ഒറ്റമുലച്ചി...

ഒരുകാലത്ത് വയനാടിനേയും പരിസരപ്രദേശങ്ങളേയും ഭീതയിലാഴ്ത്തിയ ഒരു യക്ഷിയാണ് ഒറ്റമുലച്ചി.

യക്ഷിയല്ല സാക്ഷാൽ ഭഗവതിയുടെ അവതാരമാണ് ഒറ്റമുലച്ചി എന്നും ചിലർ വിശ്വസിക്കുന്നു. കാരണം ഒരിക്കൽ ഒരു വീട്ടിൽ ഒറ്റ മുലച്ചിയുടെ സാന്നിധ്യം ഉണ്ടായാൽ അവരുടെ കൃഷിസ്ഥലങ്ങളിൽ വന്യമൃഗങ്ങളുടെ ശല്യം ഉണ്ടാകാറില്ല.കുടുമ്പത്തിൽ ധനം കുമിഞ്ഞു കൂടുകയും ചെയ്യും. എന്നാൽ അതിനു കൊടുക്കേണ്ടുന്ന വിലയോ വളരെ വലുതും.

കൊല്ലവർഷം 626ആം ആണ്ട് കന്നിമാസത്തിലെ ഒരു അമാവാസിയിൽ ആണ് ഒറ്റമുലച്ചിയുടെ ജനനം. കുപ്രസിദ്ധ ദുർമന്ത്രവാദി വയനാടൻ തമ്പാന് ഒരു കുറിച്യ കന്യകയിൽ ജനിച്ച കുട്ടിയാണ് പിൽക്കാലത്ത് ഒറ്റമുലച്ചി എന്ന ഭീകര യക്ഷിയായി മാറിയത്, സമൂഹം അവരെ മാറ്റി എന്നു പറയുന്നതാവും കൂടുതൽ ശരി.

തമ്പാനിൽ നിന്നും ഗർഭിണിയായ പെൺകുട്ടിയേയും കുടുബത്തേയും കുറിച്യസമുദായം ഊരുവിലക്കി പുറത്താക്കി. കല്യാണം കഴിക്കാതെ പ്രസവിക്കുന്നത് അന്നുകാലത്ത് ആ ഗോത്രക്കാരുടെ ഇടയിൽ മരണ ശിക്ഷവരെ കിട്ടാൻ തക്ക കുറ്റകൃത്യം ആണ്. കുട്ടിക്ക് ശാരീരികമായി ചില പ്രത്യേകതൾ ഉള്ളതുകൊണ്ടും മഹാ മന്ത്രവാദിയും ദേവീ പ്രസാദം ഉള്ളവനുമായ തമ്പാനോടുള്ള പേടികൊണ്ടും ആണ് അത് ഊരുവിലക്കിൽ മാത്രമായി അന്ന് ഒതുങ്ങിയത്.

ജനിച്ചപ്പോൾ കുട്ടി കരയുകയോ മറ്റോ ചെയ്തില്ല. മറ്റു കുറിച്യകുട്ടികളെപോലെ കുട്ടി കറുപ്പ് ആയിരുന്നില്ല , നല്ല ഗോതമ്പിന്റെ നിറം. നിറയെ മുടി, ചിരിക്കുന്ന മുഖം, തിളങ്ങുന്ന കണ്ണുകൾ, പിന്നെ ഒറ്റ മുലക്കണ്ണ് നെഞ്ചിന്റെ നടുവിലായി. ഉണ്ടായിരുന്നു ഇതൊക്കെയാണ് കുട്ടിയുടെ പ്രത്യേകതക ൾ.

