി നശിപ്പിക്കുന്നതും പതിവുകാഴ്ച്ചയാവുന്ന സാഹചര്യത്തിൽ ജില്ലയിൽ പ്രതിരോധ മാർഗ്ഗങ്ങളുടെ ഭാഗമായി ജനവാസ മേഖലകളിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയുന്നതിനായി കിഫ്ബിയുടെ സ്പെഷ്യൽ ഇൻവെസ്റ്റ്മെൻ്റ് പ്ലാനിലൂടെ 22.5 കോടി രൂപയുടെ ക്രാഷ് ഗാഡ് ഫെൻസിംങ്ങ് പ്രവർത്തികൾക്ക് അനുമതി ലഭിച്ചതായി കൽപ്പറ്റ എംഎൽഎ അഡ്വ.ടി സിദ്ധിഖും, സുൽത്താൻ ബത്തേരി എം എൽ എ ശ്രീ . ഐ സി ബാലകൃഷ്ണനും അറിയിച്ചു.
48 കിലോമീറ്റർ ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിംങ്ങ് ജില്ലയിലെ ദാസനക്കര - പാതിരിയമ്പം, പാത്രമൂല കക്കാടൻ ബ്ലോക്ക് പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ പരിതിയിൽ 15 കിലോമീറ്റർ ദൂരവും, .കൊമ്മഞ്ചേരിയിൽ 3.5 കിലോമീറ്റർ ദൂരവും, വേങ്ങോട് മുതൽ ചെമ്പ്ര വരെ വൈത്തിരി സെക്ഷൻ പരിതിയിൽ 5 കിലോമീറ്റർ ദൂരവും, കുന്നുംപുറം പത്താം മൈൽ സുഗന്ധഗിരി സെക്ഷൻ പരിതിയിൽ 3 കിലോമീറ്റർ ദൂരവും, വടക്കനാട് 4.5 കിലോമീറ്റർ ദൂരവും, പാഴൂർ തോട്ടമൂല ഭാഗത്ത് 6.5 കിലോമീറ്റർ അടക്കം 48 കിലോമീറ്റർ ദൂരമാണ് ക്രാഷ് ഗാഡ് റോപ്പ് ഫെൻസിംങ്ങ് ചെയ്യുന്നത്.
നിർമ്മാണ പ്രവർത്തികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം വഴുതക്കാട് വനം വന്യജീവി ആസ്ഥാനത്ത് ഫോറസ്റ്റ് പ്രിൻസിപ്പൾ ചീഫ് കൺസർവേറ്റർ ശ്രീ ഡി.ജയപ്രസാദ് ഐ എഫ് എസുമായി ടി സിദ്ധിഖ് എം എൽ എ യും, ഐ സി ബാലകൃഷ്ണൻ എം എൽ എ യും ചർച്ച നടത്തി. തുടർന്ന് ജില്ലയിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് ജനപ്രതിനിധികളുടെയും ജനങ്ങളുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ചുവേണം തുടർന്നുള്ള പ്രവർത്തനങ്ങൾ മുന്നോട്ട് പോകേണ്ടത് എന്ന് എം എൽ എ മാർ നിർദ്ദേശിച്ചു. ആ നിർദ്ദേശം ഡി എഫ് ഒ മാർക്ക് നൽകുമെന്നും സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയെ നിർച്ചവഹണ ചുമതല നൽകിട്ടുണ്ടെന്നും പദ്ധതി വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ചർച്ചയിൽ ഫോറസ്റ്റ് പ്രിൻസിപ്പൾ ചീഫ് കൺസർവേറ്റർ ശ്രീ ഡി.ജയപ്രസാദ് ഐ എഫ് എസ് ഉറപ്പു നൽകി. ഇതിൻ്റെ അടിസ്ഥാനത്തിൽ വയനാട്ടിൽ പ്രത്യേക യോഗം ചേരുമെന്നും എം എൽ എ മാർ അറിയിച്ചു.