സംസ്ഥാനത്ത് സമഗ്ര ക്ഷീര സര്‍വ്വെ നടപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി.

സി.ഡി. സുനീഷ്.


സംസ്ഥാനത്തെ പാലുത്പാദനത്തിന്റെ ശരിയായ കണക്ക് ലഭ്യമാക്കാന്‍ സമഗ്ര ക്ഷീര സര്‍വ്വെ നടപ്പാക്കുമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. നിലവിലെ കണക്കുകള്‍ പ്രകാരം 10.79 ലക്ഷം ലിറ്റര്‍ പാലാണ് സംസ്ഥാനത്ത് ഒരുദിവസം ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ മില്‍മയില്‍ ലഭിക്കുന്ന പാലിന്റെ കണക്ക് മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള വിവരമാണിത്. കര്‍ഷകര്‍ ഫാമുകളില്‍ നിന്നും വീടുകളില്‍ നിന്നും വില്‍ക്കുന്ന പാലിന്റെയും പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി വില്‍ക്കുന്ന പാലിന്റെയും കണക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഈ സാഹചര്യത്തിലാണ് സമഗ്ര സര്‍വ്വെ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.പാലുത്പാദനത്തില്‍ രാജ്യത്ത് കേരളം രണ്ടാം സ്ഥാനത്താണെന്നും ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുമെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ കേണിച്ചിറ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് ഏറ്റവുമധികം പാലുത്പാദനം നടക്കുന്ന രണ്ടാമത്തെ ജില്ല വയനാടാണ്. പാലക്കാട് ജില്ലയില്‍ 2.75 ലക്ഷം ലിറ്റര്‍ പാലും വയനാട്ടില്‍ രണ്ടര ലക്ഷം ലിറ്റര്‍ പാലും പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ഉത്പാദനശേഷി വര്‍ദ്ധിപ്പിക്കാന്‍ കര്‍ഷകരെ സഹായിക്കുന്ന സമഗ്ര പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. രോഗങ്ങളും മറ്റ് പ്രശ്‌നങ്ങളാലും ചത്തുപോകുന്ന കന്നുകാലികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നുണ്ട്. കാടിറങ്ങിവരുന്ന വന്യമൃഗങ്ങളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളെ രക്ഷിക്കാനായി തൊഴുത്തുകള്‍ക്ക് ഗ്രില്ലിടുന്ന പദ്ധതി ജില്ലയില്‍ നടപ്പാക്കി. ഇക്കാര്യത്തില്‍ ജില്ലാ പഞ്ചായത്തിന്റെ സഹായവും ലഭിച്ചു. 


പാലിന് രാജ്യത്ത് ഏറ്റവുമധികം വില ലഭിക്കുന്നത് കേരളത്തിലാണ്.  ത്രിതല പഞ്ചായത്തുകളുടെ സബ്‌സിഡിക്ക് പുറമെ മില്‍മയുടെ ലാഭവും കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കാനാണ് ഉപയോഗിക്കുന്നത്. തീറ്റപ്പുല്‍ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയും നടപ്പാക്കി. കന്നുകാലികള്‍ക്ക് ഡിജിറ്റല്‍ ടാഗ് ഘടിപ്പിക്കുന്നതിന് ഡിജിറ്റല്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ആവിഷ്‌കരിച്ച പദ്ധതി വിവിധ ജില്ലകളില്‍ നടപ്പാക്കിവരുന്നു. മൊബൈല്‍ ക്ലിനിക്കുകള്‍ ഏത് സമയത്തും കര്‍ഷകരുടെ വീടുകളിലെത്തി വളര്‍ത്തുമൃഗങ്ങള്‍ക്ക് സേവനം നല്‍കുന്ന സംവിധാനവും വിവിധ താലൂക്കുകളില്‍ നിലവില്‍ വന്നിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങളുടെ ഇന്‍ഷുറന്‍സിനും കിടാരി വളര്‍ത്തലിനും കന്നുകുട്ടി പരിപാലനത്തിനും സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികളിലൂടെ സഹായം നല്‍കുന്നു. ക്ഷീരസംഘം ജീവനക്കാരുടെ മക്കള്‍ക്ക് മില്‍മയില്‍ വരുന്ന ഒഴിവുകളില്‍ ജോലി നല്‍കുമെന്നും മന്ത്രി അറിയിച്ചു. 


