കേരളാ അർബൻ കോൺക്ലേവ് സെപ്റ്റംബർ 12, 13 തീയതികളിൽ കൊച്ചിയിൽ നടക്കും
- Posted on September 04, 2025
- News
- By Goutham prakash
- 92 Views
കേരളം സമഗ്രമായ നഗരനയം രൂപീകരിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പായ കേരളാ അർബൻ കോൺക്ലേവ് സെപ്റ്റംബർ 12, 13 തീയതികളിൽ കൊച്ചിയിൽ നടക്കും. 'Aspiring Cities, Thriving Communities' എന്ന ആശയത്തിലൂന്നി നടക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ് കൊച്ചി ഹയാത്ത് കൺവെൻഷൻ സെന്ററിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെയുള്ള മന്ത്രിമാരും മേയർമാരും, ദേശീയ അന്തർദേശീയ തലത്തിലെ വിദഗ്ധരും പങ്കെടുക്കുന്ന അർബൻ കോൺക്ലേവിൽ കേരളത്തിന്റെ നഗരനയം അന്തിമമാക്കും. നഗരനയ കമ്മീഷന്റെ ശുപാർശകളിൽ ജനകീയമായ ചർച്ചകൾക്കും സംവാദങ്ങൾക്കുമുള്ള വേദിയായി കോൺക്ലേവ് മാറും. കോൺക്ലേവിനോട് അനുബന്ധിച്ച്, കേരളത്തിന്റെ നഗരവത്കരണത്തെ സമഗ്രമായി അവതരിപ്പിക്കുന്ന വിപുലമായ പ്രദർശനം സെപ്റ്റംബർ 11 മുതൽ 15 വരെ മറൈൻ ഡ്രൈവിൽ നടക്കും.
കാലാവസ്ഥ വ്യതിയാനം ഏറ്റവും ശക്തമായ ഒരു സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീര്‍ണമായ നഗരവല്‍ക്കരണ പ്രക്രിയയ്ക്ക് വിധേയമാവുന്ന ഒരു പ്രദേശം എന്ന നിലയിലും കേരളത്തിന് നഗരനയം അനിവാര്യമാണ്. ലോകത്തെ വിവിധ നഗരങ്ങളില്‍ പരന്നു കിടക്കുന്ന ഒരു സമൂഹം എന്ന നിലയില്‍, കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവല്‍ക്കരണത്തെ കുറിച്ചുള്ള ഒരു ആഗോള കാഴ്ചപ്പാട് വികസിപ്പിക്കുന്നതിന് ഈ കോൺക്ലേവ് സഹായകമാവും. നവകേരള നിർമ്മിതിയിലെ സുപ്രധാന ചുവടുവെപ്പായിരിക്കും ഈ കോൺക്ലേവ്. അർബൻ കമ്മീഷൻ റിപ്പോർട്ടും തുടർന്ന് നടക്കുന്ന അർബൻ കോൺക്ലേവും വഴി ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ചാകും സമഗ്രമായ നഗരനയം അന്തിമമാക്കുക. പുതിയ ആശയങ്ങൾ ഉയർന്നുവരികയാണെങ്കിൽ അതും സ്വീകരിക്കും. ഈ നഗരനയം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് ഒരു ചട്ടക്കൂടും മാതൃകയും നൽകും. ഇന്ത്യയ്ക്ക് മാത്രമല്ല, ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾക്കും കേരളത്തിന്റെ ഈ നഗരനയം ഒരു മാതൃകയായിരിക്കും. രാജ്യത്ത് ആദ്യമായി നഗരനയം രൂപീകരിക്കുന്ന സംസ്ഥാനമായി ഇങ്ങനെ കേരളം മാറും.
