ബിനാലെയിൽ ഏറെ പ്രതീക്ഷ; ടൂറിസം മേഖലയ്ക്ക് കരുത്ത്: മന്ത്രി മുഹമ്മദ് റിയാസ്. ശിൽപ സുന്ദരമായ ബിനാലെ പവലിയൻ തുറന്നു .

കൊച്ചി : ബിനാലെയെ വളരെയേറെ പ്രതീക്ഷയോടെയാണ് കേരളം കാണുന്നതെന്ന് ടൂറിസം, പൊതുമരാമത്ത് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ്. കോവിഡാനന്തര കാലത്തെ ബിനാലെ സാംസ്‌കാരിക രംഗത്തിനു മാത്രമല്ല ടൂറിസത്തിനും വലിയ കരുത്താണ് പകരുന്നത്. ലോക പ്രശസ്‌ത വാസ്‌തുശിൽപി സമീര രത്തോഡ് രൂപകൽപന ചെയ്‌ത ബിനാലെ പവിലിയൻ ഫോർട്ടുകൊച്ചി കബ്രാൾ യാർഡിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

രാജ്യത്തിനകത്തും പുറത്തുമുള്ള കലാകാരന്മാരും കലാസ്വാദകരും സംഗമിക്കുന്ന ഇടമാകുന്നത് അഭിമാനകാരവും ടൂറിസത്തെ അഭിവൃദ്ധിപ്പെടുത്തുന്നതുമാണ്. വിപണിക്കനുസൃതമായ നിർമ്മിതികൾക്കുപകരം സാധ്യതകളുള്ള ഡിസൈൻ അവലംബിക്കേണ്ടതുണ്ട്. ബിനാലെ പവിലിയന്റെ മാതൃകയിൽ പുനരുപയോഗ സാധ്യതയുള്ള സാമഗ്രികൾ കൂടുതൽ പ്രയോജനപ്പെടുത്താനാകണം. പൊതുമരാമത്ത്, ടൂറിസം മേഖലയിൽ പൊതു ഡിസൈൻ നയം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചതായും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി ഈ മാസം 26,27,28 തീയതികളിൽ കുമരകത്ത് വിപുലമായ ശിൽപശാല നടത്തും. കെ ജെ മാക്‌സി എംഎൽഎ, ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, സമീര രത്തോഡ്‌, ബിനാലെ പ്രോഗ്രാം ഡയറക്‌ടർ മാരിയോ ഡിസൂസ എന്നിവർ പങ്കെടുത്തു. കബ്രാൾ യാർഡ് പവിലിയനിൽ ഇന്ന്  (ജനുവരി ഏഴ്) വൈകിട്ട് ആറിന് 'മീഡിയ എക്കോളജീസ്‌ ഓഫ് പബ്ലിക് ട്രൂത്ത്' എന്ന വിഷയത്തിൽ സംവാദംനടക്കും. ജീബേഷ് ബാഗ്‌ചി അധ്യക്ഷനാകും. ശൗനക് സെൻ, ബാസക് എർറ്റൂർ, പല്ലവി പോൾ എന്നിവർ പങ്കെടുക്കും.


Author
Citizen Journalist

Goutham Krishna

No description...

You May Also Like