ചരിത്രാതീത കാലത്തെ രഹസ്യങ്ങളുമായി മനുഷ്യന്റെ അജ്ഞാത പൂർവികൻ

ഒന്നരലക്ഷം വർഷം മുൻപ് കിഴക്കൻ ഏഷ്യയിൽ പാർത്തിരുന്നതാണ് ഡ്രാഗൺമാൻ.

അനേകം രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന ചൈനയുടെ ചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലമായിരുന്നു 1933. ചൈനയിൽ വൻ ആക്രമണവും അധിനിവേശവും അയൽരാജ്യമായ ജപ്പാൻ  നടത്തിയ കാലം. ലോക ശക്തിയായി വളരാൻ ആഗ്രഹിച്ച ജപ്പാന്റെ അധിനിവേശം വടക്കുകിഴക്കൻ ചൈനയിലായിരുന്നു. ചൈനയുടെ വടക്കുകിഴക്കൻ പ്രവിശ്യയിലെ ഒരു പട്ടണമായിരുന്നു ഹാർബിൻ. ബ്ലാക്ക് ഡ്രാഗൺ എന്ന് വിളിപ്പേരുള്ള ലോകത്തിലെ ഏറ്റവും നീളമുള്ള നദികളിൽ പത്താം സ്ഥാനത്തുള്ള അമൂർ നദിയുടെ കരയിലുള്ള പട്ടണം.

അന്ന് പ്രദേശവാസികളായ തൊഴിലാളികൾ ഹാർബിനിൽ ഒരു പാലം നിർമിക്കുകയായിരുന്നു. അക്കൂട്ടത്തിൽ ഒരാൾക്കു അമൂർ നദിക്കരയിലെ ചെളിയിൽ നിന്ന് പ്രകൃതി കാത്തുവച്ച വളരെ ദുരൂഹമായ ഒരു സമ്മാനം കിട്ടി. സാധാരണ മനുഷ്യരുടെ തലയോട്ടിയിൽ നിന്നു വലുപ്പം കൂടിയ ആകൃതിയുള്ള ഒരു തലയോട്ടിയായിരുന്നു അത്. 

ഒട്ടേറെ മിഥ്യാവിശ്വാസങ്ങളുടെ കാലമായിരുന്നതിനാൽ തന്നെ തലയോട്ടി കണ്ടെത്തിയ തൊഴിലാളി ആകെ അമ്പരന്നു. ഈ തലയോട്ടി അധിനിവേശക്കാരായ ജാപ്പനീസ് സൈന്യത്തിന്റെ പക്കൽ എത്തരുതെന്ന് അയാൾ ആത്മാർഥമായി ആഗ്രഹിച്ചു. അതുകൊണ്ട് തന്നെ തലയോട്ടിയുമായി വീട്ടിലെത്തിയ അയാൾ തന്റെ വീട്ടിലെ ആഴമുള്ള കിണറ്റിലേക്ക് അത് എറിഞ്ഞുകളഞ്ഞു. രിത്രാതീത കാലത്തെ രഹസ്യങ്ങളുമായി നീണ്ട എട്ടുപതിറ്റാണ്ടുകൾ ആ തലയോട്ടി കിണറ്റിനുള്ളിൽ വിശ്രമിച്ചു. 

ഒട്ടേറെ മാറ്റങ്ങൾ ഇക്കാലത്ത് നടന്നു. ചൈനയിൽ നിന്ന് ജപ്പാൻ അധിനിവേശം അപ്രത്യക്ഷമായി. ജപ്പാന്റെ സാമ്രാജ്യത്വ മോഹങ്ങളെ എന്നന്നേക്കുമായി ഹിരോഷിമയിലും നാഗസാക്കിയിലും വീണ അമേരിക്കൻ ആറ്റംബോംബുകൾ അവസാനിപ്പിച്ചു.

ചൈനയിൽ കമ്യൂണിസ്റ്റ് വിപ്ലവം അരങ്ങേറി. മാവോ സെദുങ്ങിന്റെ നേതത്വത്തിൽ പാർട്ടിഭരണം നിലവിൽ വന്നു. പിൽക്കാലത്ത് ചൈന  ലോകത്തെ നിർണായക ശക്തിയായി മാറി. ഇതിനിടയിൽ ഹാർബിനിലെ ആ തൊഴിലാളി വയോധികനായി. മരണക്കിടക്കയിൽ വച്ച് തന്റെ കൊച്ചുമകനോട് അയാൾ വീടിനു പിന്നിലുള്ള കിണറ്റിലെ അപൂർവമായ തലയോട്ടിയുടെ ആ മഹാരഹസ്യം പറഞ്ഞു.  