കുട്ടിക്ക് എട്ടുവയസ്സായ കാലത്താണ് തമ്പാന്റെ മരണം. തമ്പാൻ മരിച്ച് കുറച്ച് മാസങ്ങൾക്ക് ശേഷം പെൺകുട്ടിയുടെ അമ്മയുടെ അച്ഛനും അമ്മയും മരിച്ചു. കാട്ടിൽ ഭക്ഷണം ശേഖരിക്കാൻ പോയ അവർ  ഏതോ കാട്ടുമൃഗത്താൽ കൊല്ലപ്പെടുകയായിരുന്നു. കഷ്ടകാലം അവിടം കൊണ്ടും അവസാനിച്ചില്ല, ഒരു ഒന്നര വർഷം കഴിഞ്ഞപ്പോൾ അമ്മയും മരിച്ചു. വിറയൽ പനി വന്നായിരുന്നു മരണം. അതോടുകൂടി അവൾ തീർത്തും ഒറ്റപ്പെട്ടു. പിന്നീട് അവൾ തന്റെ അച്ഛനായ തമ്പാന്റെ മാനന്തവാടിക്കടുത്തുള്ള ഊരിലേക്ക് പോയി. മുൻപ് തമ്പാൻ ജീവിച്ചിരുന്ന കാലത്ത് രണ്ടു മൂന്നു തവണ അമ്മയുടെ കൂടെ അവിടെ പോയിട്ടുണ്ടായിരുന്നു. അവിടെ തമ്പാന്റെ ഇഷ്ടമൂർത്തി ആയ ഭദ്രകാളിയുടെ കാവ് ഉണ്ട്. തമ്പാന്റെ മരണശേഷം ഇവിടെ പൂജയൊന്നും നടക്കാറില്ല, എങ്കിലും പല പല കാര്യസാധ്യയ്ക്കായി ജനങ്ങൾ അവിടെ ഭക്ഷണസാധനങ്ങൾ നിവേദിക്കുന്ന പതിവുണ്ടായിരുന്നു. പാലും പഴങ്ങളും ചിലപ്പോൾ കോഴി മദ്യം മുതലായവയും നിവേദിക്കും. എന്തു നിവേദിച്ചാലും പിറ്റേദിവസം പാത്രം കാലിയാകും.

രാത്രി കാട്ടിനു നടുവിലുള്ള ആ കാവിൽ അവളും ഭദ്രകാളിയും ഒറ്റയ്ക്ക്. പിന്നീടുള്ള അവളുടെ ശാരീരിക വളർച്ച വളരെ പെട്ടന്നായിരുന്നു. പതിനഞ്ചു വായസ്സായപ്പോൾ അവൾ പൂർണ്ണ വളർച്ച എത്തിയ ഒരു പെണ്ണായി മാറി. കാട്ടിലെ മൃഗങ്ങളെല്ലാം അവളുടെ സുഹൃത്തുക്കൾ, അവൾ എവിടെ പോയാലും ആരെങ്കിലും അവളുടെ കൂടെക്കാണും. അങ്ങിനെ കാര്യങ്ങൾ എല്ലാം നല്ല ഭംഗിയായി പോകുന്ന കാലത്താണ് ആ ധാരുണ സംഭവം ഉണ്ടായത്. വെളിനാട്ടിൽ നിന്നും മൂന്നു ചെറുപ്പക്കാർ ഈ കാട്ടിൽ വരികയും ഈ പെണ്ണിനെ കാണാനിടയാവുകയും ചെയ്തു. അംഗലാവണ്യത്തിൽ അവളെ വെല്ലാൽ ലോകമലയാളത്തിൽ തന്നെ ആരുമുണ്ടായിരുന്നില്ല, എന്നാലും ഒരു കുറവു മാത്രം ഒറ്റമുല.

അതൊരു കുറവായി ആ യുവാക്കളും കരുതിയില്ല. അവർ ഒരു ബലാൽ സംഗ ശ്രമം നട്ടത്തി. ശ്രമം പരാജയപ്പെട്ടു എന്നു മാത്രമല്ല ഒരു കാട്ടു പോത്തിന്റ ശക്തിയുള്ള അവളിൽ നിന്ന് അവരിൽ രണ്ടു പേർക്ക്   മരണം വരിക്കേണ്ടിയും വന്നു. അവൾ ആ യുവാക്കളുടെ രക്തം കുടിക്കുകയും ശരീരം അവളുടെ കൂട്ടുകാരായ മൃഗങ്ങൾ ഭക്ഷിക്കുകയും ചെയ്തു. അവൾ ആദ്യമായിട്ടായിരുന്നു നാട്ടു മനുഷ്യരെ കാണുന്നത്. നിവേദ്യം കൊണ്ടുവരുന്ന കാട്ടു മനുഷ്യരെ അവൾ ധാരാളം കണ്ടിട്ടുണ്ട്, പരസ്പരം അറിയുകയും ചെയ്യും. അവരൊക്കെ അവളെ ഒരു ദേവി ആയിട്ടാണ് കരുതിയിരുന്നത്. പുലിയോടും കാട്ടുപോത്തിനോടും കാട്ടാനകളോടും ചങ്ങാത്തം കൂടി നടക്കുന്ന അവളെ അവർക്ക് ദേവി അല്ലാതെ മറ്റൊരു വിധത്തിൽ കാണാൻ കഴിയുമായിരുന്നില്ല. 

