മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ ഇനി കർഷകർക്ക് സ്വന്തം സംസ്ഥാനത്തിനു കൂടുതൽ ധനസഹായം ലഭ്യമാക്കുമെന്ന് കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി പർഷോത്തം രൂപാല

  • Posted on January 06, 2023
  • News
  • By Fazna
  • 118 Views

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന കേരളത്തിലെ  29 സഞ്ചരിക്കുന്ന വെറ്ററിനറി ക്ലിനിക്കുകളുടെ  ഉദ്ഘാടനം കേന്ദ്ര ഫിഷറീസ്-മൃഗസംരക്ഷണ -ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം പുരുഷാല  ഫ്ലാഗ് ഓഫ് ചെയ്ത് നിർവ്വഹിച്ചു. 1962 എന്ന ടോൾ ഫ്രീ നമ്പർ മുഖാന്തരം പ്രവർത്തിക്കുന്ന മൊബൈൽ വെറ്ററിനറി ക്ലിനിക്കുകളുടെ സംസ്ഥാന കോൾ സെന്ററിന്റെ ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ-പാർലമെന്ററി സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം കാര്യവട്ടത്തെ ട്രാവൻകൂർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ഉദ്ഘാടനച്ചടങ്ങിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷത വഹിച്ചു.

പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയാണ് ഇന്ത്യ മുഴുവൻ പശുപരിപാലനത്തിന് വേണ്ടിയുള്ള സൗകര്യങ്ങൾ ഒരുക്കുക എന്നത്. കേരളം ഇത് ഏറ്റെടുത്തു ആദ്യം തന്നെ നടപ്പിലാക്കിയതിൽ സംസ്ഥാന സർക്കാരിനെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. കൂടുതൽ ചെറുപ്പക്കാർ സാങ്കേതിക പരിജ്ഞാനം ഉപയോഗപ്പെടുത്തി ഈ രംഗത്തേക്ക് കടന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജെ ചിഞ്ചുറാണി ആവശ്യപ്പെട്ട സംസ്ഥാനത്തെ പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി എന്നിവ മൂലം നാശനഷ്ടം സംഭവിച്ച കർഷകർക്കുള്ള നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ഉടൻ പരിഹരിക്കുമെന്നും മന്ത്രി പർഷോത്തം രൂപാല ഉറപ്പ് നൽകി.കേരളം ആവശ്യപ്പെട്ട രീതിയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് നടത്തിപ്പിന് വേണ്ടി വരുന്ന തുകയും കേന്ദ്രസർക്കാർ വഹിക്കണമെന്ന ആവശ്യത്തിന് മതിയായ സഹായം നൽകുമെന്നും അദ്ദേഹം ചടങ്ങിൽ ഉറപ്പ് നൽകി. ചടങ്ങിൽ  ബിനോയ് വിശ്വം എം.പി, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി . സുരേഷ്കുമാർ, കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി കമ്മീഷണർ ഡോ. സുരീന്ദർ പാൽ തുടങ്ങിയവർ പങ്കെടുത്തു.

60ശതമാനം കേന്ദ്രസർക്കാരും 40ശതമാനം സംസ്ഥാന സർക്കാരും ചേർന്ന് ചെലവ് വഹിക്കുന്ന "ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ" എന്ന പദ്ധതിയുടെ കീഴിലാണ് മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ യാഥാർഥ്യമാകുന്നത്. കർഷകർക്ക് യാതൊരു വിധ അധിക ചാർജും ഈടാക്കാതെ  ഏകീകൃത സേവന നിരക്കിൽ മരുന്നുൾപ്പെടെ  വീട്ടുപടിക്കൽ സേവനം ലഭിക്കും. കന്നുകാലികൾ,കോഴികൾ മുതലായവയെ കർഷകരുടെ വീട്ടുപടിക്കൽ എത്തി ചികിത്സ നൽകുന്നതിന് 450 രൂപയും കൃത്രിമ ബീജദാനം നൽകുന്നുണ്ടെങ്കിൽ 50  രൂപയും അധികം ഈടാക്കും . അരുമ മൃഗങ്ങളെ ഉടമയുടെ വീട്ടുപടിക്കൽ എത്തി ചികിത്സിക്കുന്നതിന് 950 രൂപയാണ് നിരക്ക്. ഒരേ ഭവനത്തിൽ കന്നുകാലികൾ, പൗൾട്രി മുതലായവയ്ക്കും അരുമ മൃഗങ്ങൾക്കും ഒരേസമയം ചികിത്സ ആവശ്യമുണ്ടെങ്കിൽ 950 രൂപയാണ് ഈടാക്കുക.

മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ  ഡയറക്ടർ ഡോ. വിനുജി ഡി.കെ സ്വാഗതം പറഞ്ഞ പരിപാടിയിൽ  ,അഗ്രി ഡിവിഷൻ പ്ലാനിംഗ് ബോർഡ് ചീഫ് എസ്.എസ് നാഗേഷ്, അഡീഷണൽ ഡയറക്ടർ ഡോ.കെ സിന്ധു, ഡയറക്ടർ ഐ.എ.എച്ച് ആന്റ് വി ബി, ഡോ.വിന്നി ജോസഫ്, കെ.എസ്.പി.ഡി.സി എം.ഡി ഡോ.സെൽവകുമാർ  വെറ്ററിനറി കൗൺസിൽ രജിസ്ട്രാർ ഡോ.നാഗരാജ പി, കെ.എൽ.ഡി.ബി എംഡി ഡോ.രാജീവ് ആർ, തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബീന ബീവി ടി.എം കൃതജ്ഞത രേഖപ്പെടുത്തി സംസാരിച്ചു.



Author
Citizen Journalist

Fazna

No description...

You May Also Like