പശ്ചാത്തലം
കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് നഗരവത്കരണം. 87 മുൻസിപ്പാലിറ്റികളും ആറ് കോർപറേഷനും മാത്രമല്ല കേരളത്തിന്റെ നഗരസ്വഭാവമുള്ള പ്രദേശങ്ങൾ. ഒരു നഗരം അവസാനിക്കുന്നയിടത്ത് അടുത്ത നഗരം തുടങ്ങുകയാണ്, അതിൽ മുൻസിപ്പാലിറ്റി മാത്രമല്ല നഗരസ്വഭാവമുള്ള പഞ്ചായത്തുകളുമുണ്ട്. ചുരുക്കത്തിൽ കേരളത്തെ മൊത്തം ഒറ്റനഗരമായി കാണാം. 2035 ഓടെ 92.8 ശതമാനത്തിന് മുകളില്‍ നഗരവല്‍ക്കരിക്കപ്പെട്ട സംസ്ഥാനമായി കേരളം മാറുമെന്നാണ് ദേശീയ ജനസംഖ്യാ കമ്മിഷന്റെ വിലയിരുത്തല്‍. കേരളത്തിലെ ശേഷിക്കുന്ന ഗ്രാമങ്ങളും അതിവേഗത്തില്‍ നഗരസ്വഭാവം കൈവരിക്കുകയാണ്. അതിവേഗത്തിലുള്ള ഈ നഗരവത്കരണത്തിന് ഒരുപാട് സാധ്യതകളും, അതോടൊപ്പം തന്നെ നിരവധി വെല്ലുവിളികളുമുണ്ട്. ഈ സാഹചര്യത്തിലാണ് വരുന്ന 25 വർഷത്തെ കേരളത്തിന്റെ നഗരവത്കരണത്തിന്റെ സാധ്യതകളും വെല്ലുവിളികളും പഠിക്കാനും പുതിയ വികസന സങ്കൽപ്പങ്ങൾ രൂപകൽപ്പന ചെയ്യാനും സംസ്ഥാന സർക്കാർ നഗരനയ കമ്മീഷനെ നിയോഗിച്ചത്.
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന വിവിധ പശ്ചാത്തല സൌകര്യ വികസന പ്രവർത്തനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സേവനങ്ങളെല്ലാം വിരൽത്തുമ്പിലെത്തിച്ച കെ സ്മാർട്ട്, സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പ്രവർത്തനങ്ങൾ, അതിദരിദ്രരില്ലാത്ത കേരളമൊരുക്കാനുള്ള നടപടികൾ, ലൈഫ് മിഷൻ തുടങ്ങിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് നഗരനയം രൂപപ്പെടുത്താനുള്ള ഈ ഉദ്യമവും. കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര വികസനവും ലക്ഷ്യംവെച്ചുകൊണ്ട്, അതിവേഗത്തിലുള്ള നഗരവത്കരണം മൂലമുള്ള മലിനീകരണ പ്രശ്നമുൾപ്പെടെ അഭിസംബോധന ചെയ്യുന്ന നയരൂപീകരണത്തിനാണ് സർക്കാർ ശ്രമിച്ചത്.
നഗരനയ കമ്മീഷൻ
കേരളത്തിന്റെ അതിവേഗത്തിലുള്ള നഗരവത്കരണത്തിന്റെ സ്വഭാവവും പ്രത്യേകതകളും പഠിക്കാനും, അടുത്ത 25 വർഷത്തേക്കുള്ള കേരളത്തിന്റെ നയസമീപനങ്ങളിൽ നഗരവത്കരണവുമായി ബന്ധപ്പെട്ട് വരുത്തേണ്ട പരിഷ്കരണങ്ങൾ നിർദേശിക്കാനുമായിരുന്നു നഗരനയ കമ്മീഷനെ നിയോഗിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം സമഗ്ര നഗരനയം രൂപീകരിക്കാൻ കമ്മീഷനെ നിയോഗിച്ചത്. 2023 ഡിസംബറിൽ കേരള സർക്കാർ ഒരു നഗര നയ കമ്മീഷൻ (KUPC) രൂപീകരിച്ചു. 2025 മാർച്ച് 30 ന് കമ്മീഷൻ റിപ്പോർട്ട് ബഹു. മുഖ്യമന്ത്രിക്ക് കൈമാറി. അന്തർദേശീയ തലത്തിലെ വിദഗ്ധർ അടങ്ങിയ കമ്മീഷൻ, മികവേറിയ നിർദേശങ്ങളടങ്ങിയ റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചത്.
