മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു.
- Posted on March 03, 2026
- News
- By Goutham prakash
- 113 Views
കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണിക്കൃഷ്ണൻ (89) അന്തരിച്ചു.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
വി പി സിംഗ് മന്ത്രിസഭയിൽ ഉപരിഗതാഗത – വാർത്തവിനിമയമന്ത്രിയായിരുന്നു (1989–90).
1971 മുതൽ 1991 വരെ തുടർച്ചയായി ആറു തവണ വടകര മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു (1971,77,80,84,89.91).
മികച്ച നയതന്ത്രജ്ഞനും വാഗ്മിയുമായ ഉണ്ണികൃഷ്ണൻ യുഎൻ അടക്കമുളള വിവിധ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്.
കോഴിക്കോട് കൊയിലാണ്ടിയിൽ അഭിഭാഷകനായ കുഞ്ഞിക്കണ്ണൻ നായരുടെ മകനായ ഉണ്ണികൃഷ്ണൻ രാഷ്ട്രീയപാരമ്പര്യമുളള കുടുംബത്തിലാണ് പിറന്നത്.
മദ്രാസ് പ്രസിഡൻസി കോളജ്, മദ്രാസ് ലോ കോളജ് എന്നിവടങ്ങളിൽ പഠനം.‘ബ്ലിറ്റ്സ്’,ശങ്കേഴ്സ് വീക്കിലി, ടൈംസ് ഓഫ് ഇന്ത്യ, ‘മാതൃഭൂമി’ എന്നിവിടങ്ങളിൽ പത്രപ്രവർത്തകനായിരുന്നു. ബോംബെ,ഡൽഹി എന്നിവടങ്ങളിൽ പ്രവർത്തിച്ചു.
സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നത്. അഖിലേന്ത്യാ വിദ്യാർഥിസംഘടന (നാഷണൽ യൂണിയൻ ഓഫ് സ്റ്റുഡൻസ് ഓഫ് ഇന്ത്യ) യുടെ പ്രസിഡന്റായും ബോംബെ സമാജ്‍വാദി യുവക്സഭയുടെ സെക്രട്ടറിയായും പ്രവർത്തിച്ച ശേഷം 1960-ൽ കോൺഗ്രസിൽ ചേർന്നു.
ഡൽഹിലെത്തിയശേഷം വി.കെ. കൃഷ്ണമേനോന്റെ ഒപ്പം പ്രവർത്തനരംഗത്തുണ്ടായിരുന്ന അദ്ദേഹം ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനിരയിലുൾപ്പെട്ടു. ഇന്ദിരാഗാന്ധിയുമായി അഭിപ്രായവ്യത്യാസത്തെത്തുടർന്ന് കോൺഗ്രസ് (യു)വിലും പിന്നീട് കോൺഗ്രസ് (എസ്) ലും എത്തി. കോൺഗ്രസ് (എസ്) അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്നു. 1995–ൽ കോൺഗ്രസിലേക്ക് മടങ്ങി.
