മുളന്തുരുത്തി ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലം യഥാർത്ഥ്യമായി; കെഎസ്ആർടിസി ചെയിൻ സർവീസുകൾ ആരംഭിക്കണമെന്ന് ആവശ്യം ശക്തമാകുന്നു
- Posted on February 22, 2025
- News
- By Goutham prakash
- 427 Views
കൊച്ചി : യാത്രക്കാരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് തുറന്ന മുളന്തുരുത്തി ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലം വഴി ആലുവയിൽ നിന്നും കോട്ടയത്തേക്കും പാലായിലേക്കും തിരിച്ചും KSRTC ലിമിറ്റഡ് സ്റ്റോപ്പ്
ചെയിൻ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയത്ത് നിന്നും പാലായിൽ നിന്നും ചോറ്റാനിക്കര, കാക്കനാട്, കളമശ്ശേരി വഴി ആലുവയിലേക്ക് നിലവിൽ നേരിട്ട് ബസ്സ് സർവീസ് ഇല്ലാത്തതിനാൽ കോട്ടയം ജില്ലയിൽ നിന്നുള്ള യാത്രക്കാർ തൃപ്പൂണിത്തുറ, വൈറ്റില മുതലായ സ്ഥലങ്ങളിലെത്തി ടൗൺ ബസ്സിൽ കയറിയാൽ മാത്രമേ കാക്കനാട് അടക്കം എത്താൻ സാധിക്കൂ. ഇത് യാത്രക്കാർക്ക് സാമ്പത്തിക നഷ്ടവും സമയനഷ്ടവും ഉണ്ടാക്കുന്നതിന് പുറമെ എറണാകുളം ടൗണിൽ അനാവശ്യ തിരക്കും സൃഷ്ടിക്കുന്നു.
അതേസമയം 20 മിനിറ്റ് ഇടവേളകളിൽ കോട്ടയം ഡിപ്പോയിൽ നിന്നും ഏറ്റുമാനൂർ, കുറുപ്പന്തറ വഴിയും പാലാ ഡിപ്പോയിൽ നിന്ന് മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട്, കാപ്പുംതല വഴിയും കടുത്തുരുത്തി എത്തി തലയോലപ്പറമ്പ്, മുളന്തുരുത്തി, ചോറ്റാനിക്കര, കാക്കനാട്, കളമശ്ശേരി വഴി ആലുവയിലേക്ക് സർവീസ് നടത്തിയാൽ യാത്രക്കാർക്കും കോർപ്പറേഷനും അത് ലാഭകരമായിരിക്കുമെന്നു യാത്രക്കാർ ചൂണ്ടി കാണിക്കുന്നു. എറണാകുളം നഗരത്തിന്റെ തിരക്കിൽ പെടാതെ ഐടി ജീവനക്കാരടക്കമുള്ള ആയിരക്കണക്കായ ജോലിക്കാർക്ക് കാക്കനാട് ഇൻഫോപാർക്ക്, വ്യവസായമേഖല, കളക്ട്രേറ്റ്, ഇരുമ്പനം കൊച്ചിൻ റിഫൈനറി, കളമശ്ശേരി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മെഡിക്കൽ കോളേജ്, സൺറൈസ് ഹോസ്പിറ്റൽ കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലേക്കും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്), ജെയിൻ യൂണിവേഴ്സിറ്റി, മോഡൽ എഞ്ചിനീയറിംഗ് കോളേജ്, രാജഗിരി, എസ് സി എം എസ്, ഭാരത് മാതാ തുടങ്ങിയ നിരവധിയായ വിദ്യാഭ്യാസ സ്ഥാപങ്ങളിലേക്കുള്ള വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ചോറ്റാനിക്കര ക്ഷേത്രം, ആലുവ ശിവ ക്ഷേത്രം ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള തീർത്ഥാടകർക്കും അടക്കം ഈ സർവീസുകൾ ഗുണകരമാകും.
20.77 കോടി രൂപ മുതൽമുടക്കിൽ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം മേൽപ്പാലം തുറന്നതോടെ കോട്ടയം ജില്ലയിൽ നിന്നും എറണാകുളം ജില്ലയുടെ കിഴക്കൻ ഭാഗത്തേക്കുള്ള യാത്രക്കാർക്കും തിരിച്ചും പൂർണ്ണ പ്രയോജനം ലഭിക്കണമെങ്കിൽ കെഎസ്ആർടിസി ചെയിൻ സർവീസുകൾ എത്രയും വേഗം ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
