എ.ബി.സി.ഡി ക്യാമ്പുകള്‍ സമാപിച്ചു. മുഴുവന്‍ ഗോത്രവര്‍ഗക്കാര്‍ക്കും ആധികാരിക രേഖകള്‍; ചരിത്രനേട്ടത്തിലേക്ക് നടന്ന് കയറി വയനാട്.

  • Posted on January 21, 2023
  • News
  • By Fazna
  • 76 Views

· മുഴുവന്‍ പട്ടിക വര്‍ഗ്ഗക്കാര്‍ക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കിയ ആദ്യ ജില്ലയായി വയനാട് 

· 64,670 ഗുണഭോക്താക്കള്‍ക്ക് 1,42,563 സേവനങ്ങള്‍

· 22,888 രേഖകള്‍ ഡിജി ലോക്കറില്‍ 

മുഴുവന്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആറ് ആധികാരിക രേഖകള്‍ ഉറപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും 3 നഗരസഭകളിലും നടത്തിയ അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യൂമെന്റ് ഡിജിറ്റലൈഷേന്‍ (എ.ബി.സി.ഡി) പദ്ധതി വഴിയാണ് ജില്ല ചരിത്രനേട്ടം കൈവരിച്ചത്. റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിങ്ങനെ ആറ് പ്രധാന രേഖകളാണ് ഗുണഭോക്താക്കള്‍ക്ക് ക്യാമ്പുകളിലൂടെ ലഭ്യമായത്. പരമാവധി രേഖകൾ ഡിജിറ്റലൈസ് ചെയ്ത്  ഡിജി ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്തു.

ജില്ലാ ഭരണഭൂടം, പട്ടികവര്‍ഗ വികസന വകുപ്പ്, ഐ.ടി വകുപ്പ് എന്നിവയുടെ സംയുക്ത പദ്ധതിയായണ് പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍  ഉറപ്പുവരുത്തുകയും തിരുത്തലുകള്‍ ആവശ്യമായവയില്‍ തിരുത്ത് വരുത്തി രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്യുന്ന സമഗ്ര ക്യാമ്പയിന്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണത്തോടെയുള്ള പദ്ധതി ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണ്. ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും നടന്ന ക്യാമ്പുകളിലൂടെ 1,42,563 സേവനങ്ങളാണ് പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ലഭ്യമായത്. ആകെ 64,670 പേര്‍ ഗുണഭോക്താക്കളായി. 

റവന്യൂ, തദ്ദേശ സ്വയം ഭരണം, പട്ടികവര്‍ഗ്ഗ വികസനം, ആരോഗ്യം, സിവില്‍ സപ്ലൈസ്, ഇലക്ഷന്‍, ഐ.ടി മിഷന്‍, അക്ഷയ കേന്ദ്രം, ലീഡ് ബാങ്ക്, പോസ്റ്റല്‍ വകുപ്പ്, കാരുണ്യ. കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, പി.ഡബ്ലിയുഡി ഇലക്ട്രോണിക്‌സ്, നെഹ്‌റു യുവകേന്ദ്ര തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഒരോ തദ്ദേശ സ്ഥാപന പരിധിയിലും പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി ക്യാമ്പുകള്‍ നടത്തിയത്. 

ജനപ്രതിനിധികള്‍ വഴിയും പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെയെല്ലാം  സഹകരണത്തോടെയാണ് ആദിവാസി കോളനികള്‍ തോറും കയറി രേഖകള്‍ ഇല്ലാത്തവരെ കണ്ടെത്തി ക്യാമ്പിലെത്തിച്ചത്. രേഖകള്‍ ലഭ്യമാക്കുന്നതിന് ഓരോ വകുപ്പുകളും പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. അക്ഷയകേന്ദ്രങ്ങള്‍ ഗോത്ര സൗഹൃദ കണ്ടറുകളും ഒരുക്കി. 

സംസ്ഥാന തലത്തില്‍ മാതൃകയായ പദ്ധതിയുടെ നിര്‍വ്വഹണത്തില്‍ ജില്ലാ കളക്ടര്‍ എ.ഗീത, നോഡല്‍ ഓഫീസറും സബ്കളക്ടറുമായ ആര്‍.ശ്രീലക്ഷ്മി എന്നിവര്‍ ക്യാമ്പുകളില്‍ നേരിട്ടെത്തി യഥാസമയം സ്ഥിതിഗതികള്‍ വിലയിരുത്തി. അഡീഷണല്‍ ക്യാമ്പുകളില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, കെ. ദേവകി എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍ ഉള്‍പ്പെടെ മുഴുവന്‍ ജനപ്രതിനിധികളും ക്യാമ്പുകളുടെ വിജയത്തില്‍ നേതൃപരമായ പങ്കുവഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുളള മേല്‍നോട്ടവും ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതിക്ക് തുക വകയിരുത്തിയതും ക്യാമ്പുകളുടെ വിജയകരമായ നടത്തിപ്പിന് സഹായകരമായി.  

