മനക്കരുത്തിനു മുന്നിൽ ശ്വാസ തടസ്സം പോലും തോറ്റു; സ്വയം പരിശീലനത്തിലൂടെ ഓടക്കുഴലിൽ എ ഗ്രേഡുമായി ശ്രീവിദ്യ
- Posted on January 05, 2025
- News
- By Goutham prakash
- 163 Views
പ്രതിസന്ധികൾ ആത്മവിശ്വാസത്തോടെ നേരിട്ടാൽ വിജയമുറപ്പ്, അതിനുത്തരമാണ് ശ്രീവിദ്യയുടെ ഓടക്കുഴൽ വാദനം.
ഓടക്കുഴലിൽ എ ഗ്രേഡ് നേടിയ ഹരിപ്പാട് ഗവ. ഗേൾസ് ഹൈസ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി ശ്രീവിദ്യ പി നായർക്ക് പറയാനുള്ളത് മനക്കരത്തിലൂടെ സ്വപ്നം സഫലീകരിച്ച കഥ. ശ്വാസ തടസ്സത്തിൻെറ ബുദ്ധിമുട്ടുകൾ ഉള്ളപ്പോഴും സ്വന്തമായി ഓടക്കുഴൽ അഭ്യസിച്ച് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടിയിരിക്കുകയാണ് ശ്രീവിദ്യ. അഞ്ചാം വയസ്സിൽ തുടങ്ങിയ സംഗീതപഠനമാണ് ശ്രീവിദ്യയെ ഓടക്കുഴൽ വരെ എത്തിച്ചത്. ശ്വാസ തടസ്സ പ്രശ്നങ്ങൾ ഉള്ളതിനാൽ വയലിൻ അഭ്യസിച്ചു തുടങ്ങിയ ശ്രീവിദ്യ, പിന്നീട് ഓടക്കുഴൽ സംഗീതത്തോടുള്ള അതിയായ ഇഷ്ടംകൊണ്ട് പഠനം തുടങ്ങുകയായിരുന്നു. വെറും അഞ്ച് മാസം മാത്രം ഓടക്കുഴൽ അഭ്യസിച്ചാണ് സംസ്ഥാന കലോത്സവവേദി വരെ എത്തിയത്.
പത്തൊൻപതാം വേദിയായ മയ്യഴിപ്പുഴയിൽ (അയ്യങ്കാളി ഹാൾ) മത്സരിക്കാൻ എത്തിയ 15 പേരിലെ ഒരേയൊരു പെൺകുട്ടിയാണ് ശ്രീവിദ്യ. ആലപ്പുഴ ജില്ലാ കലോത്സവത്തിന് വയലിൻ മത്സരത്തിൽ എ കെ രഘുനാഥന്റെ ‘എന്തരോ മഹാനുഭാവുലു’ എന്ന പഞ്ചരത്ന കീർത്തനമാണ് ശ്രീവിദ്യ അവതരിപ്പിച്ചത്.
എന്നാൽ മൂന്നാം സ്ഥാനമായിരുന്നതിനാൽ സംസ്‌ഥാന കലോത്സവത്തിന് വയലിനിൽ മത്സരിക്കാൻ സാധിച്ചില്ല. അതേ വയലിൻ കീർത്തനമായ ത്യാഗരാജാ കീർത്തനത്തിൽ മാറ്റം വരുത്തി ഓടക്കുഴൽ കീർത്തനമാക്കിയാണ് ഇന്ന് ശ്രീവിദ്യ അവതരിപ്പിച്ചത്.
സി.ഡി. സുനീഷ്.
