*നിരാഹാരം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകൾ; പാർലമെന്റിൽ വിഷയം ഉയർത്തുമെന്ന ഉറപ്പ് തേടി സോനം വാങ്ചുക്
- Posted on July 21, 2026
- News
- By Goutham prakash
- 30 Views
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റുമായി (NEET) ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ചയും വിദ്യാഭ്യാസ മേഖലയിലെ ഉത്തരവാദിത്തക്കുറവും ചൂണ്ടിക്കാട്ടി അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകനും വിദ്യാഭ്യാസ നവീകരണ പ്രവർത്തകനുമായ സോനം വാങ്ചുക്, സമരം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകൾ മുന്നോട്ടുവച്ചു. സഫ്ദർജംഗ് ആശുപത്രിയിൽ നിന്ന് പുറത്തിറക്കിയ കൈയെഴുത്ത് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
വാങ്ചുകിന്റെ ആദ്യ ആവശ്യം, വിദ്യാഭ്യാസ സംവിധാനത്തിലെ വീഴ്ചകൾക്കും പ്രത്യേകിച്ച് നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നതാണ്. രണ്ടാമതായി, പാർലമെന്റിലേക്കുള്ള പ്രതിഷേധ മാർച്ചിൽ പങ്കെടുക്കാൻ അനുവദിക്കുകയോ, വിവിധ രാഷ്ട്രീയകക്ഷികളിലെ എംപിമാർ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഉറപ്പ് നൽകുകയോ ചെയ്താൽ നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. ആരോഗ്യനില അനുവദിക്കാത്ത സാഹചര്യത്തിൽ എംപിമാർ ആശുപത്രിയിലെത്തി ഇതേ ഉറപ്പ് നൽകിയാലും സമരം അവസാനിപ്പിക്കാമെന്നാണ് മൂന്നാമത്തെ നിബന്ധന.
21 ദിവസത്തിലേറെ നീണ്ട നിരാഹാര സമരത്തിനൊടുവിൽ ആരോഗ്യനില മോശമായതിനെ തുടർന്ന് ഡൽഹി പൊലീസ് വാങ്ചുക്കിനെ ജന്തർ മന്തറിൽ നിന്ന് സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഹൈക്കോടതിയുടെ നിർദേശവും മെഡിക്കൽ വിദഗ്ധരുടെ ശുപാർശയും അടിസ്ഥാനമാക്കിയാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയപ്പോൾ, ആശുപത്രിയിൽ താൻ "അനധികൃത തടങ്കലിൽ" ആണെന്നും സഞ്ചാരസ്വാതന്ത്ര്യവും ആശയവിനിമയ സ്വാതന്ത്ര്യവും നിയന്ത്രിക്കപ്പെട്ടിരിക്കുകയാണെന്നും വാങ്ചുക് ആരോപിച്ചു.
വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ, അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി പരിഗണിച്ച കോടതി കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനും നോട്ടീസ് അയച്ച് മറുപടി തേടിയിട്ടുണ്ട്. അതേസമയം, ചികിത്സയുമായി സഹകരിക്കണമെന്നും കോടതി വാങ്ചുക്കിനോട് നിർദേശിച്ചു.
ഇതിനിടെ, വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവുമായി കോക്രോച്ച് ജനതാ പാർട്ടി (CJP)യുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളും യുവാക്കളും ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തെ തുടർന്ന് ചില സ്ഥലങ്ങളിൽ സംഘർഷമുണ്ടായെങ്കിലും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ സമരനേതാക്കളുമായി ചർച്ച നടത്താമെന്ന് അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നിരുന്നാലും വിദ്യാഭ്യാസമന്ത്രിയുടെ രാജിയടക്കമുള്ള പ്രധാന ആവശ്യങ്ങളിൽ സർക്കാർ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
