പാരിസ് ഒളിംപിക്സ്; ഉദ്ഘാടനം സ്‌റ്റേഡിയത്തിലല്ല, നദിയിൽ

10500 കായിക താരങ്ങളെ വഹിച്ച് നൂറോളം ബോട്ടുകളാണ് സെന്‍ നദിയിലൂടെ മാര്‍ച്ച് പാസ്റ്റ് നടത്തുക. കൂടുതല്‍ താരങ്ങളുള്ള രാജ്യങ്ങള്‍ക്ക് ഒരു ബോട്ട് സ്വന്തമായിട്ടുണ്ടാവും. 

കായിക ലോകത്തിന്‍റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യൻ സമയം രാത്രി 11 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ രണ്ടാഴ്ചക്കാലം കായികലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകും. 117 പേരടങ്ങുന്ന ഇന്ത്യൻ സംഘവും അവരിലുണ്ടാകും. പി വി സിന്ധുവും ശരത് കമാലുമാണ് ഇന്ത്യൻ പതാഹവാഹകരാകുന്നത്. ഉദ്ഘാടനച്ചടങ്ങിന്‍റെ വിശദാംശങ്ങളോ ദീപശിഖ തെളിയിക്കുന്നത് ആരാണെന്നോ ഇപ്പോഴും സസ്പെന്‍സായി നിലനിര്‍ത്തിയിരിക്കുകയാണ് സംഘാടകര്‍. ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് സ്റ്റേഡ‍ിയത്തിന് പുറത്ത് ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കുന്നത്.

10500 കായിക താരങ്ങളെ വഹിച്ച് നൂറോളം ബോട്ടുകളാണ് സെന്‍ നദിയിലൂടെ മാര്‍ച്ച് പാസ്റ്റ് നടത്തുക. കൂടുതല്‍ താരങ്ങളുള്ള രാജ്യങ്ങള്‍ക്ക് ഒരു ബോട്ട് സ്വന്തമായിട്ടുണ്ടാവും. ചെറിയ അംഗസംഖ്യയുള്ള കായിത താരങ്ങള്‍ മറ്റ് രാജ്യങ്ങളിലെ താരങ്ങളുടെ ബോട്ടിലായിരിക്കും മാർച്ച് പാസ്റ്റിനെത്തുക. ക്ഷണിക്കപ്പെട്ട 22000 അതിഥികളും ടിക്കറ്റെടുത്ത് എത്തുന്ന 104000 കാണികളും നദിക്കരയിലെ ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യം വഹിക്കും. ഉദ്ഘാടന ചടങ്ങിന് ടിക്കറ്റ് കിട്ടാത്തവര്‍ക്ക് പാരീസ് നഗരത്തിലൊരുക്കിയിരിക്കുന്ന എണ്‍പതോളം ബിഗ് സ്ക്രീനുകളില്‍ ചടങ്ങുകള്‍ തത്സമയം കാണാനാകും. ഇന്ത്യയില്‍ സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും ഒളിംപിക് ഉദ്ഘാടനച്ചടങ്ങുകള്‍ തത്സമയം കാണാനാകും.


                                                                                                                                       സ്പോർട്സ് ലേഖിക 


Author
Journalist

Arpana S Prasad

No description...