വരുന്ന 25 വർഷത്തെ കേരളത്തിലെ നഗരങ്ങളുടെ വളർച്ചയെ അടിസ്ഥാനമാക്കി, സമസ്മത മേഖലകളിലെയും വികസന കാഴ്ചപ്പാടിനെ രൂപീകരിക്കുകയെന്നതാണ് നഗരനയം രൂപീകരിക്കുന്നതിന് പിന്നിലെ അടിസ്ഥാനം. പുതിയ ലോകസാഹചര്യത്തിൽ ഭാവി കേരളത്തെ രൂപപ്പെടുത്തുന്നതിനുമുള്ള വിവിധ മാർഗങ്ങളും നയങ്ങളും രൂപീകരിക്കുക എന്നതായിരുന്നു കമ്മീഷൻറെ പ്രഥമ പരിഗണന. ഇതിനായി നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ശക്തിപ്പെടുത്തുകയും സാമൂഹികമായി ഉൾച്ചേർക്കൽ നടപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യങ്ങളിൽ പ്രധാനമായുമുള്ളത്. കാലാവസ്ഥാ വ്യതിയാനത്തിനെ ഉൾക്കൊണ്ടുകൊണ്ടുള്ള നഗരവികസന തന്ത്രമാണ് കമ്മീഷൻ വിഭാവനം ചെയ്യുന്നത്.
കമ്മീഷൻ നിർദേശങ്ങളും നടപ്പിലാക്കലും
നഗരനയ കമ്മീഷന്റെ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണ്. ഓരോ നിർദേശവും എങ്ങനെ നടപ്പിലാക്കണമെന്നതാണ് കോൺക്ലേവിൽ അന്തിമമാക്കുക. നൂതനവും കേരളത്തിന്റെ സാഹചര്യങ്ങൾക്കിണങ്ങിയതുമായ വികസന-നയ സമീപനങ്ങളാണ് കമ്മീഷൻ മുന്നോട്ടുവെച്ചത്. ഇതിലെ പല നിർദേശങ്ങളും ഇതിനകം തന്നെ സർക്കാർ നടപ്പിലാക്കി തുടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന്, കേരളത്തിലെ വലിയ നഗരങ്ങൾക്ക് മെട്രോപ്പൊളിറ്റൻ പ്ലാനിംഗ് കമ്മിറ്റി വേണമെന്ന നിർദേശം കമ്മീഷൻ മുന്നോട്ടുവെച്ചിരുന്നു. കൊച്ചിയിൽ ഇതിനകം തന്നെ അത്തരമൊരു സംവിധാനത്തിന് സർക്കാർ രൂപം നൽകിയിട്ടുണ്ട്. വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട മെട്രോപ്പൊളിറ്റൻ പ്ലാനിംഗ് കമ്മിറ്റി കൊച്ചിയുടെ വികസനപ്രവർത്തനങ്ങളിൽ ഇന്ന് സജീവമായി ഇടപെടുകയാണ്. നഗരനയ കമ്മീഷന്റെ ഏറ്റവും പ്രധാനപ്പെട്ട നിർദേശങ്ങളിലൊന്ന് മുൻസിപ്പൽ ബോണ്ടുമായി ബന്ധപ്പെട്ടതാണ്. ഈ വർഷത്തെ സംസ്ഥാന ബജറ്റിൽ തന്നെ ഈ നിർദേശം ഇടംപിടിച്ചിട്ടുണ്ട്. കൊച്ചി കോർപറേഷൻ ബോണ്ട് ലഭ്യമാക്കാനുള്ള ക്രഡിറ്റ് സ്കോർ സംബന്ധിച്ച പ്രാഥമിക നടപടികൾ ആരംഭിക്കുകയും, സെബിയുടെ സംഘം തന്നെ കൊച്ചിയിലെത്തി വിഷയം പരിശോധിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ കമ്മീഷന്റെ പല നിർദേശങ്ങളും ഇതിനകം തന്നെ പ്രാവർത്തികമാക്കിത്തുടങ്ങിയിട്ടുണ്ട്.
അർബൻ കോൺക്ലേവ് എന്ത്, എന്തിന്?
