സ്കൂൾ പ്രവൃത്തി ദിനങ്ങൾ അക്കാദമിക് കലണ്ടർ സമഗ്ര പഠനം നടത്താൻ സർക്കാർ വിദഗ്ധ സമിതിക്ക് രൂപം നൽകി.
- Posted on January 22, 2025
- News
- By Goutham prakash
- 151 Views
തിരുവനന്തപുരം -
സംസ്ഥാനത്തെ സ്ക്കൂളുകളിലെ പ്രവൃത്തി ദിനങ്ങൾ സംബന്ധിച്ച അക്കാദമിക് കലണ്ടർ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സമഗ്ര പ0നം നടത്തുന്നതിനായാണ് സർക്കാർ വിദഗ്ധ സമിതിക്ക് രൂപം നൽകിയത്.നിലവിലെ പ്രവൃത്തി ദിനങ്ങൾ അപര്യാപ്തമാണെന്ന് കാണിച്ച് കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിലും കേരള വിദ്യഭ്യാസ ചട്ടത്തിലും പറയുന്നത് പ്രകാരമുള്ള ചുരുങ്ങിയത് 220 പ്രവൃത്തി ദിനങ്ങൾ എങ്കിലും വേണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ എബനേസർ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കമാണ്ടർ സി.കെ ഷാജിയും പി.ടി.എയുമാണ് ആദ്യം ഹൈകോടതിയെ സമീപിച്ചത് .
ഹർജിക്കാരൻ്റെ ആവശ്യങ്ങൾ അംഗീകരിച്ച കോടതി ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചു.തുടർന്ന് സർക്കാർ 25 ശനിയാഴ്ചകൾ കൂടി പ്രവൃത്തി ദിനമായി ഉൾപ്പെടുത്തി 220 അധ്യായന ദിനങ്ങൾ ആക്കി ഉയർത്തി അക്കാദമിക് കലണ്ടർ പരിഷ്കരിച്ചു. എന്നാൽ ഇതിനെ ചോദ്യം ചെയത് ചില അധ്യാപക സംഘടനകൾ ഹൈകോടതിയെ സമീപിച്ചു.ഈ ഹർജികൾ പരിഗണിച്ച കോടതി 25 ശനിയാഴ്ചകൾ പ്രവൃത്തി ദിനമാക്കിയ നടപടി പുനപരിശോധിക്കാനും ബന്ധപ്പെട്ട കക്ഷികളെ കേൾക്കൂ വാനും നിർദേശിച്ചു.തുടർന്ന് സർക്കാർ 2024 സെപ്റ്റംബർ ഒൻപതിന് വിശദമായ ഹിയറിംഗ് നടത്തി.
അധ്യാപക സംഘടനപ്രതിനിധികൾ, വിദ്യാർത്ഥി സംഘടന പ്രതിനിധികൾ, മാനേജർമാർ, മനശസ്ത്ര-വിദഗ്ധർ,
ആരോഗ്യ വിദഗ്ധർ
,രക്ഷിതാക്കൾ ഹർജിക്കാർ എന്നിവരെല്ലാം ഈ ഹിയറിംഗിൽ പങ്കെടുത്തു. ഇതിൻ്റെ ഭാഗമായാണ് കുട്ടികളുടെ ബൗദ്ധിക, ശാരീരിക, വൈകാരിക, മാനസിക വികാസങ്ങൾക്ക് യാതൊരു തടസ്സവുമുണ്ടാകാത്ത രീതിയിൽ അധ്യായന ദിനങ്ങൾ / മണിക്കൂറുകൾ എന്നിവയുടെ കുറവ് എങ്ങനെ നികത്താനാവും എന്ന് വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ കൂടി അടിസ്ഥാനത്തിൽ പരിശോധിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിച്ചത്. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ ഡിപ്പാർട്ട്മെൻ്റ് ഓഫ് എജ്യൂക്കേഷൻ വകുപ്പ് മേധാവി പ്രൊഫ വി.പി ജോഷിത്ത്, എൻ എച്ച് എം അഡോള സെൻ്റ് ഹെൽത്ത് നോഡൽ ഓഫീസർ ഡോ.അമർ എസ് ഫെറ്റിൽ, തിരുവനന്തപുരം ചൈൽഡ് ഡെവലപ്മെൻറ് സെൻററിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ. ദീപ ഭാസ്കരൻ, എസ് എസ് എ മുൻ കൺസൾട്ടൻ്റ് ഡോ.ജയരാജ്, എസ്.സി.ഇ ആർ ടി മുൻ ഫാക്കൽറ്റി എം.പി നാരായണൻ ഉണ്ണി, എന്നിവരാണ് വിദഗ്ധ സമിതിയിലെ അംഗങ്ങൾ .വിദഗ്ധ സമിതി യോട് രണ്ട് മാസത്തിനുള്ളിൽ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.
സി.ഡി. സുനീഷ്.