26 ക്യാമ്പുകള്‍; 1,42,563 സേവനങ്ങള്‍ 2021 നവംബറില്‍ തൊണ്ടര്‍നാട് ഗ്രാമ പഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ എ.ബി.സി.ഡി ക്യാമ്പയിന്റെ അവസാന ക്യാമ്പ് 2023 ജനുവരി 18 ന് തരിയോട് ഗ്രാമപഞ്ചായത്തിലായിരുന്നു. 2022 ന് ഒക്ടോബര്‍ 16 ന് നടന്ന ചടങ്ങില്‍ വെച്ച് തൊണ്ടര്‍നാടിനെ, മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും ആധികാരിക രേഖകള്‍ നല്‍കി ഡിജിറ്റലൈസ് ചെയ്ത സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി പട്ടികവര്‍ഗ വികസന മന്ത്രി പ്രഖ്യാപിച്ചു. ഇതില്‍ 100 ശതമാനം നേട്ടം കൈവരിച്ച പഞ്ചായത്തായി വൈത്തിരിയെയും പ്രഖ്യാപിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ കാരണം കുറച്ച് കാലത്തേക്ക് ക്യാമ്പുകള്‍ നിര്‍ത്തേണ്ടി വന്നെങ്കിലും 2022 ഓഗസ്റ്റില്‍ പുനരാരംഭിച്ചാണ് ആറു മാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കിയത്.

ജില്ലയില്‍ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളും നഗരസഭകളിലുമായി നടന്ന 26 ക്യാമ്പുകളിലൂടെ 1,42,563 സേവനങ്ങളാണ് 64,670 പേര്‍ക്ക് ലഭിച്ചത്. 15,796 കുടുംബങ്ങള്‍ക്കാണ് ക്യാമ്പുകളിലൂടെ റേഷന്‍ കാര്‍ഡുകള്‍ ലഭ്യമായത്. 31,252 പേര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ കിട്ടി. 11,300 ജനന- മരണ സര്‍ട്ടിഫിക്കറ്റുകള്‍. 22,488 തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകള്‍, 7258 ബാങ്ക് അക്കൗണ്ടുകള്‍, 2337 ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡുകള്‍, ഡിജി ലോക്കര്‍ സേവനം- 22,888, ഇ- ഡിസ്ട്രിക് സേവനം - 12797, പെന്‍ഷന്‍ - 1379, മറ്റ് സേവനങ്ങള്‍ 7278 എന്നിങ്ങനെയാണ് സ്വന്തമായ രേഖകളുടെയും സേവനങ്ങളുടെയും കണക്കുകള്‍. ആകെ സേവനങ്ങളില്‍ 11,175 പേര്‍ക്കായി 17,385 സേവനങ്ങള്‍ നല്‍കിയത് അക്ഷയയുടെ ഗോത്രസൗഹൃദ കൗണ്ടറുകള്‍ വഴിയാണ്.

ഡിജിറ്റല്‍ ലോക്കറില്‍ 22888 രേഖകള്‍ സുരക്ഷിതം. പലതവണയായി ലഭിച്ച രേഖകള്‍ സൂക്ഷിക്കാനുള്ള സൗകര്യക്കുറവ് ആദിവാസി കുടുംബങ്ങള്‍ക്ക് വെല്ലുവിളിയായിരുന്നു. അറിവില്ലായ്മയും പ്രകൃതിക്ഷോഭം, അഗ്നിബാധ മുതലായ കാരണങ്ങളാലും മുന്‍കാലങ്ങളില്‍  ലഭിച്ച രേഖകളില്‍ പലതും ഇവര്‍ക്ക് നഷ്ടമായിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് ഡിജിറ്റല്‍ ലോക്കര്‍ സൗകര്യം പ്രായോജനപ്പെടുത്താന്‍ ജില്ലാഭരണകൂടം തീരുമാനിച്ചത്. 22,888 ഡിജിറ്റല്‍ ലോക്കറിലായി ഇവരുടെ രേഖകള്‍ ഇപ്പോള്‍ സുരക്ഷിതമാണ്. ലോക്കര്‍ പാസ്സ്വേഡ് ഉപയോഗിച്ച് ഏതുകാലത്തും രേഖകള്‍ തുറന്നെടുക്കാവുന്ന വിധത്തില്‍ സജ്ജീകരിച്ചതോടെ വരും കാലങ്ങളില്‍ സര്‍ക്കാരിന്റെ വിവിധ ധനസഹായ പദ്ധതികള്‍ക്കിടയില്‍ നിന്നും മതിയായ രേഖകളില്ലാത്തതിനാല്‍ പുറത്താകേണ്ടി വരുന്ന സാഹചര്യം ഉണ്ടാകില്ല. അതിനാല്‍തന്നെ  ആയിരക്കണക്കിന് ആദിവാസികള്‍ക്ക് ഓരോ എ.ബി.സി.ഡി ക്യാമ്പുകളും ആശ്വാസവും ആത്മവിശ്വാസവും പകര്‍ന്നാണ് സമാപിച്ചത്.