പോരാത്തതിന് ഭദ്രകാളിയുടെ ആളും. ആ സംഭവത്തോടുകൂടി അവൾക്ക് യുവാക്കളുടെ രക്തത്തിനോട്‌  ഒരു പ്രത്യേക താൽപര്യം തോന്നിത്തുടങ്ങി. അവൾ ഒറ്റയ്ക്കിരിക്കാനും ചിന്തയിൽ മുഴുകാനും തുടങ്ങി. കൂട്ടുകാരായ മൃഗങ്ങൾ വന്നു മുട്ടി ഉരുമ്മിയാലും അതിനെ ഒന്നു തലോടുക പോലും ചെയ്യാതെയായി. നിവേദ്യപാത്രങ്ങൾ കാലിയാവാതെ ആയി.

അങ്ങനെയിരിക്കുന്ന കാലത്താണ് ഒരു നാട്ടുവാസി അതുവഴി വരാനിടയായത്. ഗണപതി വട്ടത്തിനടുത്തെ(ഇന്നത്തെ സുൽത്താൻ ബത്തേരി) മണിച്ചിറ എന്ന ഗ്രാമത്തിൽ നിന്നുള്ള ഒരാളായിരുന്നു അത്. അവൾ അയാളെ പിൻതുടർന്ന് മണിച്ചിറയെത്തി. പിന്നീടുള്ള അവളുടെ താമസം അവിടെ തന്നെയായിരുന്നു. അതിനടുത്തുള്ള അമ്പുകുത്തിമലയിലെ ഒരു ഗുഹയായിരുന്നു അവളുടെ വീട്. 

കാട്ടുവാസികളുമായി അവൾ നല്ല അടുപ്പം വെച്ചു പുലർത്തിയിരുന്നു. അവളോടൊപ്പം അവളുടെ രക്ഷയ്ക്കായി ഭദ്രകാളിയും ആ കാവുപേക്ഷിച്ച് അവളുടെ കൂടെ പോന്നിരുന്നു. മലയുടെ മുകളിൽ അവൾ അവർക്കും ഒരു കാവുണ്ടാക്കി അവിടെ പ്രതിഷ്ടിച്ചു.

അവളുടെ രണ്ടാമത്തെ മനുഷ്യവേട്ട നടക്കുന്നത് മണിച്ചിറ ഗ്രാമത്തിലാണ്. നല്ല നിലാവുള്ള രാത്രിയിൽ മെല്ലെ മെല്ലെ ആരും കാണാതെ ചെറുപ്പക്കാരായ ആണുങ്ങൾ ഉള്ള വീട്ടിൽ പോയി വീട്ടിനു പുറകിൽ കിടപ്പറയ്ക്കരികിലുള്ള ജനലരികിൽ സ്ഥാനം പിടിക്കും. എല്ലാവരും ഉറങ്ങി എന്നു ഉറപ്പുവരുത്തിയതിനു ശേഷം ജനൽപാളികൾ മലർക്കെ തുറന്ന് ജനലിനോട് ചേർന്നു നിൽക്കും. എന്നിട്ട് അവളുടെ ഒറ്റമുല മെല്ലെ നീട്ടാൻ തുടങ്ങും അത് നീണ്ട് നീണ്ട് യുവാവിന്റെ മുഖം  വരെ നീട്ടിയതിനു ശേഷം മുലക്കണ്ണ് അയാളുടെ അയാളുടെ വായിലേക്ക് വെച്ചു കൊടുക്കും. അയൾ അത് പതിയെ കുടിക്കാൻ തുടങ്ങുമ്പോൾ അവൾ അവളുടെ മുല പതിയെ ചുരുക്കാൻ തുടങ്ങും.

