ലഹരി മരുന്ന് മാഫിയയിൽ നിന്നും എൻ പത്തിയെട്ട് കോടി രൂപയുടെ ലഹരി വസ്തുക്കൾ എൻ.സി.ബി പിടിച്ചെടുത്തു.
- Posted on March 17, 2025
- News
- By Goutham prakash
- 197 Views
88 കോടി രൂപ വിലമതിക്കുന്ന മെത്താംഫെറ്റാമൈൻ ഗുളികകൾ എൻ. സി.ബി പിടിച്ചെടുത്തു, അന്താരാഷ്ട്ര ലഹരി ശൃംഖലയിലെ 4 പേരെ ഇംഫാൽ, ഗുവാഹത്തി മേഖലകളിൽ നിന്നായി അറസ്റ്റ് ചെയ്തു.
ലഹരി മരുന്ന്ശൃംഖലയോട് ഒരുവിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു. 88 കോടി രൂപ വിലമതിക്കുന്ന മെത്താംഫെറ്റാമൈൻ ഗുളികകളുടെ ഒരു വൻ ശേഖരം പിടികൂടിയതിനും അന്താരാഷ്ട്ര ലഹരി മരുന്ന് ശൃംഖലയിലെ 4 അംഗങ്ങളെ അറസ്റ്റ് ചെയ്തതിനും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയെ (എൻസിബി) അഭിനന്ദിച്ചുകൊണ്ട്, ഇത് ലഹരിക്കെതിരായ പോരാട്ടത്തിൽ താഴെത്തട്ടിൽ നിന്നും മുകളിലേക്കും, തിരിച്ചുമുള്ള സമീപനത്തിന്റെ മികച്ച ഫലത്തിനുള്ള തെളിവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി എക്സ് പോസ്റ്റിൽ പറഞ്ഞു ”
13.03.2025 ന്, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, എൻ.സി.ബി ഇംഫാൽ മേഖലയിലെ ഉദ്യോഗസ്ഥർ ലിലോംഗ് പ്രദേശത്തിന് സമീപം ഒരു ട്രക്ക് തടഞ്ഞു, വാഹനം സൂക്ഷ്മമായി പരിശോധിച്ച ശേഷം, ട്രക്കിന്റെ പിൻഭാഗത്തുള്ള ടൂൾ ബോക്സ്/ ക്യാബിനിൽ നിന്ന് 102.39 കിലോഗ്രാം മെത്താംഫെറ്റാമൈൻ ഗുളികകൾ കണ്ടെടുത്തു. ട്രക്കിലുണ്ടായിരുന്ന 02 പേരെയും അറസ്റ്റ് ചെയ്തു. താമസിക്കാതെ , സംഘം ഉടൻ തന്നെ തുടർനടപടികൾ നടത്തി ലിലോംഗ് പ്രദേശത്തുനിന്ന് ഈ ലഹരി മരുന്ന് സ്വീകരിക്കാനായി നിന്ന വ്യക്തിയെ പിടികൂടി. ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച ഒരു നാല് ചക്രവാഹനവും ഇയാളിൽ നിന്നും പിടിച്ചെടുത്തു. മൂന്ന് പേരെയും പിന്നീട് അറസ്റ്റ് ചെയ്തു. കള്ളക്കടത്തിന്റെ സംശയിക്കപ്പെടുന്ന ഉറവിടം മൊറേ ആണ്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടാൻ കൂടുതൽ അന്വേഷണം നടക്കുകയാണ്.
അതേ ദിവസം തന്നെ, ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, എൻസിബി ഗുവാഹത്തി മേഖലയിലെ ഉദ്യോഗസ്ഥർ സിൽചാറിന് സമീപം അസം-മിസോറാം അതിർത്തിയിൽ ഒരു എസ്.യു.വി തടഞ്ഞു. വിശദമായ പരിശോധനയിൽ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ടയറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 7.48 കിലോഗ്രാം മെത്താംഫെറ്റാമൈൻ ഗുളികകൾ കണ്ടെടുത്തു. വാഹനത്തിലുണ്ടായിരുന്നയാളെയും പിടികൂടി. പിന്നീട് ഇയാളെ അറസ്റ്റ് ചെയ്തു. കള്ളക്കടത്തിന്റെ ഉറവിടം മണിപ്പൂരിലെ മോറെയിൽ നിന്നാണെന്നും ലക്ഷ്യസ്ഥാനം കരിംഗഞ്ജ് ആണെന്നും സംശയിക്കപ്പെടുന്നു . കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ പിടികൂടുന്നതിനായി കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
മറ്റൊരു സംഭവം.- മാർച്ച് 6 ന് ഐസ്‌വാളിൽ ബ്രിഗേഡ് ബവാങ്‌കൗൺ മേഖലയിൽ നിന്നും 46 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് പിടിച്ചെടുത്ത കേസിന്റെ അന്വേഷണം മിസോറാം സംസ്ഥാന എക്സൈസ് വകുപ്പിൽ നിന്ന് എൻ.സി.ബി ഏറ്റെടുത്തു. ഈ കേസിൽ ലഹരി കടത്ത് ശൃംഖലയിൽ ഉൾപ്പെട്ട 04 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിമരുന്ന് കടത്ത് ശൃംഖലയുടെ അന്താരാഷ്ട്ര, അന്തർസംസ്ഥാന ബന്ധങ്ങൾ അന്വേഷിക്കുന്നതിനായി കേസിന്റെ അന്വേഷണം എൻ.സി.ബി ഏറ്റെടുത്തു
ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം, ഇന്ത്യയിലെ ഏറ്റവും കൂടുതൽ ലഹരിമരുന്ന് കടത്തുന്ന പ്രദേശങ്ങളിൽ ഒന്നായി വടക്കുകിഴക്കൻ മേഖല ഉയർന്നുവന്നിട്ടുണ്ട്. ഇത് തിരിച്ചറിഞ്ഞുകൊണ്ട്, മേഖലയിലെ ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം (എം.എച്ച്.എ) 2023 ൽ എൻ.സി.ബിയുടെ ശക്തി വർദ്ധിപ്പിച്ചിരുന്നു. എൻ.സി.ബി, അതിന്റെ അഞ്ച് മേഖലാ യൂണിറ്റുകളിലൂടെയും ഒരു പ്രാദേശിക ആസ്ഥാനത്തിലൂടെയും,വടക്കുകിഴക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന ലഹരി കടത്തുകാർക്കെതിരെ, പ്രത്യേകിച്ച് യാബ എന്നറിയപ്പെടുന്ന മെത്താംഫെറ്റാമൈൻ ഗുളികകൾ പോലുള്ള സിന്തറ്റിക് ലഹരി കടത്തുന്നവർക്കെതിരെ നിരന്തരം പ്രവർത്തിച്ചുവരികയാണ്. ഈ ലഹരി മരുന്ന് മേഖലയിലെ യുവജനങ്ങൾക്ക് മാത്രമല്ല, രാജ്യത്തിന്റെ ആകെയുള്ള സുരക്ഷയ്ക്കും ഭീഷണിയാണിന്ന്.
നാഷണൽ നാർക്കോട്ടിക് ബ്യൂറോ അന്തർ ദേശീയ ലഹരി ഇടനാഴികളിലെ കണ്ണികളെ വേരറുക്കാൻ ഉള്ള നടപടികളുമായാണ് മുന്നോട്ട് പോകുന്നത്.
