പെരിയകേസ് നടത്തിപ്പിന് വീണ്ടും സിപിഎം പിരിവ്; ഈ മാസം പണം നൽകാൻ ഏരിയ കമ്മിറ്റികൾക്കു നിർദേശം.

കാസർകോട് ∙ ‌പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട, നേതാക്കൾ ഉൾപ്പെടെയുള്ളവർക്കായി നിയമപോരാട്ടം നടത്താൻ സിപിഎം വീണ്ടും പണം പിരിക്കുന്നു. പാർട്ടി അംഗങ്ങളിൽനിന്നു മാത്രമാണ് പിരിവ്. ഒരംഗം കുറഞ്ഞത് 500 രൂപ നൽകണം. പാർട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഒരു ദിവസത്തെ ശമ്പളം നൽകണം. ജില്ലയിൽ 28,970 അംഗങ്ങളാണ് സിപിഎമ്മിനുള്ളത്. 28,000 പേർ 500 രൂപവീതം നൽകിയാൽത്തന്നെ 1.40 കോടി രൂപ ലഭിക്കും. സഹകരണ ജീവനക്കാരുടെ ശമ്പളം കൂടി ചേരുമ്പോൾ 2 കോടിയോളം രൂപ പിരിച്ചെടുക്കാനാകും. ഓരോ ബ്രാഞ്ചിനും ക്വോട്ട നിശ്ചയിച്ചാണ് പിരിവ്. ഈ മാസം 20ന് അകം പണം നൽകാനാണ് ഏരിയ കമ്മിറ്റികൾക്ക് ജില്ലാ കമ്മിറ്റി നൽകിയ നിർദേശം.പെരിയക്കേസിനു വേണ്ടി രണ്ടാം തവണയാണ് സിപിഎം ഫണ്ട് സമാഹരിക്കുന്നത്. 2021 നവംബർ–ഡിസംബറിൽ വലിയതോതിൽ പണം പിരിച്ചിരുന്നു. ജില്ലാ കമ്മിറ്റി ഓഫിസിന്റെ അന്തിമ ജോലികൾക്കെന്നു പറഞ്ഞാണ് അന്ന് പിരിച്ചത്. അന്നും പാർട്ടി അംഗങ്ങളിൽ നിന്നു മാത്രമായിരുന്നു പിരിവ്. 


പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാൽ, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിൽ 10 പ്രതികളെ സിബിഐ കോടതി ജീവപര്യന്തം തടവിനും രണ്ടാം പ്രതി സജി സി.ജോർജിനെ പൊലീസ് കസ്റ്റഡിയിൽ നിന്നു ബലമായി മോചിപ്പിച്ചതിനു മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമൻ, ജില്ലാ കമ്മിറ്റി അംഗം കെ.മണികണ്ഠൻ, ഉദുമ ഏരിയ കമ്മിറ്റി അംഗം കെ.വി.ഭാസ്കരൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി എന്നിവരെ 5 വർഷം തടവിനും 10,000 രൂപവീതം പിഴ അടയ്ക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതിനെത്തുടർന്ന് 5 വർഷം ശിക്ഷ ലഭിച്ച 4 നേതാക്കൾക്ക് ജാമ്യം ലഭിച്ചു.



സ്വന്തം ലേഖകൻ.

Author
Citizen Journalist

Goutham prakash

No description...

You May Also Like