വയനാടൻ സാഹിത്യോത്സവത്തിന് വർണ്ണാഭമായ തുടക്കം.
റിപ്പോർട്ട്. സി.ഡി. സുനീഷ്
ദ്വാരക .
വയനാടിൻ്റെ സംസ്കാരിക മുദ്രകളും അക്ഷര സ്നേഹവും ഊതി കാച്ചിയ പ്രഥമ വയനാടൻ സാഹിത്യോത്സവത്തിന് വർണ്ണാഭമായ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു. എഴുത്തിൽ നിന്നും വായനയിൽ നിന്നും യുവതലമുറ മാറി നിൽക്കുന്നതായി പലരും കരുതുന്ന കാലമാണ് ഇതെന്നും വേറിട്ട അനുഭവമായിരിക്കും വയനാട് സാഹിത്യോത്സവം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള എഴുത്തുകാരുമായി സംവദിക്കാനുള്ള അവസരമായിരിക്കും ഇതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സാഹിത്യ രംഗത്തെ കുതിപ്പിന് WLF നു സാധിക്കട്ടേയെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ജനങ്ങളെ ഒരുമിപ്പിക്കുന്നതാണ് പ്രഥമ വയനാട് സാഹിത്യോത്സവമെന്നും സാഹിത്യരംഗത്തിന് പുതിയമാനം നൽകാൻ WLF നു കഴിഞ്ഞെന്നും രാഹുൽഗാന്ധി എം പി പ്രത്യേക സന്ദേശത്തിൽ പറഞ്ഞു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായി. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്. ബി പ്രദീപ് ആശംസ അർപ്പിച്ചു. ചടങ്ങിൽ ഫെസ്റ്റിവൽ ഡയറക്ടർ ഡോ. വിനോദ് കെ ജോസ് സ്വാഗതവും ക്യുറേറ്റർ ഡോ. ജോസഫ് കെ ജോബ് നന്ദിയും പറഞ്ഞു. സവിശേഷമായ ഭൂ ശാസ്ത്ര പ്രത്യേകതകളും ഗോത്ര ജനതയുടെ സംസ്കാരീക മുദ്രകൾ കൂടി അടയാളപ്പെടുത്തി വയനാട്ടിൽ സംവാദങ്ങൾ സജീവമാകും. വായനക്കാരും എഴുത്തുകാരും തമ്മിൽ വിടവുകളില്ലാതെ സംവദിക്കുന്ന ഇടമായി മൂന്ന് ദിവസം ഈ സാഹിത്യോത്സവം മാറുമെന്നുറപ്പാണ്.