വന്യമൃഗശല്യം: വയനാട് ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ രാഷ്ട്രീയപ്പോര്
കൽപ്പറ്റ: വയനാട് ജില്ലാപഞ്ചായത്ത് ഭരണ സമിതി യോഗത്തിനിടെ വന്യമൃഗ ശല്യത്തെപ്രതി രാഷ്ട്രീയപ്പോര്. മറ്റ് വിഷയങ്ങൾ മാറ്റി വെച്ച് വിഷയം ചർച്ച ചെയ്യണമെന്ന എൽ.ഡി.എഫ്. ആവശ്യം അംഗീകരിച്ച് ചർച്ച നടന്നെങ്കിലും പ്രസിഡണ്ട് രാഷ്ട്രീയ പ്രസ്താവന നടത്തിയെന്നാരോപിച്ച് യോഗത്തിനിടെ ഇറങ്ങിപ്പോയ എൽ.ഡി.എഫ്. അംഗങ്ങൾ ഓഫീസ് പടിക്കൽ കുത്തിയിരിപ്പ് നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗം നടക്കുന്നതിനിടെ എൽ.ഡി.അംഗം സുരേഷ് താളൂരാണ് വന്യമൃഗ ശല്യം ചർച്ച ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചത്. വിഷയം ചർച്ച ചെയ്ത ശേഷം മറുപടി പറയുന്നതിനിടെ വിഷയത്തിൽ ജില്ലാ പഞ്ചായത്തിൻ്റെ പരിമിതികൾ ചൂണ്ടിക്കാട്ടി.വനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൈകാര്യം ചെയ്യേണ്ടതാണന്നും ജില്ലാ പഞ്ചായത്ത് ഇതിൽ മുൻ കൈ എടുക്കുമെന്നും അറിയിച്ചു. ജില്ലാ പഞ്ചായത്തിന് സാധ്യമായ എല്ലാ കാര്യങ്ങളിലും ഇടപ്പെടുമെന്നും നേതൃത്വം വഹിക്കുമെന്നും അംഗങ്ങളെ അറിയിച്ചു. എന്നാൽ സംസാരിക്കുന്നതിനിടെ വിഷയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ രാഷ്ട്രീയം കലർത്തിയെന്നാരോപിച്ച് എൽ.ഡി.എഫ്. അംഗങ്ങൾ യോഗത്തിൽ നിന്നിറങ്ങിപ്പോയി. വന്യമൃഗ ശല്യം ചർച്ച ചെയ്യാൻ ഭരണസമിതിയിൽ അജണ്ട എടുക്കാതിരുന്ന വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുൻകൈ എടുക്കാതിരുന്ന നടപടിയിൽ എൽ.ഡി.എഫ് വയനാട് ജില്ലാ പഞ്ചായത്ത് പാർലമെന്ററി പാർട്ടി പ്രതിഷേധം രേഖപ്പെടുത്തി .ഭരണസമിതി യോഗം ബഹിഷ്കരിച്ച് എൽ.ഡി.എഫ്. അംഗങ്ങൾക്കൊപ്പം വൈസ് പ്രസിഡണ്ടും ഇറങ്ങി പോയി. ജില്ലാ പഞ്ചായത്തിന് മുന്നിൽ നടത്തിയ കുത്തിയിരുപ്പ് സമരത്തിൽ പാർലമെന്ററി പാർട്ടി കൺവീനർ ജുനൈദ് കൈപ്പാണി,ചീഫ് വിപ്പ് സുരേഷ് താളൂർ,എസ്.ബിന്ദു എൻ.സി പ്രസാദ്,വിജയൻ.കെ,ബിന്ദു പ്രകാശ് ,എ.എൻ സുശീല,സിന്ധു ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.