ബാങ്കിന് ലോക്കറും പോലീസ് സ്റ്റേഷന് വാതിലും ഇല്ലാത്ത നാടോ?

എന്നാൽ മോഷ്ടിക്കുന്നവരെ മാത്രമല്ല, വാതിലുകൾ സ്ഥാപിക്കുന്നവരെയും ശനീശ്വരൻ ശിക്ഷിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്

ഈ നാട്ടിലെ ബാങ്കിന് ലോക്കറില്ല, കടകൾക്കോ വീടുകൾക്കോ വാതിലുകളില്ല...അത് കൊണ്ട് ഈ നാട്ടിലാർക്കും പൂട്ട് കുത്തിപ്പൊളിയ്‌ക്കേണ്ടി വരാറില്ല. അത്യപൂർവ്വമായ ഈ നാടിനെക്കുറിച്ചും, അവരുടെ കാവൽ ദൈവമായ ശനീശ്വരനെക്കുറിച്ചും നിങ്ങൾ ഒരിക്കലെങ്കിലും കേട്ടിരിയ്ക്കേണ്ടതാണ്.

 മഹാരാഷ്ട്രയിലെ ഷനി ഷിംഗ്നാപൂരിന്റെ കഥയാണിത്. ഷിംഗ്നാപൂരിൽ നിന്നും വാതിലുകൾ അപ്രത്യക്ഷമായതിന് പുറകിൽ 300 വർഷം പഴക്കമുള്ള ഐതിഹ്യമുണ്ട്. ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ്, മഴയ്ക്കും വെള്ളപ്പൊക്കത്തിനും ശേഷം, ഗ്രാമത്തിലൂടെ ഒഴുകിയിരുന്ന പനസ്നല നദിയുടെ തീരത്ത്ഒരു  പാറക്കല്ല് കണ്ടെത്തി. 1.5 മീറ്റർ ഉയരമുള്ള കലുങ്കിൽ നാട്ടുകാർ വടികൊണ്ട് തൊട്ടപ്പോൾ അതിൽ നിന്ന് രക്തം ഒലിച്ചിറങ്ങാൻ തുടങ്ങി. അന്ന് രാത്രി ഗ്രാമത്തലവന്റെ സ്വപ്നത്തിൽ ശനീശ്വരൻ പ്രത്യക്ഷപ്പെട്ടു,  പാറക്കല്ല് തന്റെ സ്വന്തം പ്രതിമയാണെന്ന് വെളിപ്പെടുത്തി. അത് ഗ്രാമത്തിൽ സൂക്ഷിക്കണമെന്നും, താനതിൽ കുടികൊള്ളുമെന്നും ശനീശ്വരൻ അറിയിച്ചു എന്നാണ് ഐതിഹ്യം.  


എന്നാൽ ഗ്രാമത്തെ സദാ വീക്ഷിക്കുന്നതിനായി തുറസ്സായ ഒരിടത്ത് വേണം തന്നെ ഇരുത്തണമെന്നും, താൻ ഈ ഗ്രാമത്തെ സംരക്ഷിക്കുമെന്നും ശനീശ്വരൻ ഉത്തരവിട്ടു. തുടർന്നങ്ങോട്ട് ശനീശ്വരനെ ആരാധിക്കാൻ തുടങ്ങിയ ഗ്രാമവാസികൾ വീടുകളുടെയും, കടകളുടെയും വാതിലുകൾ നീക്കം ചെയ്തു. മാത്രമല്ല ഈ ഗ്രാമത്തിൽ ആരും ലോക്കറുകളിൽ ഒന്നും സൂക്ഷിക്കാറില്ല. ഇവിടെയുള്ള പോലീസ് സ്റ്റേഷന് പോലും ഒരു വാതിൽ ഇല്ല. അത്‌ഭുതമെന്താണെന്നാൽ ഈ സ്റ്റേഷനിൽ ഇതുവരെ മോഷണവുമായി ബന്ധപ്പെട്ട ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. ഇന്ത്യയിലെ ആദ്യത്തെ ലോക്കില്ലാത്ത ബാങ്ക് ശാഖ എന്ന റെക്കോർഡും ഷാനി ഷിംഗ്നാപൂരിന് സ്വന്തം. മോഷണം നടത്തുന്നവർക്ക് ഉടനടി അന്ധത ബാധിക്കുമെന്നും, അവർക്ക്  ഏഴ് വർഷത്തേയ്ക്ക്  ദൗർഭാഗ്യം നേരിടേണ്ടിവരുമെന്നും ഗ്രാമത്തിലുള്ളവർ വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെ പട്ടണത്തിന് പുറത്തുള്ള സമയങ്ങളിൽ വീടിന് കാവലിരിക്കാൻ അയൽക്കാരോട് പോലും അവർ  ആവശ്യപ്പെടാറില്ല. 

എന്നാൽ മോഷ്ടിക്കുന്നവരെ മാത്രമല്ല, വാതിലുകൾ സ്ഥാപിക്കുന്നവരെയും ശനീശ്വരൻ ശിക്ഷിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. ഒരിക്കൽ, ഒരു ഗ്രാമീണൻ തന്റെ വീടിന്റെ കവാടത്തിൽ തടികൊണ്ടുള്ള പാളികൾ സ്ഥാപിച്ചപ്പോൾ, അടുത്ത ദിവസം തന്നെ അയാൾക്ക് ഒരു വാഹനാപകടം ഉണ്ടായതായി ഐതിഹ്യങ്ങൾ പറയുന്നു. കാലം മാറുകയാണ്, ഈ പഴയ ആചാരത്തെയും വിശ്വാസത്തെയും വെല്ലുവിളിച്ചുകൊണ്ട്, ചില ഗ്രാമീണർ തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ വാതിലുകളും പൂട്ടുകളും സ്ഥാപിക്കുന്നതിന് ഗ്രാമ-പഞ്ചായത്തിനോട്  അനുമതി തേടുന്നുണ്ട്. വാതിലുകളില്ലാത്ത ഈ നാട് കാണാൻ ആയിരകണക്കിന് ആളുകളാണ് ദിവസവും എത്തുന്നത്.

-ഡെൻസി ഡൊമിനിക്   

Author
Journalist

Dency Dominic

No description...

You May Also Like