നഗരനയ കമ്മീഷൻ സമർപ്പിച്ച നിർദേശങ്ങൾ വിശകലനം ചെയ്ത്, ഓരോ നിർദേശവും കേരളത്തിന്റെ സവിശേഷ സാഹചര്യത്തിന് യോജിക്കും വിധം പാകപ്പെടുത്തി, സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനും വെല്ലുവിളികളെ മറികടക്കാനുമുള്ള മാർഗങ്ങൾ കണ്ടെത്തി, സമഗ്രമായ നഗരനയം അന്തിമമാക്കാനുള്ള പ്രധാന സംവാദ വേദിയാണ് അർബൻ കോൺക്ലേവ്. അർബൻ കമ്മീഷൻ വിവിധ ജനവിഭാഗങ്ങളുമായി ചർച്ച ചെയ്താണ് നിർദേശങ്ങൾ തയ്യാറാക്കിയത്, ഇതിന്റെ തുടർച്ചയ്ക്കാണ് കോൺക്ലേവ് വേദിയാവുക. കേരളത്തിലെ നഗരസഭകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഈ കോൺക്ലേവിലെ സജീവമായ സാന്നിധ്യമാണ്. അതോടൊപ്പം കേരളത്തിലെ വിവിധ ജനവിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന പ്രതിനിധികളും വിദഗ്ധരും കോൺക്ലേവിൽ പങ്കാളികളാകും. ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ള ദേശീയ അന്തർദേശീയ തലത്തിലെ അക്കാദമിക് വിദഗ്ധരും ചർച്ചകൾക്ക് നേതൃത്വം നൽകും. കേരളത്തിന്റെ സാഹചര്യങ്ങളോട് സാദൃശ്യമുള്ള വിദേശ രാജ്യങ്ങളിലെ മന്ത്രിമാരും, ആധുനിക നഗരങ്ങളിലെ മേയർമാരുമുൾപ്പെടെ കോൺക്ലേവിലെത്തുന്നുണ്ട്. ഓരോ രാജ്യത്തും നടപ്പിലാക്കിയ മാതൃകകളുമായി കേരളത്തിന്റെ സാഹചര്യങ്ങളുടെ താരതമ്യം, നഗരനയത്തെ കൂടുതൽ സമ്പുഷ്ടമാക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. പുതിയ സാധ്യതകൾ കണ്ടെത്താനും ഇത് സഹായിക്കും. കേരളത്തിന്റെ അടുത്ത 25 വര്‍ഷത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെയായിരിക്കണം എന്നതു സംബന്ധിച്ച നയരൂപീകരണം കോൺക്ലേവിൽ നടക്കും.
എന്തൊക്കെ ചർച്ചകൾ, ആരൊക്കെ പങ്കെടുക്കും?
നഗരനയ കമ്മീഷന്‍ നിര്‍ദ്ദേശിച്ച പ്രധാന മേഖലകളിലെല്ലാം കോണ്‍ക്ലേവിന്റെ ഭാഗമായി ചര്‍ച്ചകള്‍ നടക്കും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും, മേയർമാരും, വിദഗ്ധരും, കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരും മേയർമാരും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കോൺക്ലേവിൽ പങ്കെടുക്കും. ഇതോടൊപ്പം നഗരജീവിതവുമായി ബന്ധപ്പെട്ട വിവിധ കോണുകളിലുള്ളവരെയും ചർച്ചകളിൽ പങ്കാളികളാക്കുന്നുണ്ട്. High-Level Political Forum of Ministers, Political Forum of Mayors, കൗണ്‍സിലേഴ്‌സ് അസംബ്ലി, പ്ലീനറി സെഷനുകള്‍, വട്ടമേശ സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും ഒരുക്കുന്നു. അന്തര്‍ദേശീയ പ്രതിനിധികള്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായികൾ, റെസിഡൻസ് അസോസിയേഷനുകൾ, എന്‍ജിഒകള്‍, യുവജനങ്ങള്‍, വിദ്യാർഥികൾ, വനിതകൾ എന്നിവരടക്കം സമൂഹത്തിന്റെ പരിച്ഛേദമായ 1000ത്തോളം പ്രതിനിധികള്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.
കോൺക്ലേവിന്റെ പ്രസക്തി
കേരളാ അർബൻ കമ്മീഷന്റെ റിപ്പോർട്ട് അനുസരിച്ച് 2050 ആകുമ്പോഴേക്കും കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും നഗരവാസികളായിരിക്കും. ഇന്ത്യയിൽ ഒരു നഗര നയമുള്ള ഏക സംസ്ഥാനമായി കേരളം മാറുകയാണ്. കേരളത്തിന്റെ വികസന ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണിത്. പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം ദ്രുതഗതിയിലുള്ള നഗരവൽക്കരണത്തിന്റെ പശ്ചാത്തലത്തിൽ, 2050 വരെ സംസ്ഥാനത്തിന് ആവശ്യമായ വികസന നയോപായവൈദഗ്ദ്ധ്യങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള ഉൾക്കാഴ്ചകൾ ഈ കോൺക്ലേവ് നൽകും.
