വയനാട്ടിൽ നിന്ന് തനതായൊരു സിനിമ ചെയ്യാൻ സാധ്യതയെന്ന് ബേസിൽ ജോസഫ്.
- Posted on December 29, 2024
- News
- By Goutham prakash
- 187 Views
വയനാട്ടിൽ നിന്ന് തനതായൊരു സിനിമ ചെയ്യാൻ സാധ്യതയെന്ന് നടനും സംവിധായകനുമായ, വയനാട്ടുക്കാരൻ
ബേസിൽ
ബേസിൽ ജോസഫ്.
പുതുതലമുറയോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുകയെന്നത് അനിവാര്യം ബേസിൽ ജോസഫ്
എന്റെ എല്ലാ സിനിമകളിലും എന്റെ നാടുണ്ട്, ഈ നാടിന്റെയും ഇവിടുത്തെ മനുഷ്യരുടെയും കഥകൾ പറയാനാണ് എനിക്കിഷ്ടമെന്ന് ബേസിൽ ജോസഫ്.
വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിൽ എന്റെ നാടും നാട്ടുകാരും സിനിമകളും എന്ന സെഷനിൽ പിയൂഷ് ആന്റണിയുമായി സംസാരിക്കുകയായിരുന്നു നടനും സംവിധായകനുമായ ബേസിൽ ജോസഫ്.
വയനാട്ടുകാരൻ ആയതിന്റെ പേരിൽ നേരിട്ടിട്ടുള്ള കളിയാക്കലുകളെപറ്റിയും വയനാടിനെപറ്റി മറ്റുജില്ലക്കാർക്കുള്ള തെറ്റിദ്ധാരണകളെ പറ്റിയും ബേസിൽ പറഞ്ഞു, 'വയനാട് ആണ് നാട് എന്ന് പറയുമ്പോൾ നിങ്ങളൊക്കെ വള്ളിയിൽ തൂങ്ങിയല്ലേ യാത്രചെയ്യുന്നത്' എന്നൊക്കെ പോലെയുള്ള അടിസ്ഥാനരഹിതമായ കളിയാക്കലുകൾ നേരിട്ടിട്ടുണ്ട്.
എന്നാൽ, വയനാട് ആണ് എന്റെ ശക്തി, ഇവിടത്തെ ഗ്രാമീണതയും സാംസ്കാരിക വൈവിധ്യങ്ങളും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട് , മിന്നൽ മുരളി പോലൊരു സിനിമയ്ക്ക് ഇന്ത്യക്ക് പുറത്തും ആരാധകർ ഉണ്ടായതിൽ വയനാടിന്റെ പശ്ചാത്തലം ഒരു കാരണമാണ് ബേസിൽ പറഞ്ഞു.
ഒരു സിനിമ പുറത്തിറങ്ങുന്ന ദിവസം തന്നെ തീയേറ്ററിലേക്ക് എത്തുന്നത് എല്ലാകാലത്തും യുവാക്കളാണ് അതിനാൽ പുതുതലമുറയോട് ചേർന്നു നിൽക്കുന്ന കഥാപത്രങ്ങൾ സൃഷ്ടിക്കുക എന്നത് അനിവാര്യതയാണെന്ന്. അങ്ങനെയാണ് കുറുക്കൻമൂല എന്ന കുഗ്രാമത്തിൽ നിന്നും 'അബിബാസ്' എന്ന ഷർട്ട് ഇട്ട് നടക്കുന്ന, അമേരിക്ക സ്വപ്നം കാണുന്ന ജയ്സണെ പോലുള്ള കഥാപാത്രങ്ങൾ പിറവി എടുത്തതെന്നും ബേസിൽ പറഞ്ഞു.
‘സ്ത്രീശാക്തീകരണത്തിനായി തല്ലുകൊള്ളുന്ന നായകൻ എന്നൊരു പരിഹാസം ഞാൻ നേരിട്ടിട്ടുണ്ട്, ജയ ജയ ഹേ പോലുള്ള സിനിമകൾ സ്ത്രീശാക്തീകരണം കാണിക്കുമ്പോൾ അത്തരം സിനിമകൾ ചെയ്യാൻ എനിക്ക് പ്രചോദനം ഭാര്യ എലിസബത്താണ്. പുരുഷ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന തല്ലുകൊള്ളുന്ന കരയുന്ന കഥാപാത്രങ്ങൾ ഉണ്ടാകുന്നത് ഞാനും അങ്ങനെയൊരു മനുഷ്യനായത്കൊണ്ടാണ്. നാട്ടുകാർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ , പ്രതികരിക്കുന്ന , സ്വയം പര്യാപ്തരായ പെൺകുട്ടികൾ ഉണ്ടാകണമെന്ന് ബേസിൽ ജോസഫ് പറഞ്ഞു.
സിനിമയുടെ പിന്നാലെ നടന്നിരുന്ന സമയത്ത് വേറെ വല്ല ജോലിയും ചെയ്ത് ജീവിച്ചൂടെ എന്ന് ചോദിച്ച അതേ നാട്ടുകാർ തന്നെ തന്റെ ആദ്യ സിനിമയായ കുഞ്ഞിരാമയണം പുറത്തിറങ്ങിയപ്പോൾ പൊന്നാടയിട്ട് അഭിനന്ദിച്ചു' എന്ന് പറഞ്ഞപ്പോൾ സദസ്സിലാകെ കരഘോഷങ്ങൾ ഉയർന്നു. വയനാടിന്റെ ഗ്രാമീണ മേഖയിൽനിന്നുള്ള മിഥുൻ മാനുവൽ, സ്റ്റെഫി സേവ്യർ തുടങ്ങിയ ചലച്ചിത്ര പ്രവർത്തകർ ഏറെ പ്രതീക്ഷ നൽകുന്നു എന്നും അവരോടൊപ്പം ഭാവിയിൽ വയനാട്ടിൽ നിന്ന് തനതായൊരു സിനിമ ചെയ്യാൻ സാധ്യത ഉണ്ടാകാമെന്നും ബേസിൽ പറഞ്ഞു.
സി.ഡി. സുനീഷ്.