കാലങ്ങൾക്കപ്പുറത്ത് നിന്ന് ഒരു മനുഷ്യൻ


ഹാർബിനിലെ ആ തൊഴിലാളിയുടെ ബന്ധുക്കൾ തലയോട്ടി വീണ്ടെടുത്ത് ചൈനീസ് നരവംശശാസ്ത്രജ്ഞരുടെ കൈകളിലെത്തിച്ചു. ഒന്നരലക്ഷം വർഷം മുൻപ് ജീവിച്ചിരുന്ന ഒരു മനുഷ്യന്റെ തലയോട്ടി ഫോസിലായിരുന്നു അത്. ബ്ലാക്ക് ഡ്രാഗൺ നദിക്കരയിൽ നിന്നു കണ്ടെത്തിയതിനാൽ ഡ്രാഗൺമാൻ എന്ന പേര് നൽകിയ ആ ഫോസിലിൽ ചൈനാ അക്കാദമി ഓഫ് സയൻസസിലെ ഗവേഷകർ ശ്രദ്ധയോടെ പഠനങ്ങൾ നടത്തി.

ആ തലയോട്ടി ഗവേഷകർക്ക് നൽകിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. നമ്മളുടെ വംശത്തിൽ പെട്ടവനല്ല. ഹോമോ സാപിയൻസ് എന്ന ആധുനിക മനുഷ്യനും മുൻപ് ഭൂമിയിൽ അധിവസിച്ചിരുന്ന ഒരു ആദിമ മനുഷ്യൻ. തികച്ചും വ്യത്യസ്തമായ ഒരു സ്പീഷീസ്. 

ഇത്തരം ആദിമവംശങ്ങളെക്കുറിച്ചൊക്കെ നമുക്ക് ഇന്നു കുറേ ധാരണയുണ്ട്. നരവംശം ഏറെ യാത്ര ചെയ്താണ് ഇന്നത്തെ ഹോമോ സാപ്പിയൻസിൽ എത്തി നിൽക്കുന്നത്. മനുഷ്യരും ആൾക്കുരങ്ങുകളും തമ്മിലുള്ള അതിർത്തി നിർണയിച്ച ആദിമവംശമായ ഓസ്ട്രാലോപിത്തേക്കസിൽ നിന്നു ഹോമോ കുടുംബത്തിലെത്തിയ യാത്ര. പിന്നീട് ഹോമോ ഹാബിലിസിൽ നിന്നു ഹോമോ ഇറക്ടസിലൂടെ ആധുനിക മനുഷ്യനിലെത്തിനിന്ന മഹാപ്രയാണം. 


ഇതിനിടെ വഴിപിരിഞ്ഞു പോയ നിയാണ്ടർത്താൽ, ഡെനിസോവൻ മനുഷ്യവംശങ്ങളും. ഇത്തരത്തിൽ വഴിപിരിഞ്ഞ തികച്ചും അജ്ഞാതമായ ഒരു വംശത്തിലെ കണ്ണിയാണ് കണ്ടെടുത്ത തലയോട്ടിയുടെ ഉടമയെന്ന് പ്രശസ്ത ജേണലുകളിൽ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഗവേഷണഫലങ്ങളിൽ ശാസ്ത്രജ്ഞർ പറയുന്നു. ഹോമോ ലോംഗി എന്നാണ് ഈ പുതിയ വംശത്തിനു നൽകിയിരിക്കുന്ന ശാസ്ത്രനാമം.

ഒന്നരലക്ഷം വർഷം മുൻപ് കിഴക്കൻ ഏഷ്യയിൽ പാർത്തിരുന്നതാണ് ഡ്രാഗൺമാൻ. ധുനികമനുഷ്യന്റെ തലയോട്ടിയേക്കാൾ വലുപ്പമുണ്ടെങ്കിലും ഡ്രാഗൺമാന്റെ തലച്ചോറിന് നമ്മുടേതിനു തുല്യമായ വലുപ്പമാണ്. വളരെ ശക്തരും ശാരീരികശേഷിയുള്ളവരുമായ മനുഷ്യരായിരുന്നു ഈ വംശത്തിൽ ഉൾപ്പെട്ടതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. വലിയ സവിശേഷതകൾ ഡ്രാഗൺമാൻ പേറുന്നുണ്ട്. നിലവിലെ മനുഷ്യവംശവുമായി ഏറ്റവുമധികം സാമ്യമുള്ളതാണ് ഈ ഫോസിൽ ഉൾപ്പെടുന്ന വംശം.  നിയാണ്ടർത്താൽ, ഹോമോ ഇറക്ടസ് എന്നിവയെക്കാളുമെല്ലാം ആധുനിക മനുഷ്യനോട് അടുത്തുനിൽക്കുന്നു.

പഠനങ്ങൾ തുടരുകയാണ്. നമ്മുടെ പൂർവികരെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകാൻ ഡ്രാഗൺമാൻ ഫോസിലിന് കഴിയുമെന്ന വിശ്വാസത്തിലാണ് ശാസ്ത്രജ്ഞർ.

മിയാസാഗി

Author
Sub-Editor

Sabira Muhammed

No description...

You May Also Like