ഫോർട്ട് ആശുപത്രിയിലെ ദുരിതങ്ങൾ: മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു.
- Posted on April 04, 2025
- News
- By Goutham prakash
- 213 Views
തിരുവനന്തപുരം: സ്ഥലപരിമിതിയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം വീർപ്പുമുട്ടുന്ന ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ അടിയന്തരമായി പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
ഫോർട്ട് ആശുപത്രിയിൽ രോഗികൾ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് പ്രസിദ്ധീകരിച്ച പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
പരിശോധനക്ക് ഡപ്യൂട്ടി ഡി എം ഒ യിൽ കുറയാത്ത ഒരു മുതിർന്ന ഉദ്യാഗസ്ഥനെ നിയോഗിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രിയിൽ ആവശ്യമുള്ള ജീവനക്കാരുടെ എണ്ണം ഫോർട്ട് ആശുപത്രിയിൽ ലഭ്യമാണോയെന്ന് പരിശോധിക്കണം. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും പരിശോധിക്കണം.
അന്വേഷണം സംബന്ധിച്ച വിശദമായ റിപ്പോർട്ട് കമ്മീഷനിൽ സമർപ്പിക്കണം. താലൂക്ക് ആശുപത്രിക്ക് വേണ്ട തസ്തികകൾ ഫോർട്ട് ആശുപത്രിയിൽ അനുവദിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ കാരണം, നിലവിലുള്ള തസ്തികകൾ, നിലവിലുള്ള ജീവനക്കാരുടെ എണ്ണം, ഒഴിവുള്ള തസ്തികകൾ, ഒഴിവുകൾ നികത്താൻ സ്വീകരിച്ച നടപടികൾ എന്നീ വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. ആശുപത്രി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരിഗണനയിലുണ്ടോ എന്നും പുതിയ കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നുണ്ടോ, നിർമ്മാണം എന്ന് പൂർത്തിയാകും തുടങ്ങിയ വിവരങ്ങളും റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. അടിയന്തരാവശ്യമുള്ള ഉപകരണങ്ങൾ ലഭ്യമാണോ എന്ന് പരിശോധിച്ച് വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കണം. 3 ആഴ്ചക്കകം ഡി എം ഒ റിപ്പോർട്ട് സമർപ്പിക്കണം.
ആരോഗ്യവകുപ്പു ഡയറക്ടറും താലൂക്ക് ആശുപത്രി സൂപ്രണ്ടും 3 ആഴ്ചക്കകം പ്രത്യേകം റിപ്പോർട്ട് സമർപ്പിക്കണം. മേയ് 8 ന് രാവിലെ 10 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ഡപ്യൂട്ടി ഡി.എം. ഒ, ഡി എച്ച് എസിന്റെ പ്രതിനിധി, താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ പ്രതിനിധി എന്നിവർ നേരിട്ട് ഹാജരാകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
