ബിനാലെയിലെ ആഖ്യാനങ്ങൾ ഉള്ളിൽ ആഞ്ഞുപതിയുന്നത്: സുഭാഷിണി അലി

കൊച്ചി: ബിനാലെ പോലെ ബൃഹത്തായ കലാപ്രദർശനം നമ്മുടെ രാജ്യത്ത് തുടരുന്നുവെന്നത് അവിശ്വസനീയവും അഭിമാനവും ആഹ്ളാദവും പകരുന്നതുമാണെന്നും സി പി ഐ - പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. കലാവതരണങ്ങൾ ഉള്ളിൽ മതിപ്പ് നിറയ്ക്കുന്നു. ഈ മഹത്തായ സംരംഭം നിലച്ചു പോകാൻ ഇടയുണ്ടാകാതെ പൂർവ്വാധികം മികവോടെ തുടരണം. 

യാതനകളുടെയും വിഭജനത്തിന്റെയും പരിസ്ഥിതിയുടെയും സ്ത്രീകളുടെയും പ്രമേയങ്ങളിലൂന്നിയ മറുനാടുകളിൽ നിന്നുള്ളവ ഉൾപ്പെടെ ആവിഷ്‌കാരങ്ങൾ ഏവരോടും സംസാരിക്കുന്നവയാണ്. എവിടെയും പ്രസക്തവുമാണവ. സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങളാണ് അവ പ്രതിഫലിപ്പിക്കുന്നത്. മനസിൽ ആഞ്ഞു പതിയുന്ന സൃഷ്ടികൾ മഹത്തായ അനുഭവമാണ് നൽകുന്നത്. ലോകത്തെയും രാജ്യത്തെയും രാഷ്ട്രീയ - സാമൂഹ്യ സാഹചര്യങ്ങളും ചൂഷണ വ്യവസ്ഥിതികളും അവ അനുഭവിപ്പിക്കുന്നു.

വിദേശികളും മലയാളികളും ആർട്ട് വിദ്യാർത്ഥികളുമൊക്കെ വലിയതോതിൽ ഇവിടേക്ക് എത്തുന്നതു പോലെ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ നിന്നുള്ള സാധാരണക്കാർക്കും ബിനാലെ സന്ദർശിക്കാൻ തക്ക സംവിധാനമുണ്ടാകണം. അത്ര എളുപ്പമല്ലെങ്കിലും നമ്മുടെ രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സാമൂഹികാവസ്ഥ വിലയിരുത്താൻ അത് അവസരമൊരുക്കും. ഒരാളും സംസ്‌കാരത്തിനും സൗന്ദര്യാത്മകതയ്ക്കുമൊക്കെ എതിരല്ല. 

ബിനാലെക്ക് ഏറ്റവും യോജിച്ച സിംബോളിക് വേദിയാണ് കൊച്ചി. ലോകത്തിന്റെ മറ്റു പല ഭാഗങ്ങൾക്കുമില്ലാത്ത ഒരു വശ്യത ഈ നഗരത്തിനുണ്ട്. സംസ്‌കാരവൈവിധ്യങ്ങളുടെയും വാണിജ്യത്തിന്റെയും ആശയങ്ങളുടെ ഉൾപ്പെടെ കൊടുക്കൽ വാങ്ങലുകളുടെയും ചരിത്രമാണ് കൊച്ചിയുടേത്. പഴമയും പുതുമയും നഗരത്തിന്റെ വസ്‌തുവിദ്യയിൽ സമന്വയിക്കുന്നു. രാജ്യത്തെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്‌തമായി കേരളീയർ സംസ്‌കാരത്തോടും പൈതൃകത്തോടുമൊക്കെ ഉയർന്ന നിലയിലാണ് പരസ്‌പര്യം പുലർത്തുന്നതെന്നും സുഭാഷിണി അലി ഫോർട്ടുകൊച്ചി ആസ്‌പിൻവാൾ ഹൗസിൽ പറഞ്ഞു. കേരള ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ബിനാലെ സന്ദർശിച്ചു.


പ്രത്യേക ലേഖകൻ 

Author
Citizen Journalist

Goutham Krishna

No description...

You May Also Like