 മുല ചുരുക്കുന്നതിനനുസരിച്ച് അയാളും അവളിലേക്ക് അടുത്തുവരും. അങ്ങിനെ കയ്യെത്താവുന്ന ദൂരത്തിൽ എത്തിയാൽ അവൾ അവന്റെ കഴുത്തിൽ പിടിമുറുക്കുകയും കഴുത്ത് കടിച്ച് പൊട്ടിച്ച് രക്തം മുഴുവൻ വലിച്ച് കുടിക്കുകയും ചെയ്യും. ഒറ്റമുലച്ചിയുടെ ആക്രമണം പൗർണമി രാത്രികളിൽ മാത്രമേ ഉണ്ടാകാറുള്ളൂ. മാത്രമല്ല സ്ത്രീ സഗമം നടത്താത്ത യുവാക്കളുടെ രക്തം മാത്രമേ കുടിക്കൂ. ഇങ്ങനെയൊക്കെയാണെങ്കിലും ഒറ്ററമുലച്ചി ഒരിക്കൽ ഒരു വീട്ടിൽ പ്രവേശിച്ചാൽ ആ വീട്ടിൽ ഐശ്വര്യം വിളയും. ഒരിക്കലും ആ വംശം നാശം വന്നു പോവില്ല. കാരണം ഒറ്റമുലച്ചി എവിടെ പോകുന്നുവോ കൂടെ ഭദ്രകാളിയും പോകും. എന്നിട്ട് ആ കുടുമ്പത്തിന് വന്ന നഷ്ടം അനുഗ്രഹം കൊണ്ട് നികത്തും.

കാലം കുറേ കടന്നു പോയി വയനാട് സമ്പൽസമ്ർദ്ധമായ ഒരു രാജ്യമായി മാറി. എങ്കിലും മാസത്തിൽ ഒരു യുവാവ് വെച്ച് നഷ്ടമാകുന്നതും പതിവായി. വയനാടിനു ചുറ്റും ഘോരവനത്താൽ ചുറ്റപ്പെട്ടതിനാൽ പുറം നാട്ടുകാരൊന്നും ഈ കാര്യങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല. ഇന്നത്തെ കോഴിക്കോട് ജില്ലയുടെ കിഴഴക്കൻ മേഘലകളും നിലമ്പൂർ മുതലായ മലപ്പുറം ജില്ലയുടെ ഭാഗങ്ങളും കണ്ണൂർ ജില്ലയുടെ ചില ഭാഗങ്ങളും നീലഗിരി മുതലായ തമിൾ നാടിന്റെ ഭാഗങ്ങളും കൂടിയ വിശാല വയനാട് ആയിരുന്നു ഒറ്റമുലച്ചിയുടെ അധീന മേഖല

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വയനാട്ടിലെ ജനങ്ങൾ ഒരുമിച്ചു ഒരു തീരുമാനം എടുത്തു ഒറ്റമുലച്ചിയെ എന്നന്നേക്കുമായി ഉൻമൂലനം ചെയ്യുക. ഒരു കാട്ടുപോത്തിന്റെ ശക്തിയും ഭദ്രകാളിയുടെ അനുഗ്രഹവും ഉള്ള ഒറ്റമുലച്ചിയോട് ഏറ്റുമുട്ടാൻ അന്നാട്ടിൽ എങ്ങും ആരുമുണ്ടായിരുന്നില്ല. പലതരം പ്രശ്നം വെപ്പിക്കലും മറ്റും നടന്നു ഒരു പരിഹാരവും ഉണ്ടായില്ല. നാട്ടാലെ വില്ലാളി വീരന്മാരും യുവ പോരാളികളും അവളോടു പോരുതി വീരചരമം പ്രാപിച്ചു. മരിച്ചവരുടെ കുടുമ്പത്തിനെല്ലാം ഭദ്രകാളി വന്നു അളവറ്റ സംമ്പത്തും നൽകി.

