പി.എം.എഫ്.എം.ഇ പദ്ധതി - 'കോമൺ ഇൻകുബേഷൻ ഫെസിലിറ്റി' മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു

*സ്വന്തം ലേഖിക*


തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര ക്യാമ്പസ്സിൽ പ്രധാൻ മന്ത്രി സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭ രൂപവൽക്കരണ (പി.എം.എഫ്.എം.ഇ) പദ്ധതി പ്രകാരം ആരംഭിക്കുന്ന കോമൺ ഇൻക്യൂബേഷൻ സെന്ററിന്റെ ഉത്ഘാടനം നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. ചടങ്ങിൽ റവന്യു ഹൗസ്സിങ് വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു. വ്യവസായ- വാണിജ്യ വകുപ്പ് ഡയറക്ടറും കെബിപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ പി.വിഷ്ണുരാജ് ഐഎഎസ് സ്വാഗതവും കാർഷിക സർവകലാശാല റിസർച്ച് ഡയറക്ടർ ഡോ. കെ എൻ അനിൽ നന്ദിയും പറഞ്ഞു. കോമൺ ഇൻക്യുബേഷൻ സെന്റർ പോലുള്ള സംവിധാനങ്ങൾ സൂക്ഷ്മ- ചെറുകിട- ഇടത്തരം സംരംഭങ്ങൾക്ക് ഏറെ ഗുണകരമാകുമെന്ന് ഉത്ഘാടന പ്രസംഘത്തിൽ മന്ത്രി പി. രാജീവ് പറഞ്ഞു. ചെറിയ ഫീസ് നൽകി ഇത് ആർക്കും ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയിൽ അനുവദിച്ച 20 കോമൺ ഇൻക്യൂബേഷൻ സെന്റിൽ ഒന്ന് കേരളത്തിലാണെന്നത് അഭിമാനകരമാണ്. സംസ്ഥാന സർക്കാർ ആരംഭിച്ച  സംരംഭക വർഷം പദ്ധതി ആരംഭിക്കുമ്പോൾ ഒരു വർഷം ഒരു ലക്ഷം സംരംഭം ആണ് വിഭാവനം ചെയ്യ്തിരുന്നത് . എന്നാൽ ഇപ്പോൾ ആ പദ്ധതിയിൽ മൂന്നര ലക്ഷം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ചെറുകിട സംരംഭങ്ങളുടെ വിപണനത്തിനായി സർക്കാർ സഹായം നൽകുന്നുണ്ടെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സംരംഭങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് സാമ്പത്തിക, സാങ്കേതിക, വിപണന പിന്തുണ നൽകുന്നതിനായി രൂപവത്കരിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പ്രധാൻ മന്ത്രി സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭ രൂപവൽക്കരണ (പി.എം.എഫ്.എം.ഇ) പദ്ധതി.


ചടങ്ങിൽ റവന്യൂ - ഹൗസിങ്ങ് വകുപ്പ് മന്ത്രി കെ. രാജൻ അദ്ധ്യക്ഷനായിരുന്നു. കേരള കാർഷിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. ബി അശോക് ഐഎഎസ് , കെബിപ്പ് സിഇഒ എസ്. സൂരജ്, മാടക്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ മോഹനൻ, കാർഷിക സർവകലാശാല അഗ്രിക്കൾച്ചർ കോളേജ് ഡീൻ ഡോ. മാണി ചെല്ലപ്പൻ, കാർഷിക സർവകലാശാലാ അഗ്രി ബിസിനസ് ഇൻക്യുബേറ്റർ മേധാവി ഡോ. കെ. പി. സുധീർ,  , വ്യവസായ- വാണിജ്യ വകുപ്പ് അഡീഷണൽ ഡയരക്ടർ ജി. രാജീവ്, ത്യശ്ശൂർ ഡി ഐസി ജനറൽ മാനേജർ ഷീബ എസ്, വാർഡ് കൗൺസിലർ എം എസ് ഷിനോജ് എന്നിവർ പങ്കെടുത്തു.


കേരള കാർഷിക സർവകലാശാലയുടെ അഗ്രി ബിസിനസ് ഇൻകുബേറ്ററിൽ സ്ഥാപിച്ച കോമൺ ഇൻകുബേഷൻ ഫെസിലിറ്റി, കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ 2.75 കോടി രൂപയുടെ സാമ്പത്തിക സഹായത്തോടെയാണ് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. കേരളത്തിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുക, സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കോമൺ ഇൻകുബേഷൻ ഫെസിലിറ്റി സൗകര്യം പൊതുജനങ്ങൾക്കും സംരംഭകർക്കുമായി ലഭ്യമാക്കിയിരിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്കും ചെറിയ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾക്കും ഇൻകുബേഷൻ ഫെസിലിറ്റി ലഭ്യമാക്കുന്ന തരത്തിലാണ് കോമൺ ഇൻകുബേഷൻ ഫെസിലിറ്റിയുടെ പ്രവർത്തനങ്ങൾ സജ്ജമാക്കിയിരികുന്നത്.


കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം ആത്മ നിർഭർ ഭാരത് അഭിയാന്റെ ഭാഗമായി സംസ്ഥാനങ്ങളുമായി സഹകരിച്ച്  ഈ പദ്ധതിയിലൂടെ സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങൾക്കു സാമ്പത്തിക, സാങ്കേതിക, ബിസിനസ്സ് പിന്തുണ ലഭിക്കുന്നതാണ്. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി സഹകരിച്ച് 60:40 എന്ന അനുപാതത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഫാർമർ പ്രൊഡ്യൂസ് ഓർഗനൈസേഷനുകൾ , സഹകരണ സ്ഥാപനങ്ങൾ,  സർക്കാരിതര ഓർഗനൈസേഷൻ, സ്വയം സഹായ സംഘം , പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ എന്നിവയെ പിന്തുണക്കുന്നതിലൂടെ പിഎംഎഫ് എംഇ പദ്ധതി പൊതുവായ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കൽ, ബ്രാൻഡിംഗ് & വിപണനം തുടങ്ങിയവയ്ക്കുള്ള അവസരവും ഒരുക്കുന്നു.


8485 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ അത്യാധുനിക ഇകഎൽ, 600-ലധികം സൂക്ഷ്മ ഭക്ഷ്യ സംരംഭകർക്ക് ആധുനിക യന്ത്രസാമഗ്രികൾ, പരിശീലനം, സാങ്കേതിക മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ ലഭ്യമാക്കുന്നതിലൂടെ ഉന്നതിയിലേക്ക് ഉയർത്തുന്നതിനും വഴി തുറക്കുന്നു. കൂടാതെ  കോമൺ ഇൻകുബേഷൻ ഫെസിലിറ്റി പൂർത്തീകരണത്തിലൂടെ ഭക്ഷ്യ സംസ്‌കരണ മേഖല ശക്തിപ്പെടുന്നതിനോടൊപ്പം അടിസ്ഥാനതല തൊഴിൽ നവീകരണം, സുസ്ഥിര സാമ്പത്തിക വളർച്ച എന്നിവയ്ക്കും കാരണമാകും.

Author
Citizen Journalist

Goutham prakash

No description...

You May Also Like