മൊബൈല്‍ നമ്പറുള്ള എല്ലാവരുടെയും രേഖകള്‍ ഡിജിലോക്കറില്‍ സുരക്ഷിതമാണ്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ഫോണുണ്ടെങ്കില്‍ എല്ലാവരുടെയും രേഖകള്‍ അതില്‍ സൂക്ഷിക്കുകയാണ് ചെയ്തിട്ടുള്ളത്. മൊബൈല്‍ നമ്പര്‍ ഇല്ലാത്തവരുടെ കാര്യത്തില്‍ ബയോമെട്രിക് സംവിധാനത്തിലൂടെ രേഖകള്‍ വീണ്ടെടുക്കാനുള്ള സാധ്യത ആധാര്‍ അധികൃതരുമായി കത്തിടപാടുകള്‍ നടത്തിവരുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ ജനസംഖ്യയുള്ള വയനാട് ജില്ലയില്‍ ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും തികഞ്ഞ ഏകോപനത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. ഓരോ പഞ്ചായത്തിലും രണ്ടു മുതല്‍ നാല് ദിവസം വരെ നീണ്ട ക്യാമ്പുകള്‍ എല്ലാവിധ സന്നാഹങ്ങളോടെയും സജ്ജീകരിച്ച് പകലന്തിയോളം ഉദ്യോഗസ്ഥര്‍ ഇരുന്നാണ് രേഖകള്‍ നല്‍കിയത്. ഗുണഭോക്താക്കളെ അവരുടെ വീടുകളില്‍ പോയി കൊണ്ട് വന്ന് ഭക്ഷണവും ആവശ്യമായ സൗകര്യങ്ങളും ഒരുക്കി എല്ലാ രേഖകളും ലഭ്യമാക്കി വീടുകളില്‍ തിരിച്ചെത്തിച്ച പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണ്. സംസ്ഥാനതലത്തിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ പല ജില്ലകളിലും ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്.

ഏറ്റവും അടുത്ത സൗകര്യത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന വിപുലമായ പരിപാടിയില്‍ ജില്ല കൈവരിച്ച നേട്ടം ഔദ്യോഗികമായി പ്രഖ്യാപിക്കും.  മുഖ്യമന്ത്രി ഉള്‍പ്പെടയുള്ളവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ട്. 

ലഭ്യമാക്കിയ രേഖകള്‍

റേഷന്‍ കാര്‍ഡ് 15796

ആധാര്‍ 31252

ജനന സര്‍ട്ടിഫിക്കറ്റ് 11300

ഇലക്ഷന്‍ ഐ.ഡി 22488

ബാങ്ക് എക്കൗണ്ട് 7258

വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് 7790

ഡിജി ലോക്കര്‍ 22888

ആരോഗ്യ ഇന്‍ഷുറന്‍സ് 2337

ഇ-ഡിസ്ട്രിക്ട് സേവനം 12797

പെന്‍ഷന്‍ 1379

മറ്റ് സേവനങ്ങള്‍ 7278

ആകെ നല്‍കിയ സേവനങ്ങള്‍ 142563

ആകെ ഗുണഭോക്താക്കള്‍ 64670


വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍

ഒ.ആര്‍ കേളു എം.എല്‍.എ

സംഷാദ് മരക്കാര്‍ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)

എ. ഗീത ഐ.എ.എസ് (ജില്ലാ കളക്ടര്‍, വയനാട്)

ആര്‍. ശ്രീലക്ഷ്മി ഐ.എ.എസ് (സബ് കളക്ടര്‍, മാനന്തവാടി) എന്നിവർ പങ്കെടുത്തു.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like