അങ്ങനെ ഇരിക്കുന്ന കാലത്താണ് ഗണപതിവട്ടം ക്ഷേത്രത്തിനടുത്തുള്ള കാവിൽ ഒരു ദിവ്യൻ വന്നത്, നാട്ടു പ്രമാണിമാരെല്ലാം അദ്ധേഹത്തെ പോയികണ്ടു അവരുടെ സങ്കടം ആ ദിവ്യനോട് ബോധിപ്പിച്ചു. കുറേ നേരം ആ ദിവ്യൻ ധ്യാനത്തിൽ ഇരുന്നതിനു ശേഷം അവരോട് ഇങ്ങനെ പറഞ്ഞു, ഈ വയനാടിന്റെ എല്ലാ ഐശ്വര്യങ്ങൾക്കും കാരണം ആ ഒററമുലച്ചിയാണ്, അവൾ ഇല്ലാതായാൽ ഈ വയനാട്ടിന്റെ ഐശ്വര്യവും അതോടെ നശിക്കും. ഇന്ന് ലോകത്തിലേ തന്നെ ഏറ്റവും സംമ്പൽ സമൃദ്ധമായ നാട് ഈ വയനാടാണ്.

 ഇതൊന്നും കേട്ടിട്ടും നാട്ടു പ്രമാണിമാർ കുലുങ്ങിയില്ല. അവർ അവരുടെ ആവശ്യത്തിൽ തന്നെ ഉറച്ചിരുന്നു. ഒറ്റമുലച്ചിയെ കൊല്ലണം നമ്മുടെ കുട്ടികൾ മരിച്ചിട്ട് നമുക്കെന്തു കിട്ടിയിട്ടെന്ത്?. അവരുടെ ആവശ്യത്തിലും ഒരു ശരിയുണ്ട് എന്നു മനസ്സിലാക്കിയ ദിവ്യൻ വീണ്ടും ധ്യാനത്തിൽ ഇരുന്നു. നാഴികകൾ പലതുകഴിഞ്ഞു ദിവ്യൻ കണ്ണുതുറന്നില്ല അക്ഷമാരായ പ്രമാണിമാരും ജനങ്ങളും പിരിഞ്ഞുപോയി, ചലർ കള്ളസന്യാസി എന്ന് ആക്ഷേപിച്ചു. പിറ്റേദിവസവും ചില പ്രമാണിമാർ ദിവ്യനെ അന്വേഷിച്ച് അവിടേക്ക് ചെന്നു. ദിവ്യൻ കണ്ണുതുറന്നിരിക്കുന്നു. 

പരിഹാരം എന്തങ്കിലും കിട്ടിയോ എന്ന് ഒരു മുതിർന്ന പ്രമാണി ദിവ്യനോട് ചോധിച്ചു. ദിവ്യൻ പരിഹാരങ്ങൾ മൊഴിഞ്ഞു തുടങ്ങി. എന്നേക്കൊണ്ട് ഒറ്റമുലച്ചിയെ ഒന്നും ചെയ്യാൻ പറ്റില്ല, ഇതുകേട്ട ജനങ്ങൾ പരസ്പരം നോക്കി. ഒരു നിത്യ ബ്രഹ്മചാരിക്ക് മാത്രമേ അവളെ നശിപ്പിക്കാൻ പറ്റുകയുള്ളൂ. അയാൾക്ക് പതിനെട്ട് വയസ്സ് തികയാൻ പാടില്ല, പതിനെട്ടു തികയാത്തവരെ ഒറ്റ മുലച്ചി ആക്രമിക്കില്ല. മന്ത്ര തന്ത്രങ്ങൾ വശമുള്ള ആളായിരിക്കണം. 

നിങ്ങൾ നിരാശപപ്പെടേണ്ട. ഒരാൾ ഉണ്ട് എന്നാൽ അയാൾ ഇപ്പോൾ തീരേ ബാലകനാണ്. അയാളുടെ മാതാപിതാക്കൾ അയാളെ ഇത്തരം ഒരു ദൗത്യത്തിന് അനുവദിക്കുമോ എന്നറിയില്ല. സ്വാമി ആളിന്റെ പേര് പറഞ്ഞോളൂ ഈ ഭൂമി മലയാളത്തിൽ അങ്ങിനെ ഒരാൾ ഉണ്ടങ്കിൽ ഞങ്ങൾ അദ്ദേഹത്തെ ഇവിടെ കൊണ്ടുവരും.

