ടി.ടി.ഇ മാർക്ക് വിശ്രമ സൗകര്യമില്ല
- Posted on May 01, 2024
- News
- By Varsha Giri
- 34 Views
മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.
പാലക്കാട് : ജോലി കഴിഞ്ഞിറങ്ങുന്ന വനിതാ ടി.ടി.ഇ മാർ ഉൾപ്പെടെയുള്ളവർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യം ഒരുക്കാത്ത റയിൽവേയുടെ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് നോട്ടിസയച്ചു.
തിരുവനന്തപുരം, പാലക്കാട് റയിൽവേ ഡിവിഷണൽ മാനേജർമാർ 30 ദിവസത്തിനകം പരാതി വിശദമായി പരിശോധിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ജൂണിൽ പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
1000 ത്തോളം ടിക്കറ്റ് ചെക്കിംഗ് ജീവനക്കാരാണ് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി ജോലി ചെയ്യുന്നത്. ഇതിൽ 30 ശതമാനം വനിതാ ജീവനക്കാരാണ്. റയിൽവേയുടെ മുൻനിര ജീവനക്കാരായ ടി.ടി.ഇ മാർക്ക് ജോലി സമയത്തിന് ശേഷം വിശ്രമിക്കാൻ റയിൽവേ സ്ഥലം നൽകാത്തതിനാൽ നിലത്ത് കിടന്ന് വിശ്രമിക്കേണ്ട അവസ്ഥയാണുള്ളതെന്ന് പരാതിയിൽ പറയുന്നു.
തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, മംഗലാപുരം, പാലക്കാട് ഡിവിഷനുകളിൽ റയിൽവേ ബോർഡ് നിഷ്കർഷിച്ചിട്ടുള്ള യാതൊരു സൗകര്യവും ജീവനക്കാർക്ക് നൽകുന്നില്ല. ജീവനക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സാഹചര്യം പോലുമില്ല. ടിക്കറ്റ് ചെക്കിംഗ് ജീവനക്കാരുടെ അന്തസ്സ് കെടുത്തുന്ന നടപടിയാണ് റയിൽവേ പിന്തുടരുന്നത്.
ഷൊർണൂർ റയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ നാല് കട്ടിലിടാനുള്ള സൗകര്യം മാത്രമാണുള്ളത്. എന്നിട്ടും 6 കട്ടിലുകൾ നിരത്തിയിട്ടിരിക്കുന്നു. വസ്ത്രം മാറാനുള്ള സൗകര്യം പോലുമില്ല. പാലക്കാട് ജംഗ്ഷനിലും ഇതുതന്നെയാണ് അവസ്ഥ. പുരുഷ ടി.ടി.ഇ മാരുടെ വിശ്രമ കേന്ദ്രത്തിലും സ്ഥിതി വിഭിന്നമല്ല. ഡി.ആർ.ഇ.യു (പാലക്കാട്) ഡിവിഷണൽ സെക്രട്ടറി വി. സുജിത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.
സ്വന്തം ലേഖിക