ബിനാലെ 'സോയിൽ അസംബ്ലി': പ്രഖ്യാപനം നാളെ നടക്കും
കൊച്ചി: ബിനാലെയോടനുബന്ധിച്ച് നടക്കുന്ന അഞ്ചുദിവസത്തെ സോയിൽ അസംബ്ലി നാളെ (ഫെബ്രുവരി അഞ്ച്) സമാപിക്കും. മണ്ണിന്റെയും പരിസ്ഥിതിയുടെയും അതിജീവനത്തിന് കൂട്ടായ യത്നം സാധ്യമാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച അസംബ്ലിയുടെ തുടർ കർമ്മ പദ്ധതികൾ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ഫോർട്ടുകൊച്ചി പെപ്പർ ഹൗസിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന ചടങ്ങിൽ ഉണ്ടാകും.
ദൃശ്യമാധ്യമ പഠനം, പരിസ്ഥിതി, ഫിലോസഫി തുടങ്ങിയ മേഖലകളിൽ പണ്ഡിതയായ ഡോ വാസന്തി മരിയദാസ് ക്യൂറേറ്റ് ചെയ്‌ത ചലച്ചിത്രങ്ങൾ അസംബ്ലിയുടെ ഭാഗമായി ഇന്ന് (ഫെബ്രുവരി നാല്) വൈകിട്ട് ആറുമുതൽ പെപ്പർ ഹൗസിൽ പ്രദർശിപ്പിക്കും. തുടർന്ന് മൾട്ടിമീഡിയ ആർട്ടിസ്റ്റ് വിവേക് വിലാസിനി, ഫ്രഞ്ച് ആർട്ടിസ്റ്റും എഴുത്തുകാരനും ജേർണലിസ്റ്റുമായ എവൻ ചാഡ്റോണറ്റ്, സ്വിസ് ആർട്ടിസ്റ്റ് മായ മിൻഡർ എന്നിവർ പങ്കെടുക്കുന്ന ചർച്ച.
നാളെ അസംബ്ലിയുടെ സമാപന ചടങ്ങിനെത്തുടർന്ന് മാരിയോൺ ന്യൂമന്നിന്റെ ഫിലിം 'ദി മഷ്‌റൂം സ്‌പീക്സ്' പ്രദർശിപ്പിക്കും. കുമിളിന്റെ രോഗശമന, പുനരുജ്ജീവന ശേഷി സംബന്ധിച്ച അന്വേഷണമാണ് ഫിലിമിന്റെ പ്രമേയം.
വെസ്റ്റ്മിൻസ്റ്റർ സർവ്വകലാശാല സെന്റർ ഫോർ റിസർച്ച് ആൻഡ് എഡ്യൂക്കേഷൻ ഇൻ ആർട്ട്സ് ആൻഡ് മീഡിയയിലെ ആർട്ടിസ്റ്റുകളുടെയും ഗവേഷകരുടെയും കൂട്ടായ്‌മയായ ഇക്കോളജിക്കൽ ഫ്യൂച്ചറിസംസ് സംഘടിപ്പിച്ച അവതരണങ്ങളിലും പാനൽ ചർച്ചയിലും സെഡ്രിക് കാറൽസ്, ഡോ റുസ്‌തം വാനിയ, ഡോ വാസന്തി മരിയദാസ്, പ്രൊഫ. നീൽ വൈറ്റ് ടിന ഒക്കോണൽ, ഊറിയേൽ ഓർലോ എന്നിവർ പങ്കെടുത്തു. സോയിൽ ഇക്കോളജീസ് സെഷനിൽ എലിസബെറ്റ റാറ്റാലിനോ, ആൻ ലോറെ ഫ്രാഞ്ചെറ്റെ, ധർമ്മേന്ദ്ര പ്രസാദ്, മൾട്ടെ ലാർസെൻ, മായ മിൻഡർ എന്നിവർ സംസാരിച്ചു.
ലിവിംഗ് സ്കൾപ്ച്ചർ ശിൽപശാലയ്ക്ക് ആസ്ത ചൗഹാൻ, കുശ് സേഥി എന്നിവരും കലയും ഭക്ഷണവും കൃഷിയും ശിൽപശാലയ്ക്ക് സുരേഷ്‌കുമാർ സമൂഹയും നേതൃത്വം നൽകി. പാനൽ ചർച്ചയിൽ ജോർജ് ക്ലർക്ക്, രവി അഗർവാൾ, ഇസ്‌മാൽ മുംതാഹാ, അസീസാ ഹാമേൽ, ഗബ്രിയേൽ എൻ ഗീ,ഡോ റോബ് ലാ ഫ്രനൈസ്, മാർഗോക്സ് ഷ്വാബ് എന്നിവർ പങ്കെടുത്തു.
പ്രത്യേക ലേഖകൻ