സാങ്കേതിക വാണിജ്യ നഷ്ടം രാജ്യത്തിനു മാതൃക -കേന്ദ്ര ഊർജ്ജ നഗരകാര്യ മന്ത്രി മനോഹർ ലാൽ.
- Posted on December 23, 2024
- News
- By Goutham prakash
- 232 Views
കൊച്ചി.
കേരളത്തിൻറെ വൈദ്യുതി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി കേന്ദ്ര ഊർജ്ജ നഗരകാര്യ മന്ത്രി മനോഹർലാലിന് കോവളത്ത് വച്ച് നടന്ന ചടങ്ങിൽ കൈമാറി.
വൈദ്യുതിയുടെ സാങ്കേതിക വാണിജ്യ നഷ്ടം കേരളത്തിൽ 10% ത്തിന് താഴെയാണെന്നും ഇത് രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മനോഹർലാൽ അഭിപ്രായപ്പെട്ടു.
ഊർജ്ജ നഗരകാര്യ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി, കേന്ദ്ര പെട്രോളിയം പ്രകൃതിവാതകം ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി, കേന്ദ്ര-സംസ്ഥാന ഊർജ്ജ നഗര കാര്യാലയങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
എൻ ടി പി സി യുടെ ബാർഹ് നിലയത്തിൽ നിന്നും അനുവദിച്ചിരിക്കുന്ന 177 മെഗാവാട്ട് വൈദ്യുതിയുടെ കാലാവധി മാർച്ച് 2025 അവസാനിക്കുന്നത് ജൂൺ 2025 വരെ നീട്ടിത്തരണമെന്ന കേരളത്തിൻറെ ആവശ്യം പരിശോധിക്കാം എന്ന് കേന്ദ്ര ഊർജ്ജമന്ത്രി അറിയിച്ചു. പമ്പ്ഡ് സ്റ്റോറേജ്, ബാറ്ററി എനർജി സ്റ്റോറേജ്, ജലവൈദ്യുത പദ്ധതികൾക്കായി വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും അനുഭാവത്തോടെ പരിശോധിക്കും. ജലവൈദ്യുത പദ്ധതികൾക്കുള്ള കേന്ദ്ര അനുമതി ലഭ്യമാകുന്നതിന് ഏകജാലക സംവിധാനം ഒരുക്കുന്നത് പരിഗണിക്കാം എന്നും അദ്ദേഹം അറിയിച്ചു.
റെയിൽവേ ട്രാക്കിന് കുറുകെയുള്ള പ്രസരണ ലൈനുകൾക്ക് നൽകേണ്ട വേ ലീവ് ചാർജിൽ അടുത്തകാലത്തായി വലിയ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. ഇത് പുനപരിശോധിക്കണമെന്ന കെഎസ്ഇബിയുടെ ആവശ്യം പരിശോധിക്കാം എന്നും മന്ത്രി അറിയിച്ചു.
വർദ്ധിച്ചു വരുന്ന ഊർജ്ജ ആവശ്യകതയ്ക്ക് പരിഹാരം എന്ന നിലയിൽ ആണവ വൈദ്യുതിയുടെ സാധ്യത പരിഗണിക്കപ്പെടേണ്ടതാണെന്നും കേരളത്തിൻറെ കടൽതീരത്ത് തോറിയം അടങ്ങുന്ന മോണോസൈറ്റിന്റെ വലിയ തോതിലുള്ള നിക്ഷേപം ഉള്ള സാഹചര്യം പരിഗണിച്ച് സ്ഥലം കണ്ടെത്തി നൽകിയാൽ തോറിയം അധിഷ്ഠിത ആണവ നിലയത്തിന് അനുമതി നൽകുന്ന കാര്യം പരിശോധിക്കാം എന്നും പറഞ്ഞു.
കാർബൺരഹിത പുനരുപയോഗ ഊർജ്ജരംഗത്തെ കേരളത്തിൻറെ നേട്ടങ്ങൾ അഭിനന്ദിച്ച അദ്ദേഹം ഈ രംഗത്തെ ഭാവി പ്രവർത്തനങ്ങൾക്ക് വേണ്ട പിന്തുണ നൽകുമെന്നും വാഗ്ദാനം നൽകി.
തിരുവനന്തപുരത്തെ അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ആതിഥ്യം വഹിച്ച വിരുന്നു സത്കാരത്തിൽ അദ്ദേഹം പങ്കെടുത്തു. തിരുവനന്തപുരം, കോഴിക്കോട് മെട്രോ, കൊച്ചി മെട്രോ മൂന്നാം ഘട്ടം എന്നിവയുടെ അനുമതി സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി കേന്ദ്ര മന്ത്രിക്ക് കൈമാറി.
സി.ഡി. സുനീഷ്.
