വിദേശത്ത് നിന്ന് അയക്കുന്ന പണം ഉടന്‍ തന്നെ നാട്ടിലെത്തും; ബാങ്കുകള്‍ക്ക് ആര്‍.ബി.ഐ നിര്‍ദേശം.

ന്യൂഡല്‍ഹി: വിദേശത്ത് നിന്ന് അയക്കുന്ന പണം വൈകാതെ നാട്ടില്‍ ലഭ്യമാക്കണമെന്ന് ആര്‍ബിഐ. ഇതുസംബന്ധിച്ച് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ബാങ്കിന് പണം ലഭിച്ചാലുടന്‍ ഉപഭോക്താവിനെ അറിയിക്കണം. ബാങ്കിന്റെ പ്രവൃത്തി സമയം കഴിഞ്ഞാണ് സന്ദേശം ലഭിക്കുന്നതെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം തുടക്കത്തില്‍തന്നെ ഉപഭോക്താവിന് അറിയിപ്പ് നല്‍കണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചു.


വിദേശ രാജ്യത്തെ ബാങ്കില്‍ ഇന്ത്യയിലെ ബാങ്ക് ആ രാജ്യത്തിന്റെ കറന്‍സിയില്‍ തുടങ്ങിയിട്ടുള്ള അക്കൗണ്ടുകളാണ് 'നോസ്ട്രോ അക്കൗണ്ടുകള്‍'. ഈ അക്കൗണ്ടില്‍ ലഭിക്കുന്ന പണം സ്ഥിരീകരിക്കുന്നതിനായി ബാങ്കുകള്‍ ഇനിമുതല്‍ ഓരോ മണിക്കൂര്‍ ഇടവിട്ടും അക്കൗണ്ടുകള്‍ പരിശോധിക്കണം. നേരത്തെ പുറത്തിറക്കിയ കരട് രേഖയില്‍ 30 മിനിറ്റ് എന്നായിരുന്നു നിര്‍ദേശിച്ചിരുന്നതെങ്കിലും പുതിയ വ്യവസ്ഥ പ്രകാരം ഒരു മണിക്കൂറാക്കിയിട്ടുണ്ട്

വിദേശ വിനിമയ വിപണി പ്രവര്‍ത്തിക്കുന്ന സമയത്ത് പണം ലഭിച്ചാല്‍ അതേദിവസംതന്നെ അക്കൗണ്ടിലേക്ക് തുക മാറ്റാന്‍ ബാങ്കുകള്‍ ശ്രമിക്കണം. മാര്‍ക്കറ്റ് സമയം കഴിഞ്ഞാണ് ലഭിക്കുന്നതെങ്കില്‍ അടുത്ത പ്രവൃത്തി ദിവസം തന്നെ ക്രെഡിറ്റ് ചെയ്യണം. വ്യക്തിഗത താമസക്കാര്‍ക്ക് ലഭിക്കുന്ന ഇന്‍വാര്‍ഡ് പേയ്‌മെന്റുകള്‍ക്കായി ബാങ്കുകള്‍ക്ക് 'സ്ട്രെയിറ്റ്-ത്രൂ പ്രോസസിങ്' നടപ്പിലാക്കാം.


വിദേശ വിനിമയ ഇടപാടുകള്‍ക്കായി പ്ലാറ്റ്ഫോം തയ്യാറാക്കാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. രേഖകള്‍ സമര്‍പ്പിക്കാനും ഇടപാടുകള്‍ നിരീക്ഷിക്കാനും ഡിജിറ്റല്‍ ഇന്റര്‍ഫേസുകള്‍ ഉപഭോക്താക്കള്‍ക്ക് സഹായകരമാകും. ആറു മാസത്തിനകം പരിഷ്‌കരങ്ങള്‍ നടപ്പാക്കാനാണ് ആര്‍ബിഐ നിര്‍ദേശം.

Author
Citizen Journalist

Goutham prakash

No description...

You May Also Like