ആശങ്കയുടെ മുൾമുനയിൽ കേരളവും; 40 ശതമാനം രോഗികളിലും അതിതീവ്ര വൈറസ്
- Posted on April 27, 2021
- News
- By Sabira Muhammed
- 775 Views
മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നിയന്ത്രണാധീതമായി താണ്ഡവമാടുന്നതും ഇന്ത്യന്‍ വകഭേദ വൈറസാണ്.
സംസ്ഥാനത്ത് ജനിതകമാറ്റം വന്ന അതിതീവ്ര വൈറസിനെ പത്തനംതിട്ട ഒഴികെയുള്ള എല്ലാ ജില്ലകളിലും കണ്ടെത്തി. സംസ്ഥാനത്തെ മാര്‍ച്ച് മാസത്തിലെ കോവിഡ് രോഗികളില്‍ 40 ശതമാനത്തിലും അതിതീവ്ര വൈറസ് കണ്ടെത്തിട്ടുണ്ട്. 3.8 ശതമാനം രോഗികളില്‍ മാത്രമാണ് ഫെബ്രുവരി മാസത്തിൽ വകഭേദം വന്ന വൈറസ് കണ്ടെത്തിയിരുന്നത്. എന്നാൽ കണക്കുകള്‍ വ്യക്തമാക്കുന്നത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മാസമായ മാര്‍ച്ചില്‍ പിടിവിട്ട അതിവേഗ വ്യാപനമാണ് നടന്നതെന്നാണ്. കേരളത്തില്‍ ഫെബ്രുവരിയില്‍ ഉണ്ടായിരുന്നത് ലണ്ടന്‍ വകഭേദം മാത്രമായിരുന്നു. എന്നാൽ മാര്‍ച്ചില്‍ ഇന്ത്യന്‍, ആഫ്രിക്കന്‍ വകഭേദങ്ങള്‍ കൂടി കണ്ടെത്തി. ഏപ്രില്‍ മാസത്തെ പഠന റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവരുന്നതോടെ വ്യാപന തീവ്രതയുടെ ആഴം വ്യക്തമാകും.
മധ്യകേരളത്തിലാണ് വ്യാപനശേഷിയും പ്രഹരശേഷിയും കൂടിയ ഇരട്ട ജനിതമാറ്റം സംഭവിച്ച ഇന്ത്യന്‍ വകഭേദ വൈറസ് കൂടുതലായും കാണപ്പെടുന്നതെങ്കിലും കോട്ടയം ജില്ലയിലാണ് അതി തീവ്രമായിട്ടുള്ളത്. ഇന്ത്യന്‍ വകഭേദ വൈറസിന്റെ സാന്നിധ്യം 9.05 ശതമാനം രോഗികളിലാണ് കോട്ടയത്ത് കണ്ടെത്തിയത്. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും നിയന്ത്രണാധീതമായി താണ്ഡവമാടുന്നത് ഇന്ത്യന്‍ വകഭേദ വൈറസാണ്. കണ്ണൂര്‍ ജില്ലയിലാണ് 75 ശതമാനവും ബ്രിട്ടീഷ് വൈറസ് വകഭേദം കണ്ടെത്തിയത്. പാലക്കാട് ജില്ലയിൽ 21.3 ശതമാനം കോവിഡ് രോഗികളിലും ദക്ഷിണാഫ്രിക്കന്‍ വൈറസ് വകഭേദം കണ്ടെത്തിട്ടുണ്ട്.