വരൾച്ച കൃഷി നാശം
- Posted on May 08, 2024
- Climate New
- By Varsha Giri
- 53 Views
ദൗത്യസംഘത്തിന്റെ സന്ദർശനം ഇന്ന്(8.5.24) പൂർത്തിയാകും- കൃഷിമന്ത്രി പി പ്രസാദ്
കടുത്ത വരൾച്ച സംസ്ഥാനത്തെ കാർഷിക മേഖലയിലുണ്ടാക്കിയ ആഘാതം വിലയിരുത്തുന്നതിനായി രൂപീകരിച്ച കാർഷിക വിദഗ്ദ്ധർ ഉൾപ്പെടുന്ന സംഘത്തിന്റെ വിവിധ ജില്ലകളിലെ സന്ദർശനം ഇന്ന് പൂർത്തിയാകുമെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. മെയ് 6, 7 തീയതികളിലായി സംസ്ഥാനത്തെ നൂറോളം ബ്ലോക്കുകൾ വിവിധ സംഘങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട് . ആലപ്പുഴ, വയനാട് ജില്ലകളിൽ എല്ലാ ബ്ലോക്കുകളിലും തന്നെ സന്ദർശനം പൂർത്തീകരിച്ചു കഴിഞ്ഞു. അടുത്ത
രണ്ടു ദിവസത്തിനകം ദൗത്യ സംഘം സന്ദർശനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശദമായ റിപ്പോർട്ട് സർക്കാരിന് ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ജലസേചന സ്രോതസ്സുകൾ പൂർണ്ണമായും വറ്റി വരണ്ടതോടെ നെല്ല്, വാഴ,പച്ചക്കറി, കുരുമുളക്, കാപ്പി കൊക്കോ,ഏലം തുടങ്ങിയ പ്രധാന വിളകൾക്കെല്ലാം കടുത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസങ്ങളിലായി ഏകദേശം 110 കോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായാണ് ഇതുവരെയുള്ള കണക്ക് . 100 ശതമാനം കൃഷിനാശം സംഭവിച്ച കൃഷിയിടങ്ങൾ ധാരാളം ഉണ്ടെന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. കഴിഞ്ഞ 30 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ വരൾച്ച എന്നാണ് വയനാട്, ഇടുക്കി ജില്ലയിലെ കർഷകർ ഈ ദുരന്തത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത്.
സ്വന്തം ലേഖകൻ