ഭൂമിയോട് പ്രതിബദ്ധതയോടെ മാത്രം വികസനമെന്ന് കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ്.
- Posted on October 17, 2025
- News
- By Goutham prakash
- 34 Views

സി.ഡി. സുനീഷ്.
കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നടന്ന G20 പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.
'ഐക്യദാർഢ്യം, സമത്വം, സുസ്ഥിരത' എന്ന പ്രമേയം മുന്നോട്ടുവയ്ക്കുന്നതിനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയതിന് ദക്ഷിണാഫ്രിക്കൻ റിപ്പബ്ലിക്കിന് നന്ദി അറിയിച്ചുകൊണ്ട്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ. ഭൂപേന്ദർ യാദവ് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ ഇന്ന് നടന്ന G20 പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിൽ ഇന്ത്യയുടെ പ്രസ്താവന അവതരിപ്പിച്ചു. അവകാശങ്ങളിലും വിഭവങ്ങളിലും തുല്യതയും ഗ്രഹത്തോട് പ്രതിബദ്ധതയുമുള്ള, ലക്ഷ്യബോധത്തോടെ ഐക്യപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള പാതയിലേക്ക് കടക്കാൻ മന്ത്രി പ്രതിനിധികളോട് ആഹ്വാനം ചെയ്തു.
പാരീസ് ഉടമ്പടി 10 വർഷം പൂർത്തിയാവുന്ന വേളയിൽ, എല്ലാ രാജ്യങ്ങളും അവരുടെ ദേശീയമായി നിശ്ചയിക്കപ്പെട്ട സംഭാവനകൾ (NDC) നിർണ്ണയിക്കാനും അവയ്ക്കായി പ്രവർത്തിക്കാനും ഒത്തുചേർന്നതിലും, ഇന്ത്യയെപ്പോലെ പല കാര്യങ്ങളിലും നിശ്ചിത സമയപരിധിക്ക് മുമ്പുതന്നെ ലക്ഷ്യങ്ങൾ കൈവരിക്കാൻ തുടങ്ങിയതിലും യാദവ് സംതൃപ്തി പ്രകടിപ്പിച്ചു.
ഇന്ത്യ എപ്പോഴും പരിഹാരത്തിന്റെ ഭാഗമാണെന്ന് സമ്മേളനത്തിൽ ആവർത്തിച്ച് പറഞ്ഞ മന്ത്രി, അഭിലാഷത്തിനും നിർവഹണത്തിനും ഇടയിലുള്ള ഒരു പാലമായി G20 പ്രവർത്തിക്കണമെന്നും, ഓരോ രാജ്യത്തിന്റെയും സംഭാവനകളെ മാനിക്കുന്നുണ്ടെന്നും ഓരോ രാജ്യത്തിന്റെയും ശേഷി വർദ്ധിപ്പിക്കുന്നുണ്ടെന്നും ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. "പൊതുവായതും എന്നാൽ വ്യത്യസ്തമായതുമായ ഉത്തരവാദിത്തങ്ങളും ക്രമമനുസരിച്ചുള്ള കാര്യപ്രാപ്തികളും' എന്ന തത്വങ്ങൾ നാം വീണ്ടും ഉറപ്പിക്കണം. വികസ്വര രാജ്യങ്ങൾ നേരിടുന്ന സുപ്രധാന പാരിസ്ഥിതിക വെല്ലുവിളികളെ നേരിടുന്നതിന് ധനസഹായം ലഭ്യമാക്കുകയെന്നത് കേവല വാഗ്ദാനമായല്ല, മറിച്ച് ഒരു ഭാരിച്ച കടമയായി കാണേണ്ടതുണ്ട്. കാരണം സമത്വമെന്നത് ഒരു പ്രത്യേകാനുകൂല്യമല്ല- അതൊരു അവകാശമാണ്", അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിൽ 'അടിസ്ഥാനങ്ങളിലേക്ക് മടങ്ങേണ്ടതിന്റെ' പ്രസക്തിയും അത് നമ്മുടെ 'ഭാവിയിലേക്കുള്ള പ്രയാണ'വുമായി സംയോജിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും എടുത്തുപറഞ്ഞതായി ശ്രീ. യാദവ് ഓർമ്മിപ്പിച്ചു.
"സുസ്ഥിരമായ ഒരു ഭാവി സൃഷ്ടിക്കാൻ ആവാസ വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങളും ഭാവി സാങ്കേതികവിദ്യകളും ഒത്തുചേരണം. അറിവ് പങ്കിടൽ, ശേഷി വർദ്ധിപ്പിക്കൽ, സാങ്കേതിക സഹകരണ വികസനം, കൈമാറ്റം എന്നിവ സുസ്ഥിരത കൈവരിക്കുന്നതിൽ ഒരു സുപ്രധാന പങ്ക് വഹിക്കും," അദ്ദേഹം പറഞ്ഞു