വയനാട് മാതൃക ടൗണ്‍ഷിപ്പ് തറക്കല്ലിടല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് നിര്‍വഹിക്കും.

മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കുള്ള സ്‌നേഹ ഭവനങ്ങള്‍ക്ക് ഇന്ന് (മാര്‍ച്ച് 27) തറക്കല്ലിടും. കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയില്‍ നിര്‍മ്മിക്കുന്ന മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം വൈകിട്ട് നാലിന്  മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കല്‍പ്പറ്റ ബൈപ്പാസിനോട് ചേര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയില്‍ ഒറ്റനിലയില്‍ ക്ലസ്റ്ററുകളിലായാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ അധ്യക്ഷനാകും.  വിവിധ വകുപ്പ് മന്ത്രിമാരായ ഒ ആര്‍ കേളു, റോഷി അഗസ്റ്റിന്‍, കെ കൃഷ്ണന്‍കുട്ടി, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ്, എംപി പ്രിയങ്കഗാന്ധി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, എംഎല്‍എ ടി സിദ്ദിഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ ടി ജെ ഐസക്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ദുരന്തനിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എ കൗശിഗന്‍, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, സ്പെഷല്‍ ഓഫീസര്‍ എസ് സുഹാസ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രാഘവന്‍, കിഫ്കോണ്‍ സീനിയര്‍ പ്രൊജക്ട് അഡൈ്വസര്‍ എസ് രാധാകൃഷ്ണന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.


എല്‍സ്റ്റണില്‍ സ്നേഹ ഭവനങ്ങള്‍ ഒരുങ്ങുന്നു; അതിജീവിതര്‍ക്കായി മാതൃക വീടുകള്‍


എല്‍സ്റ്റണില്‍ തയ്യാറാക്കുന്ന ടൗണ്‍ഷിപ്പില്‍ ഉള്‍പ്പെടുന്നത് മാതൃക വീടുകള്‍ക്ക് പുറമെ, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവ. 1000 ചതുരശ്രയടിയിലാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ഒറ്റ നിലയില്‍ പണിയുന്ന കെട്ടിടം ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ടൗണ്‍ഷിപ്പിലെ വീടിന്റെ ഭാഗമായി ഉള്‍പ്പെടുന്നത്. ആരോഗ്യ കേന്ദ്രം, ആധുനിക അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവയും ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്‍-ഒബ്സര്‍വേഷന്‍ മുറികള്‍,  മൈനര്‍ ഒ.ടി, ഒ.പി ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിക്കും. ക്ലാസ് മുറി, കളി സ്ഥലം, ഡൈനിങ് റൂം, സ്റ്റോര്‍, അടുക്കള, അങ്കണവാടിക്ക് അകത്തും പുറത്തും കളിസ്ഥലം എന്നിവയാണ് അങ്കണവാടിയില്‍ നിര്‍മ്മിക്കുന്നത്. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ സജ്ജീകരിക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മ്മിക്കും.


ടൗണ്‍ഷിപ്പ് ഉദ്ഘാടനം: ഗുണഭോക്താക്കള്‍ക്ക് വാഹന സൗകര്യം


മുണ്ടക്കൈ-ചൂരല്‍മല അതിജീവിതര്‍ക്കായുള്ള പുനരധിവാസ ടൗണ്‍ഷിപ്പ് തറക്കല്ലിടലില്‍ പങ്കെടുക്കാന്‍ ഗുണഭോക്താക്കള്‍ക്ക് വാഹന സൗകര്യം ഒരുക്കുന്നു. ദുരന്തത്തെ തുടര്‍ന്ന് മുണ്ടക്കൈ-ചൂരല്‍മല-അട്ടമല ഭാഗങ്ങളിലുള്ളവരെ താമസിപ്പിച്ച സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍, വാടക വീടുകളില്‍ കഴിയുന്ന ഗുണഭോക്താക്കള്‍ക്കാണ് വാഹന സൗകര്യം ഉറപ്പാക്കുന്നത്. വൈത്തിരി,  മേപ്പാടി, മൂപ്പൈനാട്,  കണിയാമ്പറ്റ, അമ്പലവയല്‍, മുട്ടില്‍, മീനങ്ങാടി, തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍വശത്തും ചൂരല്‍മല ടൗണ്‍, കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ്, കാരാപ്പുഴ സര്‍ക്കാര്‍ ക്വാട്ടേഴ്‌സിന് സമീപത്ത് നിന്നും ഇന്ന് (മാര്‍ച്ച് 27 ) ഉച്ചയ്ക്ക് രണ്ടിന് വാഹനങ്ങള്‍ പുറപ്പെടും. വാഹന സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ കെ.കെ വിമല്‍കുമാര്‍ അറിയിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like