സ്വാമി പേര് വെളിപ്പെടുത്തി, പേര് ദാമോദരൻ , തേവലശ്ശേരി കുടുമ്പം, ചെങ്ങന്നൂർ, തിരുവിതാംകൂർ രാജ്യം. നാട്ടുകാരും പ്രമാണിമാരും പരസ്പരം നോക്കി. ഭൂമിമലയാളം എന്നോക്കെ ചുമ്മാ ഒരു മൂച്ചിന് പറഞ്ഞെന്നേയുള്ളൂ, ഇവരിലാരും വയനാടിന് വെളിയിലെന്നല്ല അടുത്ത ഊരിൽപോലും പോകാത്തവരാണ്. 

ഇതുവരെ അതിന്റെ ഒരു ആവശ്യം ഉണ്ടായിട്ടില്ല  എന്നതാണ് സത്യം. അത്രയ്ക്ക് സ്വയം പര്യാപ്തമായിരുന്നു വയനാട്. 

ഇന്നിപ്പോൾ ഒരാവശ്യം വന്നിരിക്കുന്നു. വയനാടിന് വെളിയിലേക്ക് വഴിയുണ്ടോ എന്നു പോലും ആർക്കും അറിയില്ല. വഴിയൊക്കെ ഞാൻ ഉപദേശിച്ചു തരാം. എന്നാൽ യാത്ര രാത്രിയിലായിരിക്കണം. അൻപതോളം വയനാടൻ കുതിരകൾ വേണം. അവയാകുമ്പോൾ ഏതു കാട്ടിലൂടെയും യാത്ര ചെയ്യും. നക്ഷത്രങ്ങൾ നോക്കി വേണം യാത്ര ചെയ്യാൻ. കുതിരസവാരി അറിയാവുന്ന അൻപതോളം ചെറുപ്പക്കാർ തിരുവിതാംകൂർ മഹാരാജാവിനെ പോയിക്കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. തമ്പുരാന്റെ കയ്യിൽനിന്ന് ഒരോലയും വാങ്ങി യുവാക്കൾ തേവലശ്ശേരി ഇല്ലത്തേക്ക് പുറപ്പെട്ടു.

ഓല വായിച്ച അച്ഛൻ തന്ത്രി ഒരക്ഷരം പറയാതെ മകനെ അവരുടെ കൂടെ അയച്ചു. പുറപ്പെടുന്നതിനു മുൻപ് ഭദ്രകാളിയുടെ ഒരു രകഷ കുട്ടിയുടെ കഴുത്തിൽ കെട്ടിക്കൊടുത്തു. തേവലശ്ശേരി കുടുമ്പത്തിന്റെ പ്രധാന ആരാധനാ മൂർത്തിയാണ് ഭദ്രകാളി.

ആ ബാലൻ വയനാട്ടിൽ എത്തിയതിന്റെ പിറ്റേദിവസം തന്നെ കർമ്മങ്ങൾ ആരംഭിച്ചു നീണ്ട പതിനാറു ദിവസത്തെ കർമ്മത്തിന്റെ അവസാന ദിവസം ദാമോദരൻ ആഭീകര യക്ഷിയായ ഒറ്റമുലച്ചിയെ ഒരു കല്ലിലേക്ക് ആവാഹിച്ചു. കൊന്നില്ല പിടിച്ചുകെട്ടി. അങ്ങിനെ ഒറ്റമുലച്ചിയുടെ ശല്യം എന്നന്നേക്കുമായി അവസാനിച്ചു . 

മൂന്ന് നൂറ്റാണ്ടോളമായിരുന്നു ഒറ്റമുലച്ചിയുടെ ജീവിതകാലം. കൊല്ലവർഷം 946ആം ആണ്ട് ഒരു കന്നിമാസത്തിലെ പൗർണ്ണമി നാളിൽ ആയിരുന്നു ആ കന്യകയായ ഒറ്റമുലച്ചിയെ ഇല്ലായ്മ ചെയ്തത്. അന്നു രാത്രിതന്നെ ദാമോദരൻ ഒറ്റമുലച്ചിയുടെ മൂർത്തിയായ ഭദ്രകാളിയേയും പിന്നെ അളവറ്റ ധനവുമായി വയനാട്ടിൽ നിന്നു യാത്രയായി.

