ബിനാലെ അവതരണങ്ങളിൽ തെളിയുന്നത് ജീവിതം നെയ്‌തെടുക്കാനുള്ള ഉദ്യമങ്ങൾ: ഹോമി കെ ഭാഭ

  • Posted on January 11, 2023
  • News
  • By Fazna
  • 101 Views

കൊച്ചി: സമാനതകളില്ലാത്ത ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതാണ് കൊച്ചി മുസിരിസ് ബിനാലെയിലെ കലാസൃഷ്‌ടികളെന്ന് ഉത്തരാധുനിക ചിന്തകൻ ഹോമി കെ ഭാഭ. ബിനാലെയുടെ ഈ പതിപ്പിന്റെ കാതലായി തിച്ചറിയുന്നത് എല്ലാം നെയ്തെടുക്കാനുള്ള ഉദ്യമങ്ങളെയാണ്. വസ്ത്രങ്ങളുടെ നെയ്ത്ത് മാത്രം അല്ല. ശാസ്ത്രവും സാങ്കേതികവിദ്യയും നൈതികതയും ഉൾപ്പെടെ നിത്യജീവിതത്തെ ഒട്ടാകെ നെയ്തെടുക്കാൻ പര്യാപ്‍തമായ ശ്രമങ്ങൾ പ്രകടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിതം നേരിടുന്ന വലിയ വിഷയങ്ങൾ അതിന്റെ സൂക്ഷ്മതയിൽ മെനഞ്ഞ അവതരണങ്ങൾ ഈ ബിനാലെയുടെ മുഖ്യ സവിശേഷതയാണ്. നെയ്യുക എന്നാൽ നിരന്തരമായ പുതുക്കലും പരിവർത്തനവും എന്നർത്ഥം. അവതരണങ്ങൾ ചരടിലോ കമ്പളത്തിലോ ആലങ്കാരിക - പ്രതീകാത്മക - അമൂർത്ത രൂപങ്ങളിലോ ആകട്ടെ ഓരോന്നിലും പരിവർത്തനോന്മുഖമായ ചലനത്തിന്റെ നൈരന്തര്യമുണ്ട്.  വെനീസ് പോലെ കൊച്ചിയുടെയും സത്ത ആശയങ്ങളുടെ, കലയുടെ ക്രയവിക്രയമാണെന്നും അദ്ദേഹം പറഞ്ഞു. സാംസ്‌കാരിക വൈവിധ്യങ്ങളുടെയും മതേതരത്വത്തിന്റെയും 'നെയ്ത്ത്' ഇവിടെ കാണാം. കൊച്ചിയുടെ ബിനാലെ സംക്രമണത്തിന്റെയും മറുമൊഴിയുടെയും മാത്രമല്ല ഭൂതവും ഭാവിയും വർത്തമാനവുമായി സംഗമിക്കുന്നതുമാണെന്നും ഹോമി കെ ഭാഭ അഭിപ്രായപ്പെട്ടു. ബിനാലെ കണ്ടാസ്വദിച്ച് ആദ്യ 'കളർഫുൾ അമുൽ ബേബി' സ്‌മിത തരൂർ ബിനാലെയിലെ കലാവതരണങ്ങൾ വിശദമായി കണ്ടാസ്വദിക്കാൻ അമുൽ പാൽപ്പൊടി പാക്കറ്റിലെ കളർ പരസ്യത്തിലെ ആദ്യ ബേബി മോഡലും ശശി തരൂർ എംപിയുടെ ഇളയ സഹോദരിയുമായ സ്‌മിത തരൂർ എത്തി. സംവേദനത്തിന്റെയും പ്രതികരണത്തിന്റെയും വിവിധതലങ്ങളിൽ ഓജസുറ്റതാണ് പ്രദർശനമെന്ന് മുൻ മിസ് ഇന്ത്യ റണ്ണറപ്പ് കൂടിയായ അവർ പറഞ്ഞു. അറിയപ്പെടുന്ന പ്രചോദന പ്രഭാഷകയും വ്യക്തിത്വ - നേതൃത്വ വികാസ പരിശീലകയുമായ സ്‌മിത തരൂർ ഈ രംഗത്തെ തരൂർ അസോസിയേറ്റ്‌സ് എന്ന പ്രശസ്‌ത സ്ഥാപനത്തിന്റെ സ്ഥാപകയുമാണ്. ഭർത്താവ് പ്രമുഖ ഫോട്ടോഗ്രാഫറും ചലച്ചിത്രകാരനുമായ സീമസ് മർഫിയും മകൻ  അവിനാശ് തരൂരും ഒപ്പമുണ്ടായിരുന്നു. ബിനാലെയെക്കുറിച്ച് പഠിക്കാൻ കോയമ്പത്തൂരിൽനിന്ന് വിദ്യാർഥികൾ ബിനാലെയെ കുറിച്ച് പഠിക്കാൻ കോയമ്പത്തൂരിൽ നിന്ന് ആർക്കിടെക്ച്ചർ വിദ്യാർഥികൾ എത്തി. ശശി ക്രിയേറ്റിവ് സ്‌കൂൾ ഓഫ് ആർക്കിടെക്ച്ചറിലെ 36 ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾ അധ്യാപകരായ പ്രാച്ചി അറോറ, പവൻകുമാർ എന്നിവരുടെ നേതൃത്വത്തിലെത്തിയത്. പാഠ്യപദ്ധതിയുടെ ഭാഗമായി ബിനാലെ നേരിട്ടുകണ്ട് മനസിലാക്കി ഓരോ വിദ്യാർത്ഥിയും പ്രബന്ധം അവതരിപ്പിക്കണമെന്നാണ് നിർദ്ദേശമെന്ന് സംഘത്തിന്റെ കോ ഓർഡിനേറ്റർമാരിലൊരാളായ വിദ്യാർത്ഥിനി അഫീഫ തൗഫിക്ക പറഞ്ഞു. ആർട്ട് ഗ്യാലറികളിൽ നിന്നൊക്കെ വ്യത്യസ്‌തമാണ് ബിനാലെയിലെ കലാവതരണങ്ങളും അവയുടെ വിന്യാസവുമെന്ന് വിദ്യാർഥികൾ നിരീക്ഷിച്ചു. ഇത്തരം കലാവതരണം ബിനാലെയിൽ അല്ലാതെ മറ്റെങ്ങും കാണാനായിട്ടില്ല. ആർക്കിടെക്ച്ചർ വിദ്യാർത്ഥികളെന്ന നിലയ്ക്ക് തങ്ങളുടെ കലയും രൂപകൽപനയും സംബന്ധിച്ച കാഴ്‌ചപ്പാടുകൾക്ക് പുതിയ ദിശ നൽകുന്നതാണ് പ്രദർശനത്തിലെ പല അവതരണങ്ങളും.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like