ബിനാലെ നിത്യപ്രചോദനം: ലാൽ ജോസ്

കൊച്ചി: എന്നും പ്രചോദനം തരുന്നതാണ് ബിനാലെ ആവിഷ്‌കാരങ്ങളെന്നു സംവിധായകൻ ലാൽ ജോസ്. ആദ്യത്തേത് മുതൽ എല്ലാ കൊച്ചി മുസിരിസ് ബിനാലെയും കണ്ടിട്ടുണ്ട്. ആദ്യ ബിനാലെക്കു ശേഷം ചെയ്‌ത സിനിമകളിൽ ബിനാലെയുടെ സ്വാധീനമുണ്ടായിരുന്നു. അതുകൊണ്ട് 'ബിനാലെ ഡയറ്കടർ' എന്ന് പരിഹാസവും കേൾക്കേണ്ടി വന്നിട്ടുണ്ട്.  ഇന്സ്റ്റലേഷനുകൾ കണ്ടു ഭ്രമിച്ച് ' പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും' എന്ന സിനിമയിലെ അവസാന ഷോട്ട്, ബിനാലെയിൽ ഉണ്ടായിരുന്ന ഒരു ഇൻസ്റ്റലേഷന്റെ പ്രചോദനത്തിൽ അതു തന്നെയായിരുന്നു.

അത്ര കണ്ട് ബിനാലെ പ്രചോദനം പകർന്നിട്ടുണ്ട്. ദൃശ്യാവിഷ്കാരങ്ങൾക്ക് സഹായകമായിട്ടുണ്ട്. ദൃശ്യപരമായി സംവദിക്കുന്ന ഒരുപാട് അവതരണങ്ങൾ ബിനാലെയുടെ സവിശേഷതയാണ്. അവയുടെ പൂർണമായ യഥാർത്ഥ അർത്ഥമൊന്നും സാധാരണക്കാരന് മനസിലായില്ലെങ്കിലും സ്വന്തം നിലയ്ക്ക് അനുമാനങ്ങൾ സാധ്യമാക്കി. ഇത്തവണ കുറേക്കൂടി ശ്രദ്ധയൂന്നി ആഴത്തിൽ മനസിലാക്കി കാണേണ്ടവയാണ് അവതരണങ്ങൾ. പ്രാധാന്യം വിവരിച്ചു കേട്ടറിയേണ്ടതുണ്ട്.

കാലാവസ്ഥാമാറ്റം ഉൾപ്പെടയുള്ള സാമൂഹ്യ വിഷയങ്ങളിലുള്ള വീഡിയോകൾ നടുക്കമുണ്ടാക്കുന്നവയാണ്. അതുകൊണ്ട് സമയം മാറ്റിവച്ച് കാണേണ്ടതാണ് ബിനാലെ. കോവിഡാനന്തരം സ്വാഭാവികമായും ലോകത്തെ എല്ലാ കലാരൂപങ്ങളിലും ആ മഹാമാരിയുടെ സ്വാധീനമുണ്ട്. ആ മാറ്റം ബിനാലെയിലും പ്രകടം. ഉപരിതലസ്പർശിയായ നിലയിൽ നിന്ന് ആന്തരികമായി കാര്യങ്ങളെ സമീപിക്കുന്ന വിധം സമൂഹം മാറിയെന്നും ഫോർട്ടുകൊച്ചി ആസ്പിൻവാൾ ഹൗസിൽ ബിനാലെ സന്ദർശിച്ച് ലാൽ ജോസ് പറഞ്ഞു.

പ്രശസ്‌ത സ്വിസ് ആർട്ടിസ്റ്റും കലാധ്യാപകനുമായ ഡിനോ റിഗോലി, ത്രിപുര വ്യാപാര വാണിജ്യ ഡയറക്‌ടർ ബി വിശ്വശ്രീ, ഒളിംപ്യൻ ടി സി യോഹന്നാൻ എന്നിവരും ബിനാലെ കാണാനെത്തി.


പ്രത്യേക ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like