ആ ബാലകനാണ് പിന്നീട് തേവലശ്ശേരി നമ്പി എന്ന പേരിൽ പ്രസിദ്ധനായിത്തീർന്ന മാന്ത്രികൻ.

ആവാഹിച്ചിരുത്തുന്നതിനു മുൻപ് ഒറ്റമുലച്ചി വയനാട്ടിനേയും ആ കോച്ചു ബാലകനേയും അവിടെക്കുടിയിയുന്ന ആളുകളേയും നോക്കി ഒരുപാട് ശാപവാക്കുകൾ ഉരുവിട്ടിരുന്നു. തന്നോടുകൂടി തന്റെ വംശം അവസാനിച്ചുപോകട്ടെ എന്നായിരുന്നു ആ ബാലകനു കിട്ടിയ ശാപം. ഞാൻ കാരണം നിങ്ങൾക്കു കിട്ടിയ സമ്പത്തല്ലാം ക്രമേണ നശിച്ചില്ലാതാകും. നിങ്ങളുടെ ഭൂസ്വത്തെല്ലാം പുറം നട്ടുകാർ കൈവശപ്പെടുത്തും. മാരക രോഗങ്ങൾ വന്ന് നിങ്ങളുടെ വംശപരംമ്പര ക്രമേണ അവസാനിക്കും എന്നുള്ള ശാപമാണ് അന്നാട്ടുകാർക്ക് കിട്ടിയത്. 

ഇന്ന് വയനാട് എന്നറിയപ്പെടുന്ന ഈ സംമ്പൽസമൃദ്ധമായ ഈ നാട് ഒരു വന്യമൃഗങ്ങൾ നിറഞ്ഞ കാടായി മാറും. ആ ശാപവാക്കുകളൊക്കെ അക്ഷരം പ്രതി സംഭവിച്ചു എന്നത് ചരിത്രം. തേവലശേരി നമ്പിക്ക് പിൻമുറക്കാർ ഉണ്ടായില്ല, 

പിൽക്കാലത്ത് മലമ്പനി വന്ന് ആനാട്ടുകാർ ഒന്നടങ്കം ചത്തുപോയി. വയനാട് ഒരു കാടായിമാറി. പിന്നീടുവന്ന കുടിയേറ്റക്കാരാണ് വീണ്ടും ഇന്നു കാണുന്ന വയനാട് കെട്ടിപ്പടുത്തത്. ഇന്നും കാട്ടിൽ പല സ്ഥലത്തും പഴയ കോട്ടകളുടേയും കൊട്ടാരള്ളളുടേയും കല്ലുകൊണ്ട് കെട്ടിയ അന്നത്തെ ഗ്രാമങ്ങളുടെയും കുളങ്ങളുടേയും മറ്റും അവശിഷ്ടങ്ങൾ കാണാം.

ഒറ്റമുലച്ചിയെ ആവാഹിച്ചിരുത്തിയ സ്ഥലത്ത് എല്ലാമാസവും പൗർണ്ണമി നാളിൽ ആദിവാസികൾ പാല് പഴം മദ്യം കോഴി മീൻ മുതലായ സാധനങ്ങൾ നിവേദിക്കാറുണ്ട്. 

കന്നിമാസത്തിലെ പൗർണമിരാത്രിയിൽ ഒറ്റമുലച്ചി ഇഷ്ടമുള്ള  ഭക്ത ജനങ്ങൾക്ക് മാത്രം ദർശനം കോടുക്കാറുണ്ട് എന്നു പറയപ്പെടുന്നു. ഏറ്റവും വലിയ തമാശ ഇതൊന്നുമല്ല ഇപ്പോഴും വയനാട്ടുകാർ ചൂട് കാലത്തു പോലും രാത്രി വീടിന്റെ ജനൽ തുറന്നിടുന്ന പതിവില്ല  എന്നതാണ്. എന്നാൽ പേടികൊണ്ടാണോ എന്നു  സമ്മതിച്ചു തരികയും ഇല്ല...

Author
ChiefEditor

enmalayalam

No description...

You May Also Like