അൻപത്തിനാലാം വയസിൽ ഇരക്കുട്ടികളുടെ അമ്മ: ഭർത്താവിന് പ്രായം 70

ദമ്പതികളുടെ ഏക മകൻ മൂന്നുവർഷം മുൻപ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ ഒരേയൊരു മകന്‍ നഷ്ടപ്പെട്ട ദമ്പതികള്‍ ഒടുവില്‍ ഇരട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളായി. തപന്‍ ദത്ത- രൂപ ദത്ത എന്നീ വയോധിക ദമ്പതികളാണ് ഈ സംഭവത്തിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്. തപന്‍ ദത്തയ്ക്ക് പ്രായം 70 ആണ്. രൂപ ദത്തയ്ക്ക് 54 വയസ്സും. 2019ലാണ് ഇരുവരുടെയും ഏക മകനായ അനിന്ദ്യ ദത്ത ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. ആ സംഭവം ഇരുവരെയും മാനസികമായി തളര്‍ത്തി. തങ്ങളുടെ ഏകാന്തതയ്ക്ക് പരിഹാരമെന്നോണമാണ് ഇരുവരും ഒരു കുഞ്ഞിന് കൂടി ജന്മം നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ അവിടെയും നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഇരുവര്‍ക്കും വെല്ലുവിളിയായെത്തി. തുടര്‍ന്ന് നിരവധി ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഈ തീരുമാനത്തിലേക്ക് അവര്‍ എത്തിയത്. ഹൗറയിലെ ബല്ലിയിലുള്ള ഒരു ഡോക്ടറാണ് ഈ ദമ്പതിമാര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിയത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചികിത്സകള്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലും ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ രൂപ ദത്തയ്ക്ക് ആയി. എന്നാല്‍ പ്രസവ സമയത്ത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ രൂപയെ അലട്ടി. സ്ഥിതി ഗുരുതരമായതോടെ രൂപയെ നോക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ പിന്‍മാറുകയായിരുന്നു. തുടര്‍ന്ന് ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമിലേക്ക് രൂപയെ മാറ്റുകയായിരുന്നു. അവിടെ വെച്ചാണ് രൂപ ഒരു ആണ്‍കുട്ടിയ്ക്കും ഒരു പെണ്‍കുട്ടിയ്ക്കും ജന്‍മം നല്‍കിയത്. ഒക്ടോബറിലാണ് കുഞ്ഞുങ്ങള്‍ക്ക് രൂപ ജന്മം നല്‍കിയത്. തുടര്‍ന്ന് കുറച്ച് ദിവസം ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരുന്നു അമ്മയും കുഞ്ഞുങ്ങളും. അതിന് ശേഷം ഇവര്‍ അശോക് നഗറിലുള്ള വീട്ടിലേക്ക് കുഞ്ഞുങ്ങളുമായി എത്തുകയായിരുന്നു. കുഞ്ഞുങ്ങളുമായി എത്തിയ വൃദ്ധ ദമ്പതികളെ ഇരുകൈയ്യും നീട്ടിയാണ് അയല്‍ക്കാരും നാട്ടുകാരും സ്വീകരിച്ചത്. പ്രായം ഒന്നിനും ഒരു തടസ്സമല്ലെന്ന് തെളിയിച്ച ഈ ദമ്പതികള്‍ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന നിരവധി പേര്‍ക്ക് ഒരു പ്രതീക്ഷയാണ് നല്‍കുന്നത്. ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ വളരെ അപൂര്‍വ്വമാണ്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍ പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിരവധി ദമ്പതിമാര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നുണ്ട്. അതിന് സമാനമായ ഒരു വാര്‍ത്തയാണ് അമേരിക്കയില്‍ നിന്നും ഇക്കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. മുപ്പത് വര്‍ഷം മുമ്പ് ശീതീകരിച്ച ഭ്രൂണത്തില്‍ നിന്ന് ദമ്പതികള്‍ക്ക് ഇരട്ട കുഞ്ഞുങ്ങള്‍ പിറന്നതായി നേരത്തേ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. ഏറ്റവും കൂടുതല്‍ കാലം ശീതീകരിച്ച ഭ്രൂണത്തില്‍നിന്ന് കുഞ്ഞ് പിറക്കുന്നതിന്റെ റെക്കോര്‍ഡും അമേരിക്കയിലെ ഒറിഗോണിലെ ഈ ഫ്രോസന്‍ എംബ്രിയോ ട്രാന്‍സ്ഫറിനാണ് (എഫ്.ഇ,ടി). 2006ല്‍ 27 വര്‍ഷമായ ശീതീകരിച്ച ഭ്രൂണത്തില്‍നിന്ന് കുഞ്ഞ് പിറന്നതായിരുന്നു മുന്‍ റെക്കോര്‍ഡ്. 1992 ഏപ്രില്‍ 22-ന് ലിക്വിഡ് നൈട്രജന്‍ -196C (-323F) താപനിലയില്‍ ഒറിഗോണിലെ ലാബില്‍ ശീതീകരിച്ച ഭ്രൂണം ഉപയോഗിച്ച് റേച്ചല്‍ റിഡ്ജ്വേ എന്ന യുവതിയാണ് ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ലിഡിയ, തിമോത്തി എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേരിട്ടത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31നാണ് നാല് കുട്ടികളുടെ അമ്മയായ റേച്ചല്‍ ഇരട്ടകുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.



Author
Citizen Journalist

Goutham Krishna

No description...

You May Also Like