ജില്ലയില്‍ ഏറ്റവുമധികം പാലുത്പാദിപ്പിച്ച കര്‍ഷകര്‍ക്ക് മന്ത്രി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, എം.ആര്‍.സി.എം.പി.യു ഡയറക്ടര്‍ റോസിലി തോമസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഉഷ തമ്പി, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി, വാകേരി ക്ഷീരസംഘം പ്രസിഡന്റ് ജോസ് കെ.എം, ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ കെ.കെ പൗലോസ്, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



 


പാലുത്പാദനക്ഷമതയിൽ കേരളം മുൻപന്തിയിൽ: മന്ത്രി ജെ. ചിഞ്ചു റാണി




പാൽ ഉൽപാദന ക്ഷമത വർധിപ്പിക്കാൻ വ്യത്യസ്തവും നൂതനവുമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും പാലുത്പാദനത്തിൽ കേരളം ദേശീയതലത്തിൽ മുൻപന്തിയിലാണെന്നും മൃഗ സംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച കർഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു മന്ത്രി. ക്ഷീര കർഷകർക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയും പന്നിപ്പനി മൂലം ജീവനോപാധി നഷ്ടപ്പെട്ട കർഷകർക്കുള്ള ധനസഹായ വിതരണവും മന്ത്രി നിർവഹിച്ചു. മൃഗസംരക്ഷണ, ക്ഷീരമേഖലകളിൽ വൈവിധ്യമാര്‍ന്ന പദ്ധതികളും നൂതനാശയങ്ങളും കർഷക ക്ഷേമപ്രവർത്തനങ്ങളും ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതിൽ  പുൽപ്പള്ളി മാതൃകയാണെന്നും മന്ത്രി പറഞ്ഞു. 


പുൽപ്പള്ളി- മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തുകളുടെ സംയുക്ത പദ്ധതിയായ വെറ്റ് ഓൺ വീൽസ് എന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി, ഗർഭിണികളായ പശുക്കൾക്കും കന്നു കുട്ടികൾക്കും നൽകുന്ന സമഗ്ര പോഷക സംരക്ഷണ പരിപാടിയായ എന്റെ പൈക്കിടാവ്,  കേരളത്തിലെ ആദ്യമായ ഡിജിറ്റിൽ ഒ.പി സംവിധാനമുള്ള വെറ്ററിനറി ഹോസ്‌പിറ്റൽ, ഗ്രാമപഞ്ചായത്തിലെ എല്ലാ ക്ഷീര കർഷകർക്കും സൗജന്യ നിരക്കിൽ കാലിത്തീറ്റ ലഭ്യത ഉറപ്പുവരുത്തുന്ന വേനൽകാല കറവ സംരക്ഷണ പദ്ധതി, ഗോത്രവർഗ്ഗ സങ്കേതങ്ങളിൽ പോത്തു വളർത്തൽ യൂണിറ്റുകൾ, കറവ സംരക്ഷണ പദ്ധതിയുടെ ഭാഗമായി പാലിനു സബ്സിഡി, പുൽപ്പള്ളി മൃഗാശുപത്രി മുഖേനയുള്ള ചികിത്സ ശാക്തീകരണത്തിന് പ്രതിവർഷം 25 ലക്ഷം രൂപയുടെ വെറ്ററിനറി മരുന്നുകൾ, 200-ഓളം പശുക്കുട്ടികൾക്ക് പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ ആനുകൂല്യം, 1500 ഓളം കുടുംബങ്ങളിൽ കോഴിവളർത്തൽ യൂണിറ്റുകൾ, കൂടാതെ പൊതുജന സുരക്ഷ മുൻനിർത്തി പേവിഷപ്രതിരോധ നടപടികളും എബിസി പദ്ധതിയും തുടങ്ങി മൃഗസംരക്ഷണ, ക്ഷീര മേഖലകളിൽ ഗ്രാമപഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ഒത്തുചേർന്ന് വിപുലമായ പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. 


എം.എൽ.എ ഐ.സി ബാലകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ, അംഗങ്ങളായ മേഴ്‌സി ബെന്നി, രജനി ചന്ദ്രൻ, പുൽപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ടി. എസ് ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് ശോഭന സുകു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ഉഷ തമ്പി, അംഗം ബീന ജോസ്, പുൽപള്ളി ഗ്രാമ പഞ്ചായത്ത്  സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീദേവി മുല്ലക്കൽ, ജോളി നരിതൂക്കിൽ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ വിമൽ രാജ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ടി.യു ഷാഹിന, പുൽപ്പള്ളി വെറ്ററിനറി ആശുപത്രി സീനിയർ സർജൻ ഡോ. കെ.എസ് പ്രേമൻ, പുൽപള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എ സുധ, മറ്റു ജനപ്രതിനിധികൾ, മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Author
Citizen Journalist

Goutham prakash

No